കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം: പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് വലിയ അളവില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ സ്‌റ്റോക്ക് ചെയ്തിരുന്നു

കോഴിക്കോട് പാളയത്തെ ജയലക്ഷ്മി സില്‍ക്‌സിലുണ്ടായ തീപിടിത്തം മണിക്കൂറുകളോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ തീ നിയന്ത്രണവിധേയമാക്കിയത്. ചൊവ്വാഴ്ച വൈകിട്ട് 6.10ഓടെയാണ് തീപിടിത്തമുണ്ടായത്. 5 ഫയര്‍ എന്‍ജിനുകളാണ് ആദ്യം തീയണയ്ക്കാനെത്തിയത്. പിന്നീട് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നും അത്യാധുനിക ഫയര്‍ എന്‍ജിനുകളെത്തി.
നാലുനിലക്കെട്ടിടത്തിന്റെ 2,3,4 നിലകളിലാണ് തീപിടിത്തമുണ്ടായത്. ഗോഡൗണില്‍ നിന്ന് തീപടര്‍ന്നെന്നാണ് പ്രാഥമിക വിവരം. ആര്‍ക്കും പരുക്കില്ല. റമസാന്‍ വിപണി ലക്ഷ്യമിട്ട് വലിയ അളവില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ സ്‌റ്റോക്ക് ചെയ്തിരുന്നു. ഇവിടെനിന്നുമാണ് ആദ്യം പുക ഉയര്‍ന്നതെന്നാണ് ജീവനക്കാര്‍ മാധ്യമങ്ങളോടു പറഞ്ഞത്.
മൂന്നുവര്‍ഷം മുന്‍പും ഇതേ വസ്ത്രാലയത്തില്‍ തീപിടിത്തമുണ്ടായിരുന്നു. 2023 ഏപ്രിലിലായിരുന്നു ഇത്. അന്ന് ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടമുണ്ടാക്കിയതെന്നാണ് പിന്നീട് കണ്ടെത്തിയത്. കോടികളുടെ നാശനഷ്ടവും അന്നുണ്ടായി. എന്നാല്‍ 2023ല്‍ സംഭവിച്ചതിന്റെ ഇരട്ടി നാശനഷ്ടമാണ് ഇക്കുറി ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.
അപകട അലാറം മുഴങ്ങിതോടെ, മുന്‍പ് തീപിടിത്തമുണ്ടായ ഓര്‍മയില്‍ ജീവനക്കാര്‍ വസത്രാലയത്തിലുള്ളവരെ പുറത്തെത്തിച്ചു. സമയോചിതമായ ഈ ഇടപെടലാണ് ഇത്രയും വലിയ തീപിടിത്തമുണ്ടായിട്ടും ആര്‍ക്കും പരുക്കേല്‍ക്കാതെ രക്ഷിച്ചത്. മണിക്കൂറുകളോളം അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ പരിശ്രമിച്ചതിന്റെ ഫലമായിട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇപ്പോഴും വസ്ത്രാലയത്തിനുള്ളില്‍ കടന്ന് പരിശോധന നടത്തുകയാണ് സുരക്ഷാഉദ്യോഗസ്ഥര്‍.
https://www.facebook.com/Malayalivartha

























