ജാമ്യമില്ലാ കേസാകും... ദിലീപിനെ അഴിയെണ്ണിക്കാന്‍ നടന്ന ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ സ്വയം അഴിയെണ്ണാതിരിക്കാന്‍ നെട്ടോട്ടത്തില്‍; ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയില്‍ നിന്നും പിന്മാറാതെ യുവതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; കേസ് കടുത്താല്‍ അകത്താകാന്‍ സാധ്യത

ദിലീപിനെതിരെ ശക്തമായ വെല്ലുവിളിയുമായി രംഗത്തെത്തിയ ഒരുകാലത്തെ സുഹൃത്ത് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ഇപ്പോള്‍ സ്വയം അകത്താകാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഒരുമാസത്തിലേറെ കാലമായി ദിലീപിനെ എങ്ങനെ അകത്തിടാമെന്ന് ബാലചന്ദ്രകുമാര്‍ ഗവേഷണം നടത്തുകയായിരുന്നു. അവസാനം ദിലീപ് അകത്താകില്ലെന്ന് വന്നതോടെ ദിലീപിന്റെ ശബ്ദം പോലും പുറത്ത് വിട്ട് നാറ്റിച്ചു. പകരം ബാലചന്ദ്ര കുമാറിന്റെ ശബ്ദവും പുറത്തായി.
അതേസമയം സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെയുള്ള പീഡന പരാതി കടുക്കുകയാണ്. പീഡന പരാതിയില്‍ പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് ബാലചന്ദ്രകുമാറിനെതിരെ പരാതി നല്‍കിയത്. പത്ത് വര്‍ഷം മുന്‍പ് കൊച്ചിയില്‍വച്ച് ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. തിരുവനന്തപുരം ഹൈടെക് സെല്ലാണ് കേസ് അന്വേഷിക്കുന്നത്.
2011 ഡിസംബറില്‍ തൃശൂരിലെ ഹോട്ടലില്‍ വച്ച് പരിചയപ്പെട്ട സിനിമാ പ്രവര്‍ത്തകനില്‍ നിന്നാണ് തനിക്ക് ബാലചന്ദ്രകുമാറിന്റെ നമ്പര്‍ ലഭിച്ചത്. ജോലി ആവശ്യപ്പെട്ട് ബാലചന്ദ്രകുമാറിനെ വിളിച്ചപ്പോള്‍ അവസരം നല്‍കാമെന്ന് അറിയിച്ചു. തുടര്‍ന്ന് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി, ഒരു സിനിമാ ഗാനരചയിതാവിന്റെ വീട്ടില്‍വച്ച് പീഡിപ്പിച്ചെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.
പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും അത് പ്രചരിപ്പിക്കുമെന്നും ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഹോം നഴ്‌സായി ജോലി ചെയ്യുന്ന യുവതി ദൃശ്യങ്ങള്‍ പ്രചരിക്കുമെന്ന് ഭയന്നാണ് പരാതി നല്‍കാതിരുന്നത്. നടിക്ക് നീതി ലഭിക്കുന്നതിനായി ചാനലുകളില്‍ സംസാരിക്കുന്നത് കണ്ടതോടെയാണ് പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് യുവതി വ്യക്തമാക്കിയിരുന്നു.
അങ്ങനെ ബാലചന്ദ്രകുമാര്‍ കുടുങ്ങുമ്പോള്‍ ദിലീപിന് ഇന്നലെ ആശ്വാസ ദിനമായിരുന്നു. ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ എഫ്‌ഐആര്‍ പോലും റദ്ദാക്കാനുള്ള ശ്രമത്തിലാണ്. തനിക്കെതിരെയുള്ള കേസില്‍ അന്വേഷണ സംഘവും പ്രോസിക്യൂഷനും സ്വീകരിച്ച നടപടികള്‍ വ്യക്തതയില്ലാത്തതും കെട്ടിച്ചമച്ചതുമാണെന്ന വാദമാണ് ദിലീപ് കോടതിയില്‍ ഉന്നയിച്ചത്.
ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖകള്‍ എഡിറ്റ് ചെയ്തതും വ്യക്തതയില്ലാത്തതുമാണ്. ഇവ മിമിക്രിക്കാരെക്കൊണ്ട് റെക്കാഡ് ചെയ്യിച്ചതാണെന്നും പരിശോധിക്കേണ്ടതുണ്ടെന്നും വാദിച്ചു.
അന്വേഷണോദ്യോഗസ്ഥര്‍ അനുഭവിക്കുമെന്ന് ദിലീപ് പറഞ്ഞെന്നാണ് ബാലചന്ദ്രകുമാറിന്റെ ആദ്യമൊഴി. പിന്നീട് മൊഴികളില്‍, എ.ഡി.ജി.പിയായിരുന്ന ബി. സന്ധ്യ, എ.വി. ജോര്‍ജ്, സോജന്‍, സുദര്‍ശന്‍, അന്വേഷണോദ്യോഗസ്ഥനായ ബൈജു പൗലോസ് തുടങ്ങിയവരുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്തു. മൊഴികള്‍ കെട്ടിച്ചമച്ചതാണെന്ന വാദത്തിന് ഹൈക്കോടതി പരിഗണന നല്‍കാന്‍ ഇത് കാരണമായി.
എറണാകുളം എം.ജി റോഡില്‍ മഞ്ജു വാര്യരുടെ പേരിലുള്ള മേത്തര്‍ ഹോം ഫ്‌ളാറ്റില്‍ ഗൂഢാലോചന നടത്തിയെന്ന് പ്രോസിക്യൂഷന്‍ പറയുമ്പോള്‍ അങ്ങനെയൊരു ഫ്‌ളാറ്റ് ഇല്ലെന്നും ശ്രീകണ്ഠത്ത് റോഡില്‍ ദിലീപിന്റെ പേരില്‍ മേത്തര്‍ ഗ്രൂപ്പിന്റെ മറ്റൊരു ഫ്‌ളാറ്റ് ഉണ്ടെന്നും ഇതിലേക്കാണ് അന്വേഷണ സംഘം കഥ എത്തിക്കുന്നതെന്നും വാദിച്ചു.
ദിലീപിന്റെ വീട്ടില്‍ ഗൂഢാലോചന നടന്നെന്ന ശബ്ദരേഖയും മൊഴിയും തെളിവായി പരിഗണിക്കുമ്പോള്‍ സംഭവസമയം ദിലീപ് മദ്യപിക്കുകയായിരുന്നെന്ന് മൊഴിയില്‍ പറയുന്നുണ്ട്. മദ്യപിച്ചു പറയുന്ന കാര്യങ്ങള്‍ ഗൂഢാലോചനയ്ക്ക് തെളിവാകുമോയെന്ന് കോടതി ചോദിച്ചിരുന്നു.
ദിലീപിനെയും കുടുംബത്തെയും മാദ്ധ്യമങ്ങളുടെ സഹായത്തോടെ െ്രെകംബ്രാഞ്ച് വേട്ടയാടുന്നെന്നും മാദ്ധ്യമ വിചാരണയാണ് നടക്കുന്നതെന്നും വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ തന്റെ പക്കല്‍ നിന്ന് കണ്ടെടുത്തെന്ന് തെളിവുണ്ടാക്കാനാണ് തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് വാദിച്ചു. കസ്റ്റഡിയില്‍ ലഭിച്ചാല്‍ വ്യാജ തെളിവുണ്ടാക്കുമെന്നും വാദിച്ചു. ഈ വാദങ്ങളാണ് ദിലീപിന് തുണയായത്. ദിലീപ് സുരക്ഷിതനായ സ്ഥിതിക്ക് ഇനിയിപ്പോള്‍ ബാലചന്ദ്രകുമാറാണ് വാര്‍ത്തകളില്‍ നിറയുക.
"
https://www.facebook.com/Malayalivartha
























