ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ കസ്റ്റഡിയിലെടുത്തത് പതിനൊന്ന് പേരെ; ഷാനിനെ കൊല്ലാന്‍ കാര്‍ വാടകയ്ക്ക് എടുത്തത് 16ന്; ഉടമയും വാടകയ്ക്ക് എടുത്ത ആളും കസ്റ്റഡിയില്‍! രഞ്ജിത്തിനെ കൊല്ലുന്നതിന് മുൻപ് രണ്ടുപേര്‍ വീടിനടുത്ത് എത്തിയിരുന്നതായി സംശയം: 2 കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്നു അന്വേഷിക്കുന്നു..

ഇരട്ട കൊലപാതകങ്ങളെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ ഇന്നലെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും. സംഭവത്തിൽ ഇന്ന് മൂന്നുമണിക്ക് ആലപ്പുഴ ജില്ലയിൽ സർവകക്ഷി യോഗം ചേരും. മണ്ണഞ്ചേരിയില്‍ പൊലീസും ദ്രുത കര്‍മ സേനയും റൂട്ട് മാര്‍ച്ച് നടത്തി. കേരളത്തിലുടനീളം ജാഗ്രത തുടരുകയാണ്.
മന്ത്രിമാരും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴികളും ആക്രമണ സംഭവങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ച നടക്കും.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനാണ് ആദ്യം കൊല്ലപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും കൊല്ലപ്പെട്ടു. രഞ്ജിത് ശ്രീനിവാസന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജിലെത്തിച്ചിട്ടുണ്ട്.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ആലപ്പുഴ ബാര്‍ അസോസിയേഷന്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിനുശേഷം വിലാപ യാത്രയായി വെള്ളക്കിണറിലെ വീട്ടിലേക്കു കൊണ്ടുപോകും.രാത്രി ഒൻപത് മണിക്ക് കുടുംബവീടായ വലിയ അഴീക്കലിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തു. ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരിയും എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്തയും ഇന്നലെ ആലപ്പുഴയിലെത്തി. പ്രശ്‌നക്കാരായ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും വേണ്ടിവന്നാല്‍ മുന്‍കരുതലെന്ന നിലയില്‍ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദ്ദേശിച്ചതായും ഡിജിപി അനില്‍കാന്ത് അറിയിച്ചു. പങ്കുണ്ടെന്നു കണ്ടാല്‍ ഇവരെയും അറസ്റ്റ് ചെയ്യും.
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അന്‍പതോളം പേര്‍ കസ്റ്റഡിയിലുള്ളതായി ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി അറിയിച്ചു. ഇതില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരും എസ്ഡിപിഐ പ്രവര്‍ത്തകരുമുണ്ട്. പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. 2 കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നു. പൊലീസിന് വീഴ്ച ഉണ്ടായിട്ടില്ല. കനത്ത ജാഗ്രതയാണു പുലര്‍ത്തുന്നത്. കൊലപാതകങ്ങള്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ക്രമസമാധാന ചുമതല മറ്റൊരു സംഘത്തിനാണെന്നും അവര്‍ പറഞ്ഞു.
കെ.എസ്.ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേരാണ് കസ്റ്റഡിയിലുള്ളത്. അക്രമികള്‍ സഞ്ചരിച്ചതായി കരുതുന്ന കാറിന്റെ ഉടമയെയും കസ്റ്റഡിയിലെടുത്തു. വാടകയ്ക്ക് കാര്‍ നല്‍കുന്ന പൊന്നാട് സ്വദേശിയായ ഇയാളില്‍നിന്ന് കഴിഞ്ഞ 16 ന് ആണ് കാര്‍ വാടകയ്ക്ക് എടുത്തത്. കാര്‍ വാടകയ്ക്ക് എടുത്ത പ്രദേശവാസിയായ പ്രസാദിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണ് ക്യാംപ് ചെയ്യുന്നത്.
ഷാന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ കാറിടിച്ചു വീഴ്‌ത്തിയ ശേഷം വെട്ടി പരുക്കേല്‍പ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. വടിവാള്‍ പോലെയുള്ള ആയുധം ഉപയോഗിച്ച് 4 പേര്‍ ആക്രമിക്കുന്നതാണു ദൃശ്യങ്ങളിലുള്ളത്. കാര്‍ ഡ്രൈവറെ കൂടാതെയാണ് 4 പേര്‍. ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസിനെ ആക്രമിക്കാനെത്തിയവരെന്നു സംശയിക്കുന്നവരുടെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.
6 ബൈക്കുകളിലായി 12 അംഗ സംഘം പ്രധാന റോഡില്‍ നിന്നു രഞ്ജിതിന്റെ വീട്ടിലേക്കുള്ള ഇടവഴിയിലേക്കു തിരിയുന്നതാണു ദൃശ്യങ്ങളിലുള്ളത്. ഇവര്‍ ഹെല്‍മറ്റും മാസ്‌ക്കും ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമല്ല.
ഷാനിന്റെ കൊലപാതകത്തിനായി കാര്‍ ഏര്‍പ്പാടാക്കിയ മണ്ണഞ്ചേരി സ്വദേശിയും കാര്‍ എത്തിച്ച വെണ്‍മണി സ്വദേശിയും കസ്റ്റഡിയിലുള്ളതായാണു വിവരം. വാടകയ്‌ക്കെടുത്ത കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണവുമായി ബന്ധമുള്ള മറ്റ് അഞ്ചുപേരെയും തിരിച്ചറിഞ്ഞു. ഷാനിനെ ഇടിച്ചുവീഴ്‌ത്തി വെട്ടുന്നതിന്റെയും രഞ്ജിതിനെ ആക്രമിക്കാന്‍ 6 ബൈക്കുകളിലായി 12 പേര്‍ പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബൈക്കുകളില്‍ ഒന്നിച്ചെത്തിയവര്‍ രഞ്ജിതിന്റെ കൊലപാതകത്തിനു ശേഷം പല വഴിക്കു പോയതായാണു സിസിടിവി ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന.
ആക്രമണത്തിനു മുന്നോടിയായി രണ്ടുപേര്‍ ശനിയാഴ്ച രാത്രി രഞ്ജിതിന്റെ വീടിനടുത്ത് എത്തിയിരുന്നതായി സംശയമുണ്ട്. അപരിചിതരായ രണ്ടുപേരെ വീടിനടുത്തു കണ്ടു ചോദ്യം ചെയ്തിരുന്നുവെന്നും തുടര്‍ന്ന് അവര്‍ തിരികെപ്പോകുകയായിരുന്നുവെന്നും രഞ്ജിതിന്റെ അമ്മ പറയുന്നു. ഷാനിന്റെ കബറടക്കം പൊന്നാട് ജുമാ മസ്ജിദില്‍ നടത്തി.
കണ്‍മുന്നില്‍ പ്രീയപ്പെട്ടവന്‍ ക്രൂരമായി അക്രമിക്കപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്ന് അമ്മയും ഭാര്യയും മോചിതരായിട്ടില്ലബിജെപിയുടെ സൗമ്യമുഖമായിരുന്ന രഞ്ജിത്ത് പിന്നാക്ക സമുദായത്തില്‍ നിന്ന് വളര്‍ന്ന് വന്ന നേതാവായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ തോമസ് ഐസക്കിനെതിരെ മത്സരിച്ച് പതിനെണ്ണായിരത്തിന് മേല്‍ വോട്ടുനേടിയിരുന്നു.
തൊട്ടുമുന്‍പിലെ തെരഞ്ഞെടുപ്പിനേക്കാള്‍ പല മടങ്ങ് വോട്ടുകളാണ് ആ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമാണ്. ഞായറാഴ്ച രാവിലെ എറണാകുളത്ത് നടക്കുന്ന ഒബിസി മോര്‍ച്ചയുടെ സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കുന്നതിന് പോകാന്‍ തയ്യാറാടെക്കുന്നതിനിടെയാണ് അപ്രതീക്ഷിത അക്രമം ഉണ്ടായത്.
https://www.facebook.com/Malayalivartha