വിട പറഞ്ഞത് ആറു സംസ്ഥാനങ്ങളില്‍ ഗവര്‍ണറായിരുന്ന ഏക മലയാളി.... ആന്റണി, കരുണാകരന് മന്ത്രിസഭകളില്‍ അംഗം, അവസാന കാലത്തും രാജ്യത്ത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനായി അതിയായി ആഗ്രഹിച്ച വ്യക്തിയായിരുന്നു ശങ്കരനാരായണന്‍, സംസ്‌കാരം ഇന്ന് വൈകുന്നേരം 5.30 ന്

വിട പറഞ്ഞത് ആറു സംസ്ഥാനങ്ങളില്‍ ഗവര്‍ണറായിരുന്ന ഏക മലയാളി.... ആന്റണി, കരുണാകരന് മന്ത്രിസഭകളില്‍ അംഗം, അവസാന കാലത്തും രാജ്യത്ത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനായി അതിയായി ആഗ്രഹിച്ച വ്യക്തിയായിരുന്നു ശങ്കരനാരായണന്‍, സംസ്‌കാരം ഇന്ന് വൈകുന്നേരം 5.30 ന്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ശങ്കരനാരായണന്‍ (90) അന്തരിച്ചു .പാലക്കാട്ടെ വസതിയിലായിരുന്ന അന്ത്യം. കുറച്ചുകാലമായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശതയിലായിരുന്നു. രണ്ട് വര്‍ഷം മുമ്പ് പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായി.
മരണസമയത്ത് മകളും മരുമകനും പേരക്കുട്ടികളും വി.കെ.ശ്രീകണ്ഠന്‍ എംപിയും കൂടെയുണ്ടായിരുന്നു. ഉച്ചവരെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഉച്ചയ്ക്കുശേഷം ഛര്‍ദിച്ചതോടെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ഡോക്ടര്‍ എത്തി ചികിത്സ നല്‍കിയെങ്കിലും വൈകിട്ടോടെ സ്ഥിതി കൂടുതല്‍ വഷളായി. രാത്രിയോടെ മരണം സ്ഥിരീകരിച്ചു
ശങ്കരന്‍ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബര്‍ 15ന് പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരിലായിരുന്നു ജനനം.പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി. വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തിലായിരുന്നു രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1946-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായിരുന്ന സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തകനായിരുന്നു പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറുകയും ചെയ്തു.
പാലക്കാട് ഡി.സി.സിയുടെ സെക്രട്ടറിയായും പ്രസിഡന്റായും കെപിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1969-ല്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് (ഒ) വിഭാഗത്തിന്റെ ദേശീയ നിര്‍വാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1977-ല്‍ തൃത്താലയില്‍ നിന്ന് ആദ്യമായി കേരള നിയമസഭയില്‍ അംഗമായി.
1980ല്‍ ശ്രീകൃഷ്ണപുരത്ത് നിന്നും 1987-ല്‍ ഒറ്റപ്പാലത്ത് നിന്നും 2001-ല്‍ പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1982-ല്‍ ശ്രീകൃഷ്ണപുരത്ത് നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ ഇ.പത്മനാഭനോടും 1991-ല്‍ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് എസിലെ വി സി.കബീറിനോടും പരാജയപ്പെട്ടു. 1985 മുതല്‍ 2001 വരെ നീണ്ട പതിനാറ് വര്‍ഷം യു.ഡി.എഫ് കണ്‍വീനറായിരുന്നു. 1989-1991 കാലയളവില്‍ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയര്‍മാനായും 1977-1978-ല്‍ കെ.കരുണാകരന്‍, എ.കെ. ആന്റണി മന്ത്രിസഭകളില്‍ കൃഷി,സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും 2001-2004 ലെ എ.കെ. ആന്റണി മന്ത്രിസഭയിലെ ധനകാര്യ-എക്സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവര്‍ത്തിച്ചു.
മഹാരാഷ്ട്ര, നാഗാലാന്‍ഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഗവര്‍ണറായി. അരുണാചല്‍ പ്രദേശ്, അസം, ഗോവ എന്നിവിടങ്ങളുടെ അധികച്ചുമതലയും വഹിച്ചു.
മലബാറിലെ ശ്രദ്ധേയനായ രാഷ്ട്രീയ നേതാവു കൂടിയായിരുന്നു അദ്ദേഹം. പാലക്കാട് ജില്ലയില്‍ ഒരു കാലത്ത് പാര്‍ട്ടിയിലെ അവസാന വാക്കായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ കോട്ടയായിരുന്ന പാലക്കാട് കോണ്‍ഗ്രസിനെ വളര്‍ത്തി സംസ്ഥാന നേതൃത്വത്തിലേക്കെത്തിയ വ്യക്തിയാണ് കെ ശങ്കരനാരായണന്‍. മന്ത്രി പദവും ഗവര്‍ണര്‍ സ്ഥാനവുമൊക്കെ അലങ്കരിച്ച ശങ്കരനാരായണന്‍ അവസാന കാലത്തും രാജ്യത്ത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനായി അതിയായി ആഗ്രഹിച്ച വ്യക്തി കൂടിയാണ്.
മുഖ്യമന്ത്രിയാകണമെന്നതായിരുന്നു നടക്കാതെ പോയ മോഹം. ഇനി അത്തരമൊരു മോഹവുമില്ല. അന്നതിന് ആത്മാര്‍ഥമായി ശ്രമിച്ചിരുന്നെങ്കില്‍ നടക്കുമായിരുന്നെന്നാണെന്റെ തോന്നല്‍ ഉണ്ടായിരുന്നു എന്നാണ് മുഖ്യമന്ത്രി ആകാതിരുന്നതിനെ കുറിച്ച് അദ്ദേഹം ആത്മകഥയില്‍ എഴുതിയത്. മുതിര്‍ന്ന നേതാവിന്റെ വിയോഗവാര്‍ത്ത അറിഞ്ഞ് പാലക്കാട്ടെ വസതിയില്‍ പ്രവര്‍ത്തകരുടെ പ്രവാഹമാണ്.
"
https://www.facebook.com/Malayalivartha
























