വാവ വെറും പച്ച മനുഷ്യന്‍... കോട്ടയത്തെ ചികില്‍സ പൂര്‍ത്തിയായി തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടില്‍ തിരിച്ചെത്തി വാവ സുരേഷ്; മരണക്കയത്തില്‍ നിന്നും തിരിച്ചു കിട്ടിയ മകനെ ചേര്‍ത്തുനിര്‍ത്തി അമ്മ; വീട്ടുകാരുടെ സ്‌നഹപരമായ സ്വീകരണത്തില്‍ വാവയുടെ കണ്ണ് നിറഞ്ഞു

ഒരാഴ്ചത്തെ ആകാംക്ഷയ്‌ക്കൊടുവില്‍ ആ അമ്മയ്ക്ക് മകനെ തിരിച്ചു കിട്ടി. ഗതികെട്ടാണ് അമ്മ പറഞ്ഞത്. അവന് വീടും വേണ്ട ഒന്നും വേണ്ട പാമ്പിനെ പിടിച്ച് നടന്നോളും എന്ന്. കോട്ടയത്തെ ചികില്‍സ പൂര്‍ത്തിയായി ശ്രീകാര്യത്തെ വീട്ടില്‍ മടങ്ങിയെത്തിയ വാവ സുരേഷിനെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. അമ്മയെ ചേര്‍ത്തു നിര്‍ത്തുമ്പോള്‍ അമ്മയുടേയും വാവയുടേയും കണ്ണ് നിറഞ്ഞു.
ജീവിതത്തിലേക്കു തിരിച്ചു വരാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. കോട്ടയത്തുകാരുടെ ദാനമാണ് തന്റെ ജീവിതം. പ്രതീക്ഷയില്ലാത്ത ജീവിതത്തില്‍നിന്ന് പ്രതീക്ഷയുള്ള ജീവിതത്തിലേക്കു തിരിച്ചെത്തിച്ച നല്ല മനസുകള്‍ക്കു നന്ദി പറയുന്നു. അറിയുന്ന എല്ലാവരും രക്ഷപ്പെടാന്‍ പ്രാര്‍ഥിച്ചു. താന്‍ മരണാവസ്ഥയില്‍ കിടന്നപ്പോള്‍ മോശമായി പറഞ്ഞ ആളുകളോട് പരാതിയില്ല. അവര്‍ക്കു മലയാളികള്‍ മറുപടി കൊടുക്കും. തനിക്കു കിട്ടിയ സ്‌നേഹം വിലയ്ക്കു വാങ്ങിയതല്ല. ജീവിതത്തിലേക്കു തിരികെ വരുമെന്നു വിചാരിച്ചില്ല.
പാമ്പിനെ പിടിക്കാന്‍ എന്നെ വിളിക്കരുത് എന്ന് ഒരു ക്യാംപയിന്‍ വനംവകുപ്പിലെ താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നു സുരേഷ് പറഞ്ഞു. കോട്ടയം കുറിച്ചിയിലെ നാട്ടുകാര്‍ വിളിച്ചു പറഞ്ഞിട്ടാണ് പോയത്. അവിടെ പാമ്പിനെ പിടിച്ചശേഷം ഷോ കാണിച്ചിട്ടില്ല. കുനിഞ്ഞു പാമ്പിനെ എടുക്കുന്നതിനിടയില്‍ നട്ടെല്ലിനു വേദന തോന്നിയതു കൊണ്ട് ശ്രദ്ധമാറിയപ്പോഴാണ് കടി കിട്ടിയത്.
മരണത്തെ അതിജീവിച്ച് വാവ സുരേഷ് ഇന്നലെയാണ് ആശുപത്രി വിട്ടത്. ജീവനു കാവല്‍നിന്ന ഡോക്ടര്‍മാരടക്കമുള്ള ആശുപത്രി ജീവനക്കാര്‍ക്കും ആശംസകളും പ്രാര്‍ഥനകളുമായി കാത്തിരുന്ന നാട്ടുകാര്‍ക്കും കോട്ടയം മെഡിക്കല്‍ കോളജിനുമുന്നില്‍നിന്നു നന്ദി പറയുമ്പോള്‍ സുരേഷ് വികാരാധീനനായി. വലിയ ആള്‍ക്കൂട്ടമാണ് വാവയെ യാത്രയാക്കാനെത്തിയത്.
വൈകിട്ട് അഞ്ചരയോടെ തിരുവനന്തപുരം ശ്രീകാര്യത്തുള്ള തേരുവിളാകത്തു വീട്ടിലെത്തിയപ്പോള്‍ കുടുംബവും അയല്‍ക്കാരും സുരേഷിനെ നിറകണ്‍ചിരിയോടെ സ്വീകരിച്ചു. ഓലപ്പുരയുടെ മുന്നില്‍ അച്ഛനമ്മമാരായ കൃഷ്ണമ്മയും ബാഹുലേയനും സഹോദരി ലാലിയും മറ്റു ബന്ധുക്കളും സുരേഷിനെ ചേര്‍ത്തുപിടിച്ചു. എല്ലാവര്‍ക്കും നന്ദി അറിയിച്ച സുരേഷ് പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപം ഇപ്പോള്‍ താമസിക്കുന്ന ലോഡ്ജിലേക്കു പോയി.
കോട്ടയംകാരുടെ ദാനമാണ് തന്റെ ജീവനെന്നും ഇനിയുള്ള ജീവിതം കോട്ടയംകാര്‍ക്കു വേണ്ടിയാണെന്നും സുരേഷ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജിലെയും ഭാരത് ആശുപത്രിയിലെയും ഡോക്ടര്‍മാരുടെ മികവാണ് രണ്ടാം ജന്മത്തിനു കാരണമെന്നും വാവ സുരേഷ് പറഞ്ഞു.
എന്നെ പാമ്പു പിടിക്കാന്‍ വിളിക്കരുതെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം ചിലര്‍ പ്രചാരണം നടത്തുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. പാമ്പിനെ പിടിച്ചിട്ടു ഷോ കാണിച്ചിട്ടില്ല. ശാസ്ത്രീയമായാണെന്നു പറഞ്ഞു പാമ്പുപിടിക്കുന്നവര്‍ക്കും കടിയേല്‍ക്കുന്നുണ്ട്. അവര്‍ രഹസ്യമായി ചികിത്സിച്ചത് എനിക്കറിയാം എന്ന് സുരേഷ് പറഞ്ഞു.
കാലില്‍ പാമ്പു കടിച്ച മുറിവ് ഉണങ്ങാനുണ്ട്. ആന്റിബയോട്ടിക് ഒരാഴ്ച കൂടി തുടരണം. മുന്‍പത്തെ വാഹനാപകടത്തിന്റെ പരുക്കിന് തിരുവനന്തപുരത്ത് തുടര്‍ചികിത്സ നടത്താനുണ്ട്. ഒരു മാസം പൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ജനുവരി 31നാണ് സുരേഷിനു മുര്‍ഖന്റെ കടിയേറ്റത്.
വാവ സുരേഷിന്റെ അമ്മയുടെ പേരില്‍ ശ്രീകാര്യത്തുള്ള സ്ഥലത്തു വീടു വച്ചു നല്‍കുമെന്നു മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു. അഭയം ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീടു നല്‍കുക. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി മേല്‍നോട്ടം വഹിക്കും. ഇപ്പോഴുള്ള ഓലപ്പുരയുടെ സ്ഥാനത്ത് സുരേഷിന് ഇഷ്ടമുള്ള രീതിയ!ലാകും വീടു പണിയുക.
മരണം വരെ പാമ്പുപിടിത്തം തുടരും. കൂടുതല്‍ ശ്രദ്ധിക്കണമെന്നു സ്‌നേഹിക്കുന്നവര്‍ പറയുന്നു. എനിക്കു കിട്ടുന്ന സ്‌നേഹം വിലയ്ക്കു വാങ്ങിയതല്ല. എന്റെ പ്രവൃത്തികള്‍ക്കു ജനങ്ങള്‍ നല്‍കുന്നതാണെന്നും വാവ സുരേഷ് പറഞ്ഞു.
"
https://www.facebook.com/Malayalivartha
























