തെരഞ്ഞെടുപ്പ് കടുക്കും... വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചതായി വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്, കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ

തെരഞ്ഞെടുപ്പ് അടുത്തതോടെ പല മാറ്റങ്ങളും വരികയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പുതുയുഗയാത്രയിൽ പങ്കെടുത്ത് വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്. പാലക്കാട് ജില്ലയിലെ യാത്രയുടെ സമാപന സമ്മേളന വേദിയിൽ വെച്ച് എ സുരേഷിനെ വിഡി സതീശൻ ഷാള്‍ അണിയിച്ച് യു ഡി എഫിലേക്ക് സ്വാഗതം ചെയ്തു. കെ മുരളീധരൻ അടക്കമുള്ള നേതാക്കളും വേദിയിലുണ്ടായിരുന്നു. ചടങ്ങിൽ കൈമുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിക്ക് ഭൂമിയുടെ രേഖകള്‍ വിഡി സതീശൻ കൈമാറി.
ഇടതുസഹയാത്രികനായിരുന്ന ഹസ്കറും പാലക്കാട്ടെ പുതുയുഗ യാത്രയുടെ വേദിയിലെത്തി. ഇന്നലെ വരെ ഞാൻ അനുഭവിച്ച സമ്മർദ്ദം വലുതായിരുന്നുവെന്നും ഇടതുപക്ഷം ഇടതുപക്ഷമല്ലതാവുന്നത് കാണുന്നുവെന്നും എ സുരേഷ് പറഞ്ഞു. വി എസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചുവെന്നും 13 വർഷം അനുഭവിച്ച വേദന ഇന്ന് മാറിയെന്നും എ സുരേഷ് പറഞ്ഞു. നെഹ്‌റുവിയൻ സോഷ്യലിസത്തിലൂടെ ഇടത് മൂല്യങ്ങൾ നടപ്പാക്കുന്നത് യുഡിഎഫ് ആണെന്നും എ സുരേഷ് പറഞ്ഞു. മലമ്പുഴയിൽ മത്സരിക്കണമോയെന്ന് യു ഡി എഫ് ആണ്തീരുമാനിക്കേണ്ടതെന്നും സുരേഷ് വ്യക്തമാക്കി. ഇനിയും ഒരുപാട് വിസ്മയങ്ങളുണ്ടാകുമെന്ന് വിഡി സതീശൻ പറഞ്ഞു.
അതേസമയം സുരേഷിനെതിരെ വിഎസിന്‍റെ മകനെ നിര്‍ത്താനാണ് സിപിഎം പ്ലാന്‍. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്നും എം.വി ഗോവിന്ദൻ്റെ പ്രസ്താവന ദുഖപ്പെടുത്തിയെന്നും വിഎസിൻ്റെ മുൻ പിഎ എ സുരേഷ്. മലമ്പുഴയിൽ വിഎസിന്റെ മകൻ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം നടത്തുമെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. വിഡി സതീശൻ നയിക്കുന്ന യുഡിഎഫ് ജാഥയിലും പങ്കെടുക്കും.
എം.വി ഗോവിന്ദൻ്റെ പ്രസ്താവന ദുഖപ്പെടുത്തി. എന്താണ് ഞാൻ ചെയ്ത തെറ്റ്? പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ല. പാർട്ടിക്ക് പുറത്ത് നിൽക്കുമ്പോഴും പാർട്ടിക്കെതിരെ പ്രവർത്തിച്ചിട്ടില്ല. ഇപ്പോഴും പാർട്ടി മനസ്സ് സൂക്ഷിക്കുന്നുണ്ട്. ഒരു പാർട്ടി ആനുകൂല്യവും പറ്റിയിട്ടില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന യുഡിഎഫ് ജാഥയിൽ പങ്കെടുക്കും. പക്ഷെ കോൺഗ്രസിൻ്റെ ഭാഗമാകുകയോ സിപിഎം വിമതർക്കൊപ്പം നിൽക്കുകയോ ചെയ്യില്ലെന്നും അവരുടെ കൺവെൻഷനിലും പങ്കെടുക്കില്ലെന്നും സുരേഷ് പറഞ്ഞു.
യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ പ്രയാസമില്ല. പക്ഷേ തെരഞ്ഞെടുപ്പിന് ശേഷം എന്ത് എന്ന ആശങ്കയുണ്ട്. മലമ്പുഴയിൽ തോറ്റാലും പ്രശ്നമില്ല. രാഷ്ട്രീയം പറയാനുള്ള വേദിയാണ് തെരഞ്ഞെടുപ്പ്. അവിടെ ജയവും തോൽവിയും പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിഎസ് അച്യുതാനന്ദന്റെ മകൻ മലമ്പുഴയിൽ മത്സരിക്കാനെത്തിയാൽ തന്റെ തീരുമാനത്തിൽ പുനർവിചിന്തനം നടത്തുമെന്നും മകനെതിരെ മത്സരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും സുരേഷ് വ്യക്തമാക്കി.
മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഇന്നലെയാണ് എ സുരേഷ് സ്ഥിരീകരിച്ചത്. എ സുരേഷിനെ സിപിഎമ്മിലേക്ക് തിരിച്ചെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരുന്നു. എ സുരേഷിനെ പുറത്താക്കിയതാണ്. തിരിച്ചെടുക്കണമെന്ന ആവശ്യം ചെവികൊള്ളില്ല. നൂറു തവണ അപ്പീൽ തന്നിട്ടും കാര്യമില്ല. പുറത്താക്കിയാൽ പുറത്താക്കിയത് തന്നെയാണെന്നും മലമ്പുഴയിലെ സിപിഎം വോട്ടിൽ വിള്ളൽ വീഴില്ലെന്നുമാണ് എംവി ഗോവിന്ദൻ പറഞ്ഞത്.
ജീവനു തുല്യം സ്‌നേഹിച്ച പാർട്ടിയിലേക്കുള്ള തിരിച്ചുവരവിനായി 13 വർഷത്തെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ് വെറുതേ ആയെന്ന നീറുന്ന യാഥാർഥ്യവുമായി പൊരുത്തപ്പെട്ട് തുടർ രാഷ്ട്രീയ പോരാട്ടങ്ങളുമായി മുന്നോട്ടു പോകാനുള്ള ശക്തമായ തീരുമാനത്തിലാണ് മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പഴ്‌സനൽ അസിസ്റ്റന്റായിരുന്ന എ.സുരേഷ്. തിരിച്ചെടുക്കാൻ നൂറു തവണ അപ്പീൽ തന്നിട്ടും കാര്യമില്ലെന്നും അയാൾ ചെയ്ത കുറ്റം പാർട്ടി കണ്ടെത്തിയിട്ടുണ്ടെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നലെ പറഞ്ഞത്. എന്നാൽ ഒരു തരത്തിലുള്ള പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളും നടത്തിയിട്ടില്ലെന്നും എം.വി.ഗോവിന്ദന്റെ പ്രസ്താവന വലിയ മനോവിഷമം ഉണ്ടാക്കിയെന്നും സുരേഷ് പറഞ്ഞു. എം.വി.ഗോവിന്ദന്റെ വാക്കുകൾ കേട്ടപ്പോൾ മനസ്സ് വിങ്ങിപ്പോയെന്നും അതുകൊണ്ടു കൂടിയാണ് വി.ഡി.സതീശന്റെ പുതുയുഗ യാത്രയിൽ പങ്കെടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും സുരേഷ് പറയുന്നു.
വി.എസിന്റെ മണ്ഡലമായ മലമ്പുഴയിൽ, അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറങ്ങാനുള്ള ഒരുക്കത്തിലാണ് സുരേഷ്. വിഎസിനു വേണ്ടി അദ്ദേഹത്തിനൊപ്പം നിഴൽപോലെ നടന്ന വഴികളിൽ വോട്ടു തേടിയിറങ്ങുമ്പോൾ വിഎസിന്റെ അദൃശ്യസാന്നിധ്യം വലിയ തുണയും തണലുമായി ഒപ്പമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് പുതിയ പോരാട്ടവഴിയിലെ ചൂടിലേക്ക് സുരേഷ് ഇറങ്ങുന്നത്. അതേസമയം, മലമ്പുഴയിൽ വി.എസിന്റെ മകൻ അരുൺകുമാർ സ്ഥാനാർഥിയായി എത്തിയാൽ എതിരായി മത്സരിക്കുന്ന കാര്യത്തിൽ പുനർവിചിന്തനം നടത്തുമെന്നും സുരേഷ് പറഞ്ഞു. സിപിഎം വിമതരുടെ കൂട്ടായ്മയുടെ ഭാഗമാകില്ലെന്നും അവരിൽ പലരും ബന്ധപ്പെട്ടിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു. ആർഎംപി നേതാവ് കെ.കെ.രമയുമായും പാർട്ടി നേതാക്കളുമായും സൗഹൃദം ഉണ്ടെങ്കിലും രാഷ്ട്രീയ ചർച്ചകളൊന്നും ഉണ്ടായിട്ടില്ലെന്നും സുരേഷ് വ്യക്തമാക്കി.
ഇന്നലെ വളരെ 'വൾഗറായിട്ടാണ്' പാർട്ടി സെക്രട്ടറി പ്രതികരിച്ചത്. അതു കേട്ടപ്പോൾ സ്വാഭാവികമായിട്ടും ഒരു മനുഷ്യൻ എന്ന നിലയ്ക്ക് വലിയ വിഷമം ഉണ്ടായി. അത്രമാത്രം എന്തു തെറ്റാണ് ഞാൻ ചെയ്തതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. എം.വി.ഗോവിന്ദൻ അങ്ങനെ പറഞ്ഞതോടെ എനിക്ക് ഒരിടമില്ലാതായി. വഴിയാധാരമായ അവസ്ഥയാണ്. ഞാൻ ഇനി എന്തു ചെയ്യും. ഞാൻ മരിക്കണോ. 13 വർഷമായി ഞാൻ പുറത്തു നിൽക്കുകയാണ്. അകത്തു നിൽക്കുമ്പോഴും പിന്നീടു പുറത്തു നിന്നപ്പോഴും ഒരു പാർട്ടി വിരുദ്ധ പ്രവർത്തനവും ചെയ്തിട്ടില്ല.
എന്നെ പുറത്താക്കാനുള്ള കാരണം ചൂണ്ടിക്കാട്ടി പാർട്ടി തന്ന ചാർജ് ഷീറ്റിൽ ഏഴ് കാര്യങ്ങളാണ് പറഞ്ഞിരുന്നത്. മാധ്യമപ്രവർത്തകരുമായുള്ള ബന്ധവും പാർട്ടി രഹസ്യങ്ങൾ പാർട്ടിവിരുദ്ധ മാധ്യമങ്ങൾക്കു ചോർത്തിക്കൊടുത്തു എന്നതുമാണ് പ്രധാന ആരോപണങ്ങൾ. എല്ലാവർക്കും അറിയും പോലെ ഞാൻ ആകെ ഒരു ബ്രാഞ്ച് കമ്മിറ്റി അംഗം മാത്രമായിരുന്നു. ആ എനിക്ക് കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും സംസ്ഥാന കമ്മിറ്റിയിലും നടക്കുന്ന കാര്യങ്ങൾ ഒരിക്കലും അറിയാൻ കഴിയില്ല. അതിനാണ് എന്നെ പുറത്താക്കിയത്. അല്ലാതെ മറ്റു സഖാക്കളെ പുറത്താക്കിയത് പോലുള്ള കാരണങ്ങളല്ല എന്റെ ചാർജ് ഷീറ്റിൽ പറഞ്ഞിട്ടുള്ളത്. അത്തരത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ ഒരു പ്രവൃത്തിയും പാർട്ടിക്കു ദോഷകരമാകരുതെന്നുള്ള ഇടതുപക്ഷ മനസ്സ് കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഞാൻ.
ഔദ്യോഗിക പക്ഷവും വി.എസ്.അച്യുതാനന്ദനും തമ്മിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങളുടെ പകപോക്കലാണ് എനിക്കെതിരായ നിലപാടിനു പിന്നിലെന്നു വ്യാഖ്യാനിക്കപ്പെടുന്നതിൽ തെറ്റുണ്ടെന്നു കരുതുന്നില്ല. മൂന്നു തവണ സംസ്ഥാന കമ്മിറ്റിക്കും ഒരു തവണ ജില്ലാ കമ്മിറ്റിക്കും ഞാൻ കത്ത് കൊടുത്തിട്ടുണ്ട്. ഒരു മറുപടി പോലും തന്നിട്ടില്ല. നേതാക്കൾക്ക് എന്നോട് സ്‌നേഹം ഉണ്ടെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്, പിന്നെ എന്തുകൊണ്ട് എന്നെ പുറത്തു നിർത്തിയിരിക്കുന്നു എന്നുള്ളത് എനിക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്
∙ മലമ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കൾ സമീപിച്ചിരുന്നു. ആലോചിക്കാമെന്ന മറുപടിയാണ് ഞാൻ നൽകിയത്. പ്രഖ്യാപനം നടത്തേണ്ടത് അവരാണ്. പിന്നീടാണ് പുതുയുഗയാത്രയിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ക്ഷണിച്ചത്. ജാഥയിൽ പങ്കെടുക്കാനുള്ള തീരുമാനമെടുത്തത് ഇന്നാണ്. യുഡിഎഫ് സ്വതന്ത്രൻ ആകുന്നതിൽ ഇന്നലെവരെ മാനസികപ്രശ്‌നമുണ്ടായിരുന്നു. പക്ഷേ എം.വി.ഗോവിന്ദന്റെ പ്രസ്താവന കണ്ടപ്പോൾ മനസ്സ് വല്ലാതെ വിങ്ങിപ്പോയി. അതുകൊണ്ടു കൂടിയാണ് ജാഥയിൽ പങ്കെടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്.
കോൺഗ്രസിൽ ചേരില്ലെന്നും ഒരിക്കലും ഒരു പാർട്ടിയുടെ സ്ഥാനാർഥി ആയിരിക്കില്ലെന്നും അവരെ അറിയിച്ചിട്ടുണ്ട്. കുഴപ്പമില്ലെന്നും അതിനുള്ള സംവിധാനം ഒരുക്കാമെന്നുമാണ് അവരുടെ ഭാഗത്തുനിന്നുള്ള മറുപടി. കൂടുതൽ കാര്യങ്ങൾ അവർ തീരുമാനിക്കട്ടെ. ജയം മാത്രം കരുതിയല്ല മത്സരിക്കുന്നത്. നമ്മുടെ രാഷ്ട്രീയം പറയാനുള്ള ഏറ്റവും മികച്ച വേദിയാണ് തിരഞ്ഞെടുപ്പെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
∙ കുറേക്കാലം പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. എൽസി സെന്റർ അംഗമായിരുന്നു. കുറച്ചുകാലം എസ്എഫ്‌ഐയിൽ ഉണ്ടായിരുന്നു. അത്തരം ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചതായി എനിക്കറിയില്ല. കോളജ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതൊഴികെ പാർലമെന്ററി രംഗത്ത് മത്സരിച്ചിട്ടില്ല. ആനുകൂല്യം നൽകിയെന്നു പറയുന്നവർ തന്നെ അത് എന്തൊക്കെയാണെന്നു പറഞ്ഞാൽ നന്നായിരുന്നു. ഇടതുപക്ഷം ശോഷിക്കാൻ പാടില്ലെന്നും ഇടതുപക്ഷത്തിന് മൂല്യച്യുതി സംഭവിക്കാൻ പാടില്ലെന്നും വിശ്വസിക്കുന്ന ആയിരക്കണക്കിന് ആളുകളിൽ ഒരാളാണ് ഞാനും. ആ മൂല്യച്യുതി സംഭവിച്ചാൽ പാർട്ടി ഉണ്ടാവും, ജനങ്ങൾ ഉണ്ടാവില്ല. പാർട്ടിക്ക് മൂല്യച്യുതി സംഭവിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തോൽവിക്കു ശേഷം പാർട്ടി സംസ്ഥാന കമ്മിറ്റി തന്നെയാണ് വിലയിരുത്തിയത്.
ഞാൻ പാർട്ടിയിൽ തിരിച്ചെത്തണമെന്നാണ് പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും വികാരം. മൂന്നാഴ്ച മുൻപ് ഇവിടത്തെ ബ്രാഞ്ച് യോഗം കൂടിയിട്ട് എന്നെ ഗ്രൂപ്പിൽ എടുക്കാൻ ആലോചിച്ചിരുന്നു. സുരേഷ് ഗ്രൂപ്പിൽ വരണം എന്നിട്ട് പാർട്ടി അംഗം ആവണമെന്നു ഇവിടെയുള്ള സഖാക്കൾ തന്നെ പറഞ്ഞു. എന്നാൽ വിഷയം ചർച്ചയായപ്പോൾ തന്നെ സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്ന് മേൽക്കമ്മറ്റിയിൽനിന്നെത്തിയ ഒരാൾ പറഞ്ഞു. പാർട്ടിയെക്കുറിച്ച് എനിക്കറിയുന്നതു വച്ചിട്ട് പാർട്ടി ഗ്രൂപ്പിൽ ഒരാളെ എടുക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിക്കേണ്ടതില്ല. അത് അംഗത്വത്തിലേക്കുള്ള ആദ്യപടി മാത്രമാണ്. പിന്നെ കാൻഡിഡേറ്റ് അംഗമായതിനു ശേഷം മാത്രമാണ് പാർട്ടി അംഗമാകുന്നത്.
അതേസമയം പയ്യന്നൂരിൽ സ്ഥാനാർത്ഥിയാകുന്നത് സാഹചര്യത്തിനൊത്ത് തീരുമാനിക്കുമെന്ന് സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ഫണ്ടിൽ ക്രമക്കേട് നടന്നതിനു മറുപടി പറയാതെ പുരാണം പറഞ്ഞിട്ട് കാര്യമില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു എന്ന് ജാഗ്രത പയ്യന്നൂർ കൂട്ടായ്മ ആരോപിച്ചു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെ കുറിച്ചുള്ള തുറന്നു പറച്ചിൽ. പാർട്ടിക്കകത്തു നിന്നും പോലും പിന്തുണ പ്രകടമാക്കിയ പുസ്തക പ്രകാശനം, തെരഞ്ഞെടുപ്പിലേക്കും പോരാട്ടം നീളുമെന്ന പരോക്ഷ സൂചന നൽകുകയാണ് വി കുഞ്ഞികൃഷ്ണൻ. മത്സരിക്കുമോ എന്ന ചോദ്യത്തിന് സാഹചര്യത്തിനൊത്ത് തീരുമാനം എന്ന മറുപടി. സാമ്പത്തിക ക്രമക്കേടിന് കണക്ക് നിരത്തിയുള്ള മറുപടിയില്ലെയെന്ന് മറുചോദ്യം.
പുറത്തുവിട്ട കണക്കുകൾ ധനരാജ് വധക്കേസ് വിചാരണയെ ബാധിക്കില്ലെന്നും വി കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. അതേസമയം വി കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്തയാളുടെ ബൈക്ക് കത്തിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു എന്ന് ജാഗ്രത പയ്യന്നൂർ കൂട്ടായ്മ ആരോപിച്ചു. ബൈക്ക് നഷ്ടപ്പെട്ട പ്രസന്നനന് പത്തുരൂപ ചലഞ്ചിലൂടെ ബൈക്ക് വാങ്ങി നൽകുമെന്നും അതിന്റെ കണക്ക് പൊതുവേദിയിൽ അവതരിപ്പിക്കുമെന്നും ജാഗ്രത പയ്യന്നൂർ സെക്രട്ടറി യു മാധവൻ ഏഷ്യാനെറ്റ് ന്യൂസ് പറഞ്ഞു. വെള്ളൂരിലടക്കം ടി ഐ മധുസൂദനൻ നയിച്ച പയ്യന്നൂർ മണ്ഡലം ജാഥകളിലെ കുറഞ്ഞ ജന പങ്കാളിത്തം പാർട്ടി നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനിടെയാണ് വി കുഞ്ഞികൃഷ്ണൻ സ്വാതന്ത്ര്യ സ്ഥാനാർഥിയായെക്കുമെന്ന സൂചനകൾ.
അതേസമയം അധികാര പങ്കാളിത്തം ഔദാര്യമല്ലെന്ന് യോഗനാദത്തിൽ വെള്ളാപ്പള്ളി നടേശന്‍റെ ലേഖനം. അടികൊള്ളാൻ പിന്നോക്കക്കാർ, അധികാരത്തിലേറാൻ മറ്റുള്ളവർ എന്നാണ് സ്ഥിതിയെന്ന് അദ്ദേഹം ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ഭൂരിപക്ഷ സമുദായങ്ങളെ അദ്ദേഹം വിമർശിച്ചു. ഈഴവർക്കുൾപ്പെടെ സമുദായ ചിന്തയില്ല. ഈഴവർ ഉൾപ്പെടെ ഭൂരിപക്ഷ ജനങ്ങൾ തമ്മിൽ തല്ലി നശിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ അർഹമായ പ്രാധാന്യം നൽകണം. ഇല്ലെങ്കിൽ ചോദിച്ചു വാങ്ങണം. അധികാര പങ്കാളിത്തത്തിൽ എത്തിയാലേ സാമൂഹ്യ നീതി ഉറപ്പാകൂ. അതിനായി വിലപേശേണ്ടിവരും. അർഹതപ്പെട്ടത് നിഷേധിക്കുന്നവർക്ക് ബാലറ്റിലൂടെ മറുപടി നൽകണം. പ്രതികരിച്ചില്ലെങ്കിൽ തുടച്ചു നീക്കപ്പെടുമെന്നും വെള്ളാപ്പളളി ലേഖനത്തിൽ പറയുന്നു.
മുസ്ലിം ലീഗ് കടന്നുകയറാവുന്നിടത്തെല്ലാം കയറി. കിട്ടിയതൊന്നും പോരെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. പുതിയ അവകാശ വാദങ്ങൾ ഉന്നയിക്കുന്നു. ഭൂരിപക്ഷ സമുദായം വൈകാതെ ന്യൂനപക്ഷമാകുന്ന അവസ്ഥയാണ്. മുസ്ലിം ലീഗ് നേതാക്കളുടെ പ്രസ്താവന ഭൂരിപക്ഷത്തിനുള്ള മുന്നറിയിപ്പാണ്. മുസ്ലിങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് ലീഗ് നേതാക്കളുടെ പ്രസ്താവനയെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ തിരുത്തേണ്ടത് തിരുത്തണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്നലെ പറഞ്ഞിരുന്നു. എസ്എൻഡിപി നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും വിധി നിരാശാജനകം എന്നാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. സ്ത്രീ പ്രവേശനം നടപ്പാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല. പോകരുതേ എന്ന് അപേക്ഷിക്കുന്നു. കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പുകഴ്ത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പാർട്ടിക്ക് വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ശതമാനം വർധിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൊച്ചി പൊന്നുരുന്നിയിൽ നടന്ന എസ്‌എൻഡിപി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, പിണറായി വിജയൻ സർക്കാർ മൂന്നാമതും അധികാരത്തിലെത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. നിലവിലെ സർക്കാരിനെക്കുറിച്ച് തനിക്ക് മോശം അഭിപ്രായമില്ലെന്നും എൽഡിഎഫ് ഭരണത്തിന് തുടർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ രാജീവ് ചന്ദ്രശേഖർ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. അദ്ദേഹം വന്നതിന് ശേഷം പാർട്ടിക്ക് കാര്യമായ മാറ്റങ്ങൾ സംഭവിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് നില മെച്ചപ്പെടുത്തുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. സമുദായത്തിൽപ്പെട്ടവർ അവരവരുടെ വിശ്വാസത്തിനനുസരിച്ച് വോട്ട് ചെയ്യട്ടെ എന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലെ സ്വർണക്കൊള്ള വിവാദം തെരഞ്ഞെടുപ്പ് വരെയുള്ള ഒരു ആയുധം മാത്രമാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. തെരഞ്ഞെടുപ്പ് വരെ ഈ കേസ് ലൈവായി നിൽക്കും. അത് കഴിഞ്ഞാൽ സ്വർണവും കാണില്ല, പാളിയും കാണില്ല, എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ വിഷയത്തിൽ ചർച്ചകൾ പോലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറെ ചർച്ച ചെയ്യപ്പെട്ട എസ്‌എൻഡിപി-എൻഎസ്‌എസ് ഐക്യ നീക്കങ്ങൾ ഇനി വേണ്ടെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു.
തൊണ്ടി മുതൽ കേസിൽ ആന്‍റണി രാജുവിന് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ആന്‍റണി രാജു ഹര്‍ജി നൽകിയിരുന്നത്. ഹര്‍ജിയിൽ വാദം തുടരുമെങ്കിലും ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. ആന്‍റണി രാജു കുറ്റക്കാരനെന്ന വിധി മരവിപ്പിച്ചില്ല. അതേസമയം, ആന്‍റണി രാജുവിന്‍റെ തടവും പിഴയും അപ്പീൽ പരിഗണിക്കുന്നതുവരെ തൽക്കാലത്തേക്ക് കോടതി മരവിപ്പിച്ചു. കുറ്റക്കാരനെന്ന വിധി മരവിപ്പിക്കാത്തതിനാൽ ആന്‍റണി രാജുവിനുള്ള അയോഗ്യത തുടരും. അപ്പീലിൽ വിശദമായ വാദം കേട്ട് ഉത്തരവ് പറയുന്നതുവരെയാണ് ശിക്ഷ മരവിപ്പിച്ചത്. ആന്‍റണി രാജു നൽകിയ അപ്പീലിൽ വാദം തുടരും.
തൊണ്ടിമുതൽ കേസിലെ തടവു ശിക്ഷയും പിഴയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍ മന്ത്രി ആന്‍റണി രാജു ഉപഹര്‍ജി സമര്‍പ്പിച്ചത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ, ഇത് പ്രോസിക്യൂഷൻ എതിര്‍ത്തു. 3 വര്‍ഷം തടവശിക്ഷയും പതിനായിരം രൂപ പിഴയുമാണ് ആന്‍റണി രാജുവിന് കോടതി വിധിച്ചത്.
അതേസമയം മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ ബിജെപിയിൽ എത്തിക്കാൻ നീക്കം. ബിജെപിയുടെ സംസ്ഥാന നേതാക്കൾ രശ്മിയുമായി ചർച്ച നടത്തി. കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥിയാക്കാമെന്നാണ് വാഗ്ദാനം. സിപിഎമ്മിൽ നിന്നെത്തിയ അയിഷ പോറ്റി യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായതോടെ രശ്മിക്ക് ഇത്തവണ സീറ്റ് നൽകാൻ കോൺഗ്രസിനു സാധിക്കില്ല. ഇതോടെയാണ് ബിജെപിയുമായുള്ള ചർച്ചയ്ക്ക് രശ്മി തയ്യാറായത്.
ബിജെപി നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്ന് രശ്മി സ്ഥിരീകരിച്ചു. തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ഭർത്താവുമായും ബിജെപി നേതാക്കൾ സംസാരിക്കുന്നുണ്ടെന്നും രശ്മി പറഞ്ഞു. രശ്മിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി ഫോണിൽ സംസാരിച്ചു. പാർട്ടിയിൽ തുടരണമെന്നും പ്രശ്നങ്ങൾ പരിഹരിക്കാമെന്നും ആണ് കൊടിക്കുന്നിൽ പറഞ്ഞത്.
അയിഷ പോറ്റി കോൺഗ്രസ് പാളയത്തിലേക്ക് എത്തിയതിനാൽ നിയമസഭാ സീറ്റ് രശ്മി ആഗ്രഹിക്കുന്നില്ല. പകരം രണ്ട് ആവശ്യങ്ങളാണ് പാർട്ടിക്ക് മുന്നിൽ വച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്കുണ്ടായ സാമ്പത്തിക ബാധ്യത പാർട്ടി ഇടപെട്ട് തീർക്കണം, യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ബോർഡ് – കോർപറേഷൻ പദവി എന്നിവയാണ് ആവശ്യങ്ങൾ. രണ്ട് ആവശ്യങ്ങളോടും കോൺഗ്രസ് ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷവും സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്ന് രശ്മി പാർട്ടിയെ അറിയിച്ചിരുന്നില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. മധ്യസ്ഥ ചർച്ചകൾ സജീവമാക്കാനും ബുധനാഴ്ച വിശദ ചർച്ച നടത്താമെന്നുമാണ് കോൺഗ്രസ് നേതാക്കൾ രശ്മിയെ അറിയിച്ചിരിക്കുന്നത്. സംസ്ഥാന നേതാക്കൾ ഉറപ്പ് നൽകണമെന്നും രശ്മി ആവശ്യപ്പെടുന്നു.
അയിഷ പോറ്റി പാർട്ടിയിലെത്തിയതിൽ നീരസമുണ്ടായിരുന്ന രശ്മി പാർട്ടി വിടുമെന്ന് കോൺഗ്രസ് നേതാക്കൾ കരുതിയിരുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ അടക്കം തത്സമയ സംപ്രേഷണം തന്റെ ഫെയ്സ്ബുക്ക് പേജിൽ രശ്മി പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷത നീക്കമുണ്ടായത്. കൊടിക്കുന്നിൽ സുരേഷിന്റെ നിർദേശ പ്രകാരം പുതുയുഗ യാത്രയ്ക്ക് മുന്നേ വി.ഡി. സതീശനെ നേരിൽ കണ്ട് രശ്മി സംസാരിച്ചിരുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്നും പാർട്ടിക്കൊപ്പം നിൽക്കണമെന്നും ആയിരുന്നു സതീശൻ രശ്മിയോട് പറഞ്ഞത്. കൂടിക്കാഴ്ച കഴിഞ്ഞ് സംതൃപ്തിയോടെ മടങ്ങിയ രശ്മി ബിജെപിയുമായി ചർച്ച നടത്തിയത് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രശ്മി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എൻ. ബാലഗോപാലിനെതിരെയാണ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്. അന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മാത്രമായിരുന്നു ബാലഗോപാൽ. ഇന്ന് ധനമന്ത്രിയായ ബാലഗോപാലിനെ നേരിടാൻ ശക്തനായ എതിരാളിയെ വേണമെന്ന ചിന്തയാണ് അയിഷ പോറ്റിയിലേക്ക് കോൺഗ്രസിനെ അടുപ്പിച്ചത്. പാർട്ടി നടത്തിയ രഹസ്യ സർവേകളിലും അയിഷ പോറ്റിയെ എത്തിക്കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലുണ്ടായിരുന്നു. 2011ലെ മണ്ഡല പുനർനിർണയത്തിനു ശേഷം സിപിഎമ്മിനും സിപിഐക്കും സ്വാധീനമുള്ള പഞ്ചായത്തുകൾ കൂടിചേർന്ന കൊട്ടാരക്കര മണ്ഡലം അയിഷ പോറ്റിയിലൂടെ പിടിച്ചെടുക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
"https://www.facebook.com/Malayalivartha
























