ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയിൽ ഉയരുന്നു. പിന്നിട്ട 24 മണിക്കൂറിലെ കണക്കനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാർ, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് (8) രേഖപ്പെടുത്തിയത്. ഇവിടെ ജാഗ്രതയുടെ ഭാഗമായി 'ഓറഞ്ച് അലർട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്. ചങ്ങനാശേരിയിൽ യുവി ഇൻഡക്സ് 7 രേഖപ്പെടുത്തി.
തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്ളതിനാല്‍ ഫെബ്രുവരി 12 മുതല്‍ മേയ് 20 വരെ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്. പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായി നിജപ്പെടുത്തി.
ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3ന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു. ഫെബ്രുവരി 14-നും 18-നും പത്തനംതിട്ട ജില്ലയിലും 18-ന് തിരുവനന്തപുരത്തും ലഘുമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വൃക്തമാക്കിയിരുന്നു.
ഇതിൽ പറഞ്ഞ ഫെബ്രുവരി 14 ഇന്ന് പത്തനംതിട്ടയിൽ മഴലഭിച്ചു. ഇനി 18 നാണ് പത്തനംതിട്ടയിലും, തിരുവനന്തപുരത്തും മഴ പ്രവചിച്ചിരിക്കുന്നത്. മഴ എത്തുമോ എന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha






















