ഭരണപക്ഷവും പ്രതിപക്ഷവും നടത്തിയ നീചമായ ആക്രമണങ്ങളാണ് മതമൗലികവാദികള്‍ക്കും പ്രചോദനമാവുന്നത്; ഭരണഘടനാ പദവിയായ ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഭരണഘടനയോടുള്ള യുദ്ധ പ്രഖ്യാപനമാണ്, ഗവര്‍ണര്‍ക്കെതിരെയുള്ള വര്‍ഗീയ പരാമര്‍ശത്തിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് കെ.സുരേന്ദ്രന്‍
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ സുന്നി യുവജനസംഘം സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന്റെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ഫൈസി നടത്തിയ പരാമര്‍ശം മതസാഹോദര്യം തകര്‍ക്കുന്നതാണ് എന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ മതേതരത്വത്തിന്റെ ഏറ്റവും പ്രധാന മാതൃകയായ ശബരിമലയെ വര്‍ഗീയമായി കാണുന്നത് ദുഷ്ടലാക്കോടെയാണ്.
ഇതുകൂടാതെ ഭരണപക്ഷവും പ്രതിപക്ഷവും നടത്തിയ നീചമായ ആക്രമണങ്ങളാണ് മതമൗലികവാദികള്‍ക്കും പ്രചോദനമാവുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ പദവിയായ ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഭരണഘടനയോടുള്ള യുദ്ധ പ്രഖ്യാപനമാണ്. തങ്ങളുടെ അഴിമതിയെ ചോദ്യം ചെയ്താല്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും അട്ടിമറിക്കുമെന്നാണ് സിപിഎം സര്‍ക്കാര്‍ വെല്ലുവിളിക്കുന്നത്.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ ഖജനാവ് കൊള്ളയടിക്കുന്നത് ഗവര്‍ണര്‍ എതിര്‍ത്തതാണ് പിണറായി വിജയന്റെ പ്രകോപനത്തിന് കാരണം. ഭരണപക്ഷത്തിന്റെ ഏറാന്‍മൂളികളായ പ്രതിപക്ഷവും ഭരണഘടനാ വിരുദ്ധ നീക്കത്തിനെ പിന്തുണയ്ക്കുകയാണെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























