ശ്രീജിത്ത് V/S ദിലീപ് ഇനി വെറും 37 ദിവസം! ഹൈക്കോടതിയിലേക്ക് കുതിച്ച് ക്രൈം ബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കേസിലെ അവസാന ദിവസങ്ങളാണ് കടന്ന് പോകുന്നത്. ഇതിനോടകം തന്നെ നിരവധി തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിന് പിന്നാലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. ഇപ്പോഴിതാ നിർണ്ണായക നീക്കത്തിലേക്ക് കടക്കുകയാണ് അന്വേഷണ സംഘം.
നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡ് ചോർത്തിയെന്ന കണ്ടെത്തലിൽ അന്വേഷണത്തിന് തീരുമാനമായില്ല. മെമ്മറികാർഡ് പരിശോധനയ്ക്കും കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുമുള്ള ക്രൈം ബ്രാഞ്ച് അപേക്ഷ ഇപ്പോഴും വിചാരണ കോടതിയുടെ പരിഗണനയിലാണ്. അന്വേഷണ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.
കോടതിയിൽ സൂക്ഷിച്ച തൊണ്ടി മുതലായ മെമ്മറി കാർഡിൽ നിന്ന് നടിയെ ആക്രമിക്കുന്ന ദൃശ്യം പുറത്ത് പോയെന്ന ക്രൈംബ്രാഞ്ച് പരാതി ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇക്കാര്യത്തിൽ ഫോറൻസിക് പരിശോധനയും അന്വേഷണവും ആവശ്യപ്പെട്ട് കഴിഞ്ഞ നാലാം തീയ്യതി ക്രൈംബ്രാഞ്ച് വിചാരണ കോടതിയിൽ അപേക്ഷ നൽകി. എന്നാൽ അപേക്ഷയിൽ രണ്ട് വട്ടം വിശദീകരണം തേടിയെങ്കിലും അന്വഷണത്തിൽ ഇതുവരെ തീരുമാനമായില്ല.
2017 ഫിബ്രവരി 18 നാണ് കോടതി ആവശ്യപ്രകാരം അവസാനമായി ദൃശ്യം പരിശോധിച്ചത്. എന്നാൽ 2018 ഡിസംബർ 13 ന് ഈ ദൃശ്യം വീണ്ടും കണ്ടതായായാണ് ഫോറൻസിക് സംഘം മനസ്സിലാക്കിയിട്ടുള്ളത്. മെമ്മറി കാർഡിലെ ഒരു നിശ്ചിത സമയത്തെ വിവിധതരം ഫയലുകളുടെ ആകെ കണക്കാണ് ഹാഷ് വാല്യു. കോടതി ആവശ്യത്തിന് ഈ ഫയൽ ഓപ്പൺ ആക്കിയാൽ ഹാഷ് വാല്യു മാറുകയും അത് രേഖപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ അവസാനമായി ഹാഷ് വാല്യു രേഖപ്പെടുത്തിയത് 2017 ഫിബ്രവരിയിലാണ്. ഇതാണ് ഒരു വർഷത്തിന് ശേഷം വീണ്ടും മാറിയതായി കണ്ടെത്തിയത്.
കോടതി ആവശ്യത്തിനല്ലാതെ തൊണ്ടി മുതലിന്‍റെ ഹാഷ് വാല്യു മാറിയതിൽ കോടതി ജീവനക്കാരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. ദൃശ്യം മറ്റാർക്കെങ്കിലും ചോർത്തിയതാണോ എന്ന് വ്യക്തമാകാൻ ചോദ്യം ചെയ്യൽ അനിവാര്യമാണ്. വിചാരണ കോടതിയിൽ നിന്ന് അനുകൂല നടപടിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസിൽ 37 ദിവസം മാത്രമാണ് തുടർ അന്വേഷണം പൂർത്തിയാക്കാൻ ബാക്കിയുള്ളത്.
എന്നാൽ തന്‍റെ സ്ഥലം മാറ്റം നടിയെ ആക്രമിച്ച കേസിനെ ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്. സർക്കാർ നിയോഗിച്ച ഒരു അന്വേഷണസംഘത്തിന് നേതൃത്വം നൽകുക മാത്രമാണ് താൻ ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനോ അന്വേഷണസംഘത്തിനോ മാറ്റമില്ല. സർക്കാർ നിർദേശപ്രകാരം അന്വേഷണം പൂർവാധികം ശക്തമായി തന്നെ മുന്നോട്ട് പോകും. തന്‍റെ മാറ്റം അന്വേഷണത്തെ ബാധിക്കുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തന്‍റെ മാറ്റം കേസിനെ ഒരു തരത്തിലും തടസ്സപ്പെടുത്തുകയോ മെല്ലെപ്പോക്കിലാക്കുകയോ ചെയ്യില്ലെന്ന് എസ് ശ്രീജിത്ത് പറയുമ്പോഴും, വനിതാ സംഘടനകൾ അടക്കം ഈ സ്ഥലംമാറ്റത്തിൽ ആശങ്ക രേഖപ്പെടുത്തുകയാണ്. കേസ് വഴിത്തിരിവിൽ നിൽക്കേയുള്ള ഈ സ്ഥലം മാറ്റം കേസിനെ കാര്യമായി ബാധിക്കുമെന്ന് സിപിഐ നേതാവ് ആനി രാജ പറഞ്ഞു.
നടിയെ ആക്രമിച്ച കേസും ദിലീപ് ഉൾപ്പെട്ട വധഗൂഡാലോചനാ കേസും നിർണായക ഘട്ടത്തിൽ നിൽക്കേ ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയ നടപടി അന്വേഷണ സംഘത്തെ ഞെട്ടിക്കുക തന്നെ ചെയ്തു. എസ്. ശ്രീജിത്തിനെതിരെ അഭിഭാഷക സംഘടനകൾ ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതി നൽകിയതും കോടതി വിമർശനങ്ങളുമാണ് സ്ഥാനമാറ്റത്തിന് പിറകിലെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ ഇടപടൽ എഡിജിപിയുടെ സ്ഥാന ചലനത്തിന് പിന്നിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
https://www.facebook.com/Malayalivartha
























