സംസ്ഥാനത്ത് കൊവിഡ് - ഒമിക്രോൺ സ്ഥിതി ഗുരുതരം; 100 പേരെ പരിശോധിച്ചാൽ 75 പേർ പോസിറ്റീവ്!! രോഗതലസ്ഥാനമായി തിരുവനന്തപുരം; കോളേജുകൾ അടച്ചേക്കും: കടുത്ത നിയന്ത്രണം സർക്കാർ പരിഗണനയിൽ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. ഒമിക്രോൺ വകഭേദം കൂടി വ്യാപിച്ചതോടെ കൊവിഡിന്റെ മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ തന്നെ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സ്ഥിതിയിലാണ്. 123 വലിയ തീവ്രവ്യാപനകേന്ദ്രങ്ങളാണ് രൂപപ്പെട്ടത്.
ക്ലസ്റ്ററുകളില്‍ ഏറെയും സ്കൂളുകളാണ്. ഒമിക്രോണാണ് പടരുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധ അരലക്ഷം കടക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. മൂന്നാഴ്ചക്കുള്ളില്‍ രോഗബാധ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തും. നേരത്തെ കൊവിഡ് ബാധിച്ചവരെ വീണ്ടും കൊവിഡ് ബാധിക്കുന്നതിലും വര്‍ധനവ് ഉണ്ടാകുന്നത് ആശങ്കയ്ക്ക് വഴിവക്കുന്നുണ്ട്.
100 പേരെ പരിശോധിച്ചാൽ 75 പേർ പോസിറ്റീവ്...
100 പേരെ പരിശോധിച്ചാല്‍ 75 പേരോളം പോസിറ്റീവായേക്കാമെന്നാണു നിഗമനം. ആകെ രോഗബാധിതരുടെ എണ്ണം ഉയരുന്നതിനനുസരിച്ചു ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും കുതിച്ചുയരും. മാര്‍ച്ച് മാസത്തോടെ രോഗബാധ കുറഞ്ഞു തുടങ്ങും. കണക്കുകള്‍ ഇതിലും ഉയരുമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. പുതിയ പ്രൊജക്‌ഷന്‍ റിപ്പോര്‍ട്ട് ഇന്നു ലഭിക്കും. ഐസിയുകളില്‍ 722 പേരും വെന്റിലേറ്റര്‍ സഹായത്തോടെ 169 പേരും ചികിത്സയിലുണ്ട്. വലിയതോതില്‍ കൊവിഡ് ഇതര രോഗികളും ചികിത്സയിലുള്ളതിനാല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് കിടക്കകള്‍ കിട്ടാനില്ല.ആശുപത്രികളിലെത്തുന്നവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയാല്‍ മതിയെന്നാണു പുതിയ നിര്‍ദേശം.
അതും ലക്ഷണങ്ങളുണ്ടെങ്കില്‍ മാത്രം. ലാബുകളില്‍ ജീവനക്കാരുടെ കുറവുമൂലം ആര്‍ടിപിസിആര്‍ കുറയ്ക്കാനാണു നിര്‍ദേശം. ശസ്ത്രക്രിയകള്‍ക്കും മറ്റുമെത്തുന്ന രോഗികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയിലൂടെ രോഗമില്ലെന്ന് ഉറപ്പാക്കിയില്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപനം കൂടുമെന്ന് ആക്ഷേപമുണ്ട്.
കെഎസ്ആർടിസിയിലും കൊവിഡ് രൂക്ഷം...
കെഎസ്ആർടിസിയിൽ 150 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് ആറു സർവീസുകൾ കഴിഞ്ഞ രണ്ട് ദിവസമായി കെഎസ്ആർടിസിയിൽ കൊവിഡ് രൂക്ഷമായി പടരുകയാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഡിപ്പോകളിലാണ് സ്ഥിതി ഗുരുതരം. തലസ്ഥാനത്ത് സിറ്റി ഡിപ്പോയിൽ മാത്രം 30 പേർക്കാണ് കൊവിഡ് ബാധിച്ചത്. ജില്ലയിലാകെ 80 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏറണാകുളം, കോഴിക്കോട് ഡിപ്പോകളിൽ 15 പേർക്ക് വിതം കൊവിഡ് സ്ഥിരികരിച്ചു. പമ്പ സ്പെഷ്യൽ സർവീസുകൾക്കായി ജീവനക്കാർ പോയതോടെ പകരം ജീവനക്കാരെ കൊണ്ടുവരാനും കഴിയാത്ത സ്ഥിതിയിലാണ്. ഗുരുവായൂരിൽ മൂന്ന് സർവ്വീസും എറണാകുളത്ത് രണ്ടും തിരുവനന്തപുരത്ത് ഒരു സർവ്വീസുമാണ് ഇന്നലെ മുടങ്ങിയത്.
കോളെജുകൾ അടച്ചേക്കും...
രോഗവ്യാപനം കടുത്തതോടെ സംസ്ഥാനത്തെ കോളേജുകളും അടച്ചേക്കും. വിഷയത്തിൽ അന്തിമ തീരുമാനം നാളത്തെ അവലോകന യോഗത്തിൽ എടുക്കും. യോഗത്തിന്റെ അജൻഡയിൽ കോളെജ് അടക്കൽ കൂടി ഉൾപെടുത്തിയിട്ടുണ്ട്. നാളെ വൈകീട്ട് അഞ്ചിനാണ് അവലോകനയോഗം ചേരുന്നത്. അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടെ നൂറിലേറെ ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ അവലോകന യോഗത്ത പൊതു സ്ഥലത്തെ കടുത്ത നിയന്ത്രണങ്ങളിലടക്കം തീരുമാനമെടുക്കും. രാത്രി കാല കർഫ്യുവും വന്നേക്കാം. ഒന്നും രണ്ടും ഘട്ടത്തെക്കാൾ അതിതീവ്രമായ കൊവിഡ് വ്യാപനമാണ് കേരളം നേരിടുന്ന മറ്റൊരു വെല്ലുവിളി.
സ്കൂളുകളും കോളേജുകളും അടക്കം ക്ലസ്റ്ററുകളാവുകയാണ്. 120 ലേറെ കൊവിഡ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. എംജി കോളേജ്, ആൾ സെയിൻ്റ്സ്. മാർ ഇവാനിയോസ് അടക്കമുള്ള തലസ്ഥാനത്തെ നിരവധി കോളെജുകൾ അടച്ചു കഴിഞ്ഞു. വിശദമായ ചർച്ചയ്ക്കു ശേഷം, കോളെജുകൾ അടച്ചിടുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു വ്യക്തമാക്കി.
അഞ്ച് ജില്ലകളിൽ കടുത്ത നിയന്ത്രണം...
കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ അഞ്ച് ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ടിപിആറും പ്രതിദിന രോഗികളുടെ എണ്ണവും ഏറ്റവും ഉയര്‍ന്ന തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് ജില്ലാ ഭരണകൂടങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. കോട്ടയം, തൃശൂര്‍, തിരുവന്തപുരം, കോഴിക്കോട് ജില്ലകളില്‍ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍, മതപരമായ ചടങ്ങുകള്‍ എന്നിവയ്ക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി 50 ആയി നിജപ്പെടുത്തി. അത്യാവശ്യ യോഗങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ചേരണം.
കടുത്ത നിയന്ത്രണം സർക്കാർ പരിഗണനയിൽ...
കൊവിഡ്, ഒമിക്രോൺ വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ രോഗബാധിത മേഖലകളില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നത് സര്‍ക്കാരിന്‍റെ പരിഗണനയില്‍. സര്‍ക്കാര്‍ ഓഫിസുകളിലും നിയന്ത്രണം കൊണ്ടുവന്നേക്കും. പൂര്‍ണമായ അടച്ചിടലിലേക്ക് സംസ്ഥാനം പോകില്ലെന്നാണ് സൂചന. രോഗവ്യാപനം അതിതീവ്രമാകുമ്പോള്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തൽ. രോഗവ്യാപനം കൂടിയ ജില്ലകള്‍ തിരിച്ച് നിയന്ത്രണം കൊണ്ടുവരുന്നതാണ് പരിഗണനയിലുള്ളത്. ആളുകള്‍ കൂട്ടത്തോടെ എത്തുന്ന ഭക്ഷണശാലകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം വേണമെന്നതും ആലോചനയിലുണ്ട്. സ്വിമ്മിങ് പൂളുകള്‍, ജിംനേഷ്യങ്ങള്‍ എന്നിവ രോഗവ്യാപന കേന്ദ്രങ്ങളാകാന്‍ സാധ്യതയുള്ളതില്‍ അടച്ചിട്ടേക്കും.
രോഗവ്യാപന നിരക്ക് കൂടിയ തിരുവനന്തപുരത്ത് ബാറുകള്‍ കുറച്ചുദിവസത്തേക്ക് അടച്ചിടുന്നതും പരിഗണനയിലുണ്ട്. തിരുവനന്തപുരത്ത് 47.8 ശതമാനമാണ് ടിപിആർ. സിപിഎമ്മിന്‍റെ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇതേത്തുടര്‍ന്ന് പൊതുപരിപാടികള്‍ക്കും കൂടുതല്‍ നിയന്ത്രണം കൊണ്ടുവരും.
സെക്രട്ടറിയേറ്റിലും കൊവിഡ്...
കൊവിഡ് പോസിറ്റീവ് കേസുകൾ കൂടിയതോടെ സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനവും താളംതെറ്റി. മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. മറ്റു മന്ത്രിമാരുടെ ഓഫീസുകളിലും നിരവധിപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സെക്രട്ടേറിയേറ്റ് ലൈബ്രറിയും അടച്ചു. വിവിധയിടങ്ങളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിവിധ മന്ത്രിമാരുടെ ഓഫീസുകളിലും വിവിധ വകുപ്പുകളിലും നിരവധിപ്പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം ഭാഗികമായി അടച്ച നിലയിലാണ്. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും നിരവധിപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വനം മന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം മൂന്നുദിവസം മുന്‍പുതന്നെ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും അറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. സെക്രട്ടേറിയറ്റിലെ സെന്‍ട്രല്‍ ലൈബ്രറിയിലും നിരവധി പേര്‍ കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. ഇതിനു പിന്നാലെ സെന്‍ട്രല്‍ ലൈബ്രറി അടച്ചു. 23-ാം തീയതി വരെയാണ് സെന്‍ട്രല്‍ ലൈബ്രറി അടച്ചിരിക്കുന്നത്.
സ്കൂളുകളിൽ ഇന്നു മുതൽ വാക്സിനേഷൻ...
സംസ്ഥാനത്തെ സ്‌കൂളുകളിൽ കൊവിഡ് വാക്സിനേഷൻ ഇന്ന് മുതൽ തുടങ്ങി. രക്ഷാകർത്താക്കളുടെ സമ്മതത്തോടെ കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും നടപടികൾ.
15 വയസ്സിന് മുകളിലുള്ള കുട്ടികൾ വാക്സിൻ എടുത്തെന്ന് എല്ലാ രക്ഷാകർത്താക്കളും ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. പകുതിയിൽ താഴെ കുട്ടികൾക്ക് മാത്രമേ വാക്സിൻ നൽകാനുള്ളൂ. 2007ലോ അതിന് മുമ്പോ ജനിച്ചവർക്ക് വാക്സിൻ എടുക്കാം. വാക്സിൻ എടുക്കാത്ത വിദ്യാർഥികൾ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടത്തണം. സ്‌കൂളുകളിൽ തയാറാക്കിയ വാക്സിനേഷൻ സെന്‍ററുകൾ അടുത്തുള്ള സർക്കാർ കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആധാറോ സ്‌കൂൾ ഐ.ഡി കാർഡോ കൈയിൽ കരുതണം. വാക്സിനേഷൻ ഡെസ്‌കിൽ ഇത് കാണിച്ച് രജിസ്റ്റർ ചെയ്ത കുട്ടിയാണെന്ന് ഉറപ്പുവരുത്തും. മറ്റ് ആരോഗ്യ പ്രശ്നങ്ങളോ അലർജിയോ ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം വാക്സിൻ സ്വീകരിക്കാം. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടറുടെ സേവനമുണ്ടാകും.
പിടിമുറുക്കി ഒമിക്രോൺ...
സംസ്ഥാനത്ത് ഇന്നലെ 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 4 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന തമിഴ്‌നാട് സ്വദേശികളാണ്. 36 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 9 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തിരുവനന്തപുരത്തുള്ള 7 പേര്‍ക്കും തൃശൂരിലെ 2 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ 6 പേര്‍ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. ടൂര്‍ പോയി വന്നശേഷം കോവിഡ് ക്ലസ്റ്റര്‍ ആയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ ഈ കോളേജ് ഒമിക്രോണ്‍ ക്ലസ്റ്ററായിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 591 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 401 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 101 പേരും എത്തിയിട്ടുണ്ട്. 70 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 19 പേരാണുള്ളത്.
" f
https://www.facebook.com/Malayalivartha


























