ശ്രീനിവാസൻ വധക്കേസിൽ നിർണായക വഴിത്തിരിവ്, നാല് പ്രതികളെ തിരിച്ചറിഞ്ഞു, പ്രതികളെ തിരിച്ചറിഞ്ഞത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ ഫോൺ പരിശോധനകളിൽ നിന്നും, രണ്ടു ബൈക്കിലും ഒരു സ്കൂട്ടറിലുമായി എത്തിയത് ആറുപേരടങ്ങുന്ന കൊലയാളി സംഘം...!

ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ നാല് പ്രതികളെ തിരിച്ചറിഞ്ഞു. പട്ടാമ്പി സ്വദേശികളായ ഉമ്മർ, അബ്ദുൾ ഖാദർ, ശംഖുവാരത്തോട് സ്വദേശി അബ്ദുൾ റഹ്മാൻ, ഫിറോസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവർ നാല് പേരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന നിഗമനത്തിലാണ് പൊലീസ്. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
സിസിടിവി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ ഫോൺ പരിശോധനകളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആറുപേരടങ്ങുന്ന കൊലയാളി സംഘം രണ്ടു ബൈക്കിലും ഒരു സ്കൂട്ടറിലുമാണ് എത്തിയത്. വാഹനത്തിന് പിന്നിലിരുന്ന മൂന്നുപേരാണ് കടയ്ക്ക് അകത്തേക്ക് പാഞ്ഞുകയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. തുടർന്ന് വന്ന വഴി തന്നെ രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ബൈക്കുകളിലൊന്ന് അബ്ദുൾ റഹ്മാനാണ് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ ഫോൺ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് മറ്റ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.പ്രതികൾ ഉപയോഗിച്ച ഒരു ബൈക്ക് തമിഴ്നാട് രജിസ്‌ട്രേഷനിലുള്ളതാണ്.
ഫിറോസും ഉമ്മറുമാണ് ഈ ബൈക്കിൽ സഞ്ചരിച്ചത്. വാഹനം വല്ലപ്പുഴ കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അബ്ദുൾ ഖാദറാണ് ആക്ടീവ സ്‌കൂട്ടറിലുണ്ടായിരുന്നത്. കൊലനടന്നിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഒരാളെ പോലും പിടികൂടാനാവാത്തതിൽ ആർഎസ്എസ്- ബിജെപി നേതൃത്വം കടുത്ത അമർഷത്തിലായിരുന്നു.
ഇതുൾപ്പടെയുള്ള കാരണം ചൂണ്ടിക്കാട്ടി സർവകക്ഷി സമാധാന യോഗത്തിൽ നിന്നിറങ്ങിപ്പോയ ബി ജെ പി നേതാക്കൾ കേന്ദ്ര ഏജൻസി അന്വേഷണമെന്ന ആവശ്യം ശക്തമാക്കുകയാണ്. 29 നു കേരളത്തിലെത്തുന്ന അമിത്ഷായെ സാഹചര്യം ധരിപ്പിക്കുമെന്ന് ശ്രീനിവാസന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം കുമ്മനം രാജശേഖരൻ പറഞ്ഞു.
പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണമെന്നായിരുന്നു ബിജെപി നേതാവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപിയുടെ പ്രതികരണം. പാലക്കാട് ഇരട്ടക്കൊലപാതകത്തിൽ സംസ്ഥാന പൊലീസ് നിലവിൽ നടത്തുന്ന അന്വേഷണം തികച്ചും ഏകപക്ഷീയമെന്ന വിമർശനമാണ് ബി ജെ പി ക്കുള്ളത്.
https://www.facebook.com/Malayalivartha

























