ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം, കേസിലെ പ്രതികൾ പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിലുണ്ടെന്ന് പൊലീസിന് വിവരം, പാലക്കാട്ടെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ വ്യാപക പരിശോധന

ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തിൽ പാലക്കാട്ടെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ വ്യാപക പരിശോധന.കേസിലെ പ്രതികൾ പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വ്യാപക പരിശോധനകള്‍ നടത്തിയത്. പട്ടാമ്പിയിലെ മേഖലകളിലെ ഓഫീസുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
ശ്രീനിവാസന്‍ വധത്തില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. കേസില്‍ രണ്ട് പേര്‍ കൂടി പൊലീസിന്റെ പിടിയിലായി. കസ്റ്റഡിയിലെടുത്ത ഇഖ്ബാല്‍, ഫയാസ് എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. കൊലയാളി സംഘത്തിലെ അഞ്ച് പേരെക്കുറിച്ച് കൃത്യമായി വിവരം ലഭിച്ചെന്നും ഐജി അശോക് യാദവ് അറിയിച്ചു.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരുമായി 16 പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവര്‍ പോലീസ് നിരീക്ഷണത്തിലാണെന്നും ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉത്തരമേഖല ഐ.ജി. അശോക് യാദവ് പ്രതികരിച്ചിരുന്നു.
ശ്രീനിവാസന്‍ വധക്കേസിലെ പ്രധാന പ്രതികള്‍ കേരളം വിട്ടുപോയിട്ടില്ലെന്ന് ഐജി അശോക് യാദവ് ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു. സുബൈര്‍ വധക്കേസ് പ്രതികളെ കസ്റ്റഡിയില്‍ എടുക്കാന്‍ ഉടന്‍ അപേക്ഷ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.ഇന്നലെ പിടിയിലായ മൂന്ന് പേര്‍ ശംഖുവാരത്തോട് സ്വദേശികളാണ്.
ഗൂഢാലോചനയില്‍ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് കസ്റ്റഡിയിലായത്. ഇതിലൊരാള്‍ കൃത്യം നടക്കുമ്പോള്‍ മേലാമുറിയിലെത്തിയിരുന്നു. കൃത്യത്തിന് ഉപയോഗിച്ച മൂന്ന് ബൈക്കുകളും ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയും തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha























