പ്രളയ ദുരിതാശ്വസ നിധിയിലെ പണം മുക്കി.... എറണാകുളം കളക്ടറേറ്റ് അരിച്ചു പെറുക്കിയിട്ടും കണക്കുകൾ അടങ്ങിയ രജിസ്റ്ററുകൾ കാണാനില്ല...ഉള്ളതെല്ലാം വിറ്റുപെറുക്കി നല്‍കിയ ജനങ്ങള്‍ മണ്ടന്മാര്‍?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവരുടെ വിവരങ്ങളും തുകയും അടങ്ങിയ രജിസ്റ്ററുകൾ കാണാനില്ല. കഴിഞ്ഞ ദിവസം ഫിനാൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് രേഖകൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. 2018 ലെ പ്രളയകാലത്ത് ലഭിച്ച കോടിക്കണക്കിന് രൂപയുടെ വിവരങ്ങളാണ് എറണാകുളം കളക്ടറേറ്റിൽ നിന്ന് കാണാതായത്.
കളക്ടറേറ്റിലെ ദുരിതാശ്വാസ സെക്ഷൻ ക്ലർക്ക് വിഷ്ണു പ്രസാദ് പ്രളയ ഫണ്ടിൽ നിന്ന് 1,31,00,000 രൂപ തട്ടിയെടുത്തതായി ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ഈ കേസിന്റെ വിചാരണ പെരുമ്പാവൂർ വിജിലൻസ് കോടതിയിൽ നടക്കുന്നതിനിടെയാണ് കണക്കുകളടങ്ങിയ രേഖ കാണാതായ വിവരം പുറത്തായത്.
2018ലെ പ്രളയവുമായി ബന്ധപ്പെട്ടുള്ള ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം കളക്ടറേറ്റ് ജീവനക്കാരന്‍ കാക്കനാട്ടെ സി.പി.എം. പ്രാദേശിക നേതാവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നതാണ് കേസ്.
ദുരിതബാധിതര്‍ക്ക് പണം അനുവദിച്ചതില്‍ ഇരട്ടിപ്പ് കണ്ടെത്തി തിരിച്ചുപിടിച്ച തുകയാണ് സഹകരണ ബാങ്ക് അക്കൗണ്ടിലേക്ക് പോയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ തിരിച്ചു പിടിച്ച പണമാണ് ദുരിതാശ്വാസ അക്കൗണ്ടിലേക്ക് തിരികെ മാറ്റാതെ തട്ടിപ്പ് നടത്തിയത്.
പ്രളയ ദുരിതാശ്വാസ സഹായത്തിന് അപേക്ഷ പോലും നല്‍കാത്ത സി.പി.എം. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം.എം. അന്‍വറിന്റെ അക്കൗണ്ടിലേക്ക് ദുരിതാശ്വാസ സെക്ഷന്‍ ക്ലര്‍ക്ക് വിഷ്ണുപ്രസാദാണ് അഞ്ചു തവണയായി 10.54 ലക്ഷം രൂപ നിക്ഷേപിച്ചത്. ഇത് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കളക്ടര്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
2019 മാര്‍ച്ച് മാസത്തില്‍ 325 ദുരിതബാധിതര്‍ക്ക് പണം അനുവദിച്ചതിലാണ് ഇരട്ടിപ്പ് കണ്ടെത്തിയത്. ഈ തുക ജില്ലാ ഭരണകൂടം തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു. തുക ട്രഷറി അക്കൗണ്ടിലേക്കെത്തിയെങ്കിലും തുടര്‍ ഇടപാടുകള്‍ ഒഴിവാക്കുന്നതിനായി തുക മരവിപ്പിക്കുകയോ, ദുരിതാശ്വാസ നിധിയിലേക്ക് തിരിച്ചെടുക്കുകയോ ചെയ്തിരുന്നില്ല.
ഈ വിവരം ഫയലുകളില്‍ പ്രളയ ദുരിതാശ്വാസ സെക്ഷന്‍ ക്ലര്‍ക്ക് വിഷ്ണുപ്രസാദ് രേഖപ്പെടുത്തുകയും ചെയ്തില്ല. ഫലത്തില്‍ രേഖകളില്‍ പെടാത്ത പണത്തില്‍ നിന്നാണ് സഹകരണ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത്.
ദാരിദ്ര്യ രേഖക്ക് താഴെ യുള്ള ജനങ്ങള്‍ക്കുണ്ടാകുന്ന മാരകമായ രോഗങ്ങള്‍ക്ക് ചികിത്സാ സഹായം നല്‍കുക, അപകടമരണങ്ങള്‍ക്ക് ഇരയാകുന്നവരുടെ ആശ്രിതര്‍ക്ക് അടിയന്തിര ധനസഹായം നല്‍കുക, തൊഴില്‍ കുഴപ്പം ഉണ്ടാകുമ്പോള്‍ ദുരിതത്തിലാകുന്ന തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി രൂപീകരിച്ചിട്ടുള്ളത് .
https://www.facebook.com/Malayalivartha






















