യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ

വെടി നിര്‍ത്തലിനിടെ വീണ്ടും ട്രംപിന്‍റെ നീക്കം. അമേരിക്കയുടെ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് പടക്കപ്പൽ വ്യൂഹം പശ്ചിമേഷ്യയിൽ എത്തിയതായി അമേരിക്കൻ സൈന്യം. ഇതോടെ ഈ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്ന കൂറ്റൻ അമേരിക്കൻ യുദ്ധക്കപ്പലുകളുടെ എണ്ണം മൂന്നായി. ഏപ്രിൽ 23ന് വിമാനവാഹിനിക്കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിലെ യുഎസ് സെൻട്രൽ കമാൻഡിന്റെ പരിധിയിൽ എത്തിയതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് ചെങ്കടലിലും, യുഎസ്എസ് എബ്രഹാം ലിങ്കൺ മേഖലയിലെ മറ്റ് ഭാഗങ്ങളിലുമായി നിലവിൽ പട്രോളിംഗ് നടത്തുന്നുണ്ട്.
ഫെബ്രുവരി അവസാനം ഇറാനെതിരെ ആരംഭിച്ച യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങൾക്ക് രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലിന്റെ ഈ വിന്യാസമെന്നത് ശ്രദ്ധേയമാണ്. ഈ യുദ്ധക്കപ്പലുകൾക്കൊപ്പം പിന്തുണയ്ക്കായി മറ്റ് നിരവധി സായുധ കപ്പലുകളും മേഖലയിലുണ്ട്. ഇതിലൂടെ പശ്ചിമേഷ്യയിൽ തങ്ങളുടെ സൈനിക സാന്നിധ്യം ശക്തമാക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
ഇസ്രയേൽ, ലബനൻ പ്രതിനിധികൾ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ വെടിനിർത്തൽ മൂന്നാഴ്ച കൂടി നീട്ടാൻ തീരുമാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചരിത്രപരമായ യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചത് വലിയ ബഹുമതിയാണെന്നു പറഞ്ഞുകൊണ്ടാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ചരിത്ര നിമിഷത്തിന് നേതൃത്വം നൽകിയതിന് ഇസ്രയേൽ, ലബനീസ് പ്രതിനിധികൾ ട്രംപിനോടു നന്ദി പറഞ്ഞതായി വൈറ്റ്ഹൗസ് അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ 'ഭൂമിയിലെ നരകക്കുഴികൾ' എന്ന അധിക്ഷേപ കുറിപ്പിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി ഇന്ത്യ. ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് അനവസരത്തിലുള്ളതാണെന്നും ഇതിലെ പരാമർശങ്ങൾ തികച്ചും അനുചിതവും മോശമായ അഭിരുചിയുള്ളതുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള നയതന്ത്ര ബന്ധത്തെയോ പരസ്പര സഹകരണത്തെയോ പ്രതിഫലിപ്പിക്കുന്നതല്ല ഇത്തരം പ്രസ്താവനകളെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള കുടിയേറ്റക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന മൈക്കൽ സാവേജിന്റെ കുറിപ്പാണ് ട്രംപ് റീപോസ്റ്റ് ചെയ്തത്. കുടിയേറ്റക്കാരെ 'ലാപ്ടോപ്പുമായി വന്ന ഗുണ്ടകൾ' എന്ന് വിളിച്ചും, അമേരിക്കൻ പൗരത്വ നിയമം ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപിച്ചുമുള്ള ഈ പോസ്റ്റ് വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമായ പങ്കാളിത്തത്തിലൂടെ മുന്നോട്ടുപോകുമ്പോൾ ഇത്തരം പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
ഇന്ത്യയിൽനിന്നും ചൈനയിൽ നിന്നുമുള്ള കുടിയേറ്റക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന പരാമർശങ്ങളാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവെച്ചത്. ഇന്ത്യയെയും ചൈനയെയും 'ഭൂമിയിലെ നരകക്കുഴികൾ' എന്ന് വിശേഷിപ്പിക്കുന്ന കുറിപ്പാണ് ട്രംപ് 'ട്രൂത്ത് സോഷ്യലിൽ' റീപോസ്റ്റ് ചെയ്തത്. തീവ്ര വലതുപക്ഷവാദി മൈക്കൽ സാവേജ് തയ്യാറാക്കിയ കുറിപ്പാണ് അതേപടി പങ്കുവെച്ചത്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള കുടിയേറ്റക്കാരെ 'ലാപ്ടോപ്പുമായി വന്ന ഗുണ്ടകൾ' എന്നാണ് കുറിപ്പിൽ വിശേഷിപ്പിക്കുന്നു. ഇന്ത്യയെയും ചൈനയെയും 'നരകക്കുഴികൾ' എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന കത്തിൽ, ഇവിടങ്ങളിൽ നിന്നുള്ളവർ അമേരിക്കയെ ദുരുപയോഗം ചെയ്യുകയാണെന്ന് കുറ്റപ്പെടുത്തുന്നു. ഇന്ത്യയിലെയും ചൈനയിലെയും ഗർഭിണികൾ പ്രസവത്തിനായി മാത്രം അമേരിക്കയിൽ എത്തുന്നുവെന്നും, ഒൻപതാം മാസത്തിൽ എത്തി പ്രസവിക്കുന്നതിലൂടെ കുട്ടിക്ക് 'ഇൻസ്റ്റന്റ് പൗരത്വം' ലഭിക്കുന്നുവെന്നും കുറിപ്പിൽ പരിഹസിക്കുന്നു. ഒറ്റ പ്രസവത്തിലൂടെ കുടുംബത്തെ മുഴുവൻ അമേരിക്കയിലേക്ക് കൊണ്ടുവരികയാണെന്നും ആരോപിക്കുന്നു. അമേരിക്കൻ ഭരണഘടന പ്രകാരം അമേരിക്കൻ മണ്ണിൽ ജനിക്കുന്ന ആർക്കും പൗരത്വത്തിന് അവകാശമുണ്ട്. എന്നാൽ ഈ നിയമം നിർത്തലാക്കണമെന്ന കർക്കശമായ നിലപാടിലാണ് ട്രംപ്.
ഇറാന്‍റെ കടുത്ത നിലപാടും അമേരിക്കൻ ഉപരോധവും നിലനിൽക്കുന്നതിനിടെ ഹോർമൂസ് കടലിടുക്ക് വഴി ഇതുവരെ പത്ത് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടന്നെന്ന് വിദേശകാര്യ മന്ത്രാലയം. ഹോർമൂസ് മേഖലയിൽ കപ്പലുകൾക്ക് പൂർണ്ണമായ യാത്രാസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇറാൻ സൈന്യം പിടിച്ചെടുത്ത രണ്ട് കപ്പലുകളിൽ ഇന്ത്യൻ നാവികർ ഉണ്ടായിരുന്നുവെന്ന വിവരത്തെത്തുടർന്ന് അവരുടെ സുരക്ഷ ഉറപ്പാക്കാനായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇറാനുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. മേഖലയിലെ സംഘർഷാവസ്ഥ നാവികരുടെ സുരക്ഷയെ ബാധിക്കരുതെന്ന നിലപാടിലാണ് ഇന്ത്യ. അതേസമയം ഫ്രഞ്ച് വിമാനത്താവളങ്ങൾ വഴി അന്താരാഷ്ട്ര യാത്ര നടത്തുന്ന ഇന്ത്യക്കാർക്ക് ഇനി മുതൽ ട്രാൻസിറ്റ് വിസ ആവശ്യമില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. 2026 ഫെബ്രുവരിയിലെ ഇന്ത്യാ സന്ദർശന വേളയിൽ നടത്തിയ പ്രഖ്യാപനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ യാഥാർഥ്യമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രഞ്ച് വിമാനത്താവളങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യൻ പൗരന്മാർക്ക് വിസ രഹിത യാത്രാ സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുക. ഇന്ത്യൻ യാത്രക്കാർക്ക് വലിയ ആശ്വാസം പകരുന്ന ഈ തീരുമാനമെടുത്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. ഇന്ത്യൻ യാത്രക്കാർക്ക് വലിയ ഗുണമാകുന്നതാണ് ഈ തീരുമാനമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ കൂട്ടിച്ചേർത്തു. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളെക്കുറിച്ച് പ്രതികരിക്കാൻ വിദേശകാര്യ വക്താവ് തയ്യാറായില്ല. വിഷയത്തിൽ ചില റിപ്പോർട്ടുകൾ കണ്ടുവെന്നും നിലവിൽ ഒന്നും പറയാനില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.
ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് കൊണ്ടുപോകുന്ന ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തിയ നേപ്പാൾ സർക്കാരിന്റെ നടപടി ഇന്ത്യ പരിശോധിച്ചുവരികയാണ്. വീട്ടുസാമഗ്രികൾക്ക് തീരുവ ഏർപ്പെടുത്തിയിട്ടില്ലെന്നും അതിർത്തി വഴിയുള്ള കള്ളക്കടത്ത് തടയാനാണ് പുതിയ പരിഷ്കാരമെന്നുമാണ് നേപ്പാളിന്റെ വാദം. എന്നാൽ ഇന്ത്യൻ വിപണിയെയും വ്യാപാരികളെയും ഇത് എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം വ്യക്തത തേടിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയ രണ്ട് കണ്ടെയ്നർ കപ്പലുകൾ പിടിച്ചെടുത്തതിന്റെ വിഡിയോ പുറത്തുവിട്ട് ഇറാൻ. മുഖംമൂടി ധരിച്ച സൈനികർ കപ്പലുകളിലേക്ക് കയറി നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ പുറത്തുവിട്ടത്. എംഎസ്‌സി ഫ്രാൻസെസ്ക, ഇപാമിനോൻഡസ് എന്നിവയാണ് പിടിച്ചെടുക്കപ്പെട്ട കപ്പലുകൾ. ഇവ ഇറാൻ തുറമുഖത്തേക്ക് കൊണ്ടുപോയി.
ഹോർമുസ് കടലിടുക്കിലെ സുരക്ഷയ്ക്കു തടസ്സം നിൽക്കുന്ന ഏത് നീക്കവും തങ്ങളുടെ മുന്നറിയിപ്പിന്റെ ലംഘനമായി കണക്കാക്കുമെന്ന് ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് മുന്നറിയിപ്പ് നൽകി. പിടിച്ചെടുക്കുന്നതിന് മുൻപ് കപ്പലുകൾക്ക് നേരെ ഇറാൻ വെടിവയ്പ്പ് നടത്തി. ഗ്രീക്ക് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഇപാമിനോൻഡസിനു നേരെ റോക്കറ്റ് ലോഞ്ചറുകളും തോക്കുകളും ഉപയോഗിച്ച് ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. ഈ കപ്പലിൽ 21 യുക്രെയ്ൻ, ഫിലിപ്പീൻസ് പൗരന്മാരാണുള്ളത്.
കപ്പലുകൾ അനുമതിയില്ലാതെയാണ് സഞ്ചരിച്ചിരുന്നതെന്നും നാവിഗേഷൻ സംവിധാനങ്ങളിൽ കൃത്രിമം കാട്ടിയെന്നും ഇറാൻ ആരോപിച്ചു. എംഎസ്‌സി ഫ്രാൻസെസ്ക കപ്പലിലുണ്ടായിരുന്ന നാല് മോണ്ടിനെഗ്രോ പൗരന്മാരുൾപ്പെടെയുള്ള എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. കപ്പൽ വിട്ടുകിട്ടുന്നതിനായുള്ള ചർച്ചകൾ നടന്നു വരികയാണ്. യുഎസുമായുള്ള സംഘർഷം രൂക്ഷമായതോടെയാണ് ഹോർമുസിൽ ഇറാൻ നിയന്ത്രണം ഏർപ്പെടുത്തിയത്. യുഎസും ഇറാനുമേൽ നാവിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുൻപ് അധികാരത്തിലിരുന്ന അമേരിക്കൻ പ്രസിഡന്റുമാരോടും ഇറാനെതിരെ യുദ്ധം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി. എന്നാൽ അവരെല്ലാം അത് നിരസിക്കുകയാണുണ്ടായതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലാണ് ജോൺ കെറി ഇക്കാര്യങ്ങൾ പങ്കുവച്ചത്.
ഒബാമയോടും ബുഷിനോടും ബൈഡനോടും നെതന്യാഹു യുദ്ധം നിർദേശിച്ചിരുന്നുവെന്നും, എന്നാൽ സമാധാനപരമായ എല്ലാ വഴികളും അവസാനിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി അവർ അത് നിരസിച്ചുവെന്നും ജോൺ കെറി പറഞ്ഞു. വിയറ്റ്‌നാം, ഇറാഖ് യുദ്ധങ്ങളിൽ നിന്ന് പഠിച്ച പാഠം ജനങ്ങളോട് നുണ പറയരുത് എന്നതാണെന്നും വിയറ്റ്‌നാം യുദ്ധ സേനാനി കൂടിയായ അദ്ദേഹം പറഞ്ഞു.
ഇറാനിൽ ഭരണകൂട മാറ്റം എളുപ്പത്തിൽ സാധ്യമാകുമെന്ന് വിശ്വസിപ്പിച്ചാണ് ഡോണൾഡ് ട്രംപിനെ യുദ്ധത്തിനായി നെതന്യാഹു സമ്മതിപ്പിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2026 ഫെബ്രുവരി 11ന് നടന്ന ചർച്ചയിൽ ഇത് തനിക്ക് നല്ലതായി തോന്നുന്നു എന്ന് പറഞ്ഞ ട്രംപ്, യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിനു പച്ചക്കൊടി കാട്ടുകയായിരുന്നു.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും നെതന്യാഹുവും തമ്മിൽ കഴിഞ്ഞ മാസം നടന്ന ഫോൺ സംഭാഷണം അത്യന്തം സംഘർഷഭരിതമായിരുന്നുവെന്നാണ് ആക്സിയോസിന്റെ റിപ്പോർട്ട്. ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള നെതന്യാഹുവിന്റെ അതിവാദങ്ങളെ വാൻസ് രൂക്ഷമായി വിമർശിച്ചു. യുദ്ധത്തിനു മുൻപ് ഈ ദൗത്യം വളരെ എളുപ്പമാണെന്ന് നെതന്യാഹു പ്രസിഡന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും വാൻസ് കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha

























