ഭരണഘടനാ പദവിയായ ഗവർണറെ തിരിച്ചു വിളിക്കാൻ ആവശ്യപ്പെട്ട സംസ്ഥാന സർക്കാരിന്റെ നീക്കം ഭരണഘടനയോടുള്ള യുദ്ധ പ്രഖ്യാപനമാണ്; ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ ദർശനം നടത്തിയതുമായി ബന്ധപ്പെട്ട് ഫൈസി നടത്തിയ പരാമർശം മതസാഹോദര്യം തകർക്കുന്നതാണ്; ഗവർണർക്കെതിരെയുള്ള വർഗീയ പരാമർശത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി കെ.സുരേന്ദ്രൻ

ഗവർണർക്കെതിരെയുള്ള വർഗീയ പരാമർശത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ സുന്നി യുവജനസംഘം സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന്റെ വർഗീയ പരാമർശത്തിനെതിരെയാണ് കെ.സുരേന്ദ്രൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ ദർശനം നടത്തിയതുമായി ബന്ധപ്പെട്ട് ഫൈസി നടത്തിയ പരാമർശം മതസാഹോദര്യം തകർക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് . കേരളത്തിലെ മതേതരത്വത്തിന്റെ ഏറ്റവും പ്രധാന മാതൃകയായ ശബരിമലയെ വർഗീയമായി കാണുന്നത് ദുഷ്ടലാക്കോടെയാണ്.
ഭരണപക്ഷവും പ്രതിപക്ഷവും നടത്തിയ നീചമായ ആക്രമണങ്ങളാണ് മതമൗലികവാദികൾക്കും പ്രചോദനമാവുന്നത്. ഭരണഘടനാ പദവിയായ ഗവർണറെ തിരിച്ചു വിളിക്കാൻ ആവശ്യപ്പെട്ട സംസ്ഥാന സർക്കാരിന്റെ നീക്കം ഭരണഘടനയോടുള്ള യുദ്ധ പ്രഖ്യാപനമാണ്. തങ്ങളുടെ അഴിമതിയെ ചോദ്യം ചെയ്താൽ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും അട്ടിമറിക്കുമെന്നാണ് സിപിഎം സർക്കാർ വെല്ലുവിളിക്കുന്നത്.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിന്റെ പേരിൽ ഖജനാവ് കൊള്ളയടിക്കുന്നത് ഗവർണർ എതിർത്തതാണ് പിണറായി വിജയന്റെ പ്രകോപനത്തിന് കാരണം. ഭരണപക്ഷത്തിന്റെ ഏറാമൂലികളായ പ്രതിപക്ഷവും ഭരണഘടനാ വിരുദ്ധ നീക്കത്തിനെ പിന്തുണയ്ക്കുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha

























