കൂപ്പുകൈയ്യോടെ നേതാക്കള്‍... മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍ വിട ചൊല്ലുമ്പോള്‍ നഷ്ടമാകുന്നത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായനെ; രാഷ്ട്രീയം മറന്ന ഏറെ സൗഹൃദങ്ങള്‍; ശങ്കരനാരായണന് ദേശീയ നേതാക്കള്‍ നല്‍കിയത് വലിയ പ്രാധാന്യം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണറുമായിരുന്ന കെ. ശങ്കരനാരായണന്റെ (90) വേര്‍പാടിന്റെ വേദനയിലാണ് കേരളം. ഞായറാഴ്ച രാത്രി 8.55 ന് പാലക്കാട് ശേഖരീപുരം കാവ് സ്ട്രീറ്റില്‍ അനുരാധയില്‍ വച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് ഒന്നര വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. മരണസമയത്ത് മകളും മരുമകനും പേരക്കുട്ടികളും ഒപ്പമുണ്ടായിരുന്നു.
ഉച്ചവരെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. ഉച്ചയ്ക്കുശേഷം ഛര്‍ദിച്ചതോടെ സ്ഥിതി വഷളായി. തുടര്‍ന്ന് ഡോക്ടര്‍ എത്തി ചികിത്സ നല്‍കി. വൈകിട്ടോടെ സ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു. രാത്രിയോടെ മരണം സ്ഥിരീകരിച്ചു. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 5.30ന് തൃശൂരിലെ കുടുംബവീട്ടില്‍. ഉച്ചയ്ക്കു രണ്ടുമണിവരെ മൃതദേഹം പാലക്കാട്ടെ വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 2.30 മുതല്‍ 3.30 വരെ പാലക്കാട് ഡിസിസി ഓഫിസില്‍ പൊതുദര്‍ശനം.
രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചു നിന്ന നേതാവാണ് കെ. ശങ്കരനാരായണന്‍. 2001ല്‍ പാലക്കാടുനിന്നു നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നു പ്രഖ്യാപിച്ചാണ് 2006ലെ തിരഞ്ഞെടുപ്പില്‍ നിന്നു ശങ്കരനാരായണന്‍ മാറിനിന്നത്.
അത്തരത്തില്‍ മാറിനില്‍ക്കാന്‍ സമ്മതിക്കില്ലെന്ന എ.കെ. ആന്റണിയുടെ സ്‌നേഹപൂര്‍വമായ വാശിയാണു ശങ്കരനാരായണനെ ഗവര്‍ണര്‍ സ്ഥാനത്തെത്തിച്ചത്.
പ്രായം കൊണ്ടു മൂത്തയാളാണെങ്കിലും ശങ്കരനാരായണന് ആന്റണിയോടെന്നും ആദരവു കലര്‍ന്ന ബഹുമാനമായിരുന്നു. പ്രഥമ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം പാലക്കാട്ട് നടക്കുമ്പോള്‍ ഡിസിസി ഓഫിസിലെ ബെഞ്ചിലും തറയിലും കിടന്നുറങ്ങിയ ബന്ധം എല്ലാക്കാലവും ദൃഢമായിരുന്നു. എ.കെ. ആന്റണിയും വയലാര്‍ രവിയും തമ്മില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരമുണ്ടായപ്പോള്‍ വയലാര്‍ രവിയെ പിന്തുണച്ച കെ. കരുണാകരനോടു ശങ്കരനാരായണന്‍ പറഞ്ഞു ഞാന്‍ ആന്റണിക്കെ വോട്ട് ചെയ്യൂ.
ആര്‍ക്കു മുന്നിലും തുറന്നിട്ട വാതിലായിരുന്നു ശങ്കരനാരായണന്‍. ശേഖരിപുരത്തെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ആര്‍ക്കും കടന്നുവരാം. ഏതു വിഷയവും സംസാരിക്കാം. വലിയ വലിയ വദവികളിലാണ് ശങ്കരനാരായണന്‍ എത്തിയത്. അര്‍ഹിച്ചതില്‍ കൂടുതല്‍ പാര്‍ട്ടി നല്‍കിക്കഴിഞ്ഞു, ഇനി ഒന്നും ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നിട്ടും കേരളത്തിലുടനീളം രാഷ്ട്രീയ, സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നതിന് അദ്ദേഹത്തിനു തടസമായില്ല.
ഏതു രാഷ്ട്രീയത്തിലുള്ളവരോടും സൗമ്യമായ പെരുമാറ്റം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. പുതിയ തലമുറയിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കു വരെ ഏതു പ്രശ്‌നങ്ങള്‍ക്കും സമീപിക്കാവുന്നത്ര ഊഷ്മളമായിരുന്നു അദ്ദേഹം മറ്റുള്ളവരോടു കാണിച്ചിരുന്ന പരിഗണന. കാമരാജിനോളം തന്നെ ഇന്ത്യയിലെ ഒട്ടേറെ രാഷ്ട്രീയ പ്രമുഖരുടെയും ചങ്ങാതിയായിരുന്നു കെ. ശങ്കരനാരായണന്‍. നിജലിംഗപ്പ, എസ്.കെ. പാട്ടീല്‍, മൊറാര്‍ജി ദേശായി, സി.വി. ഗുപ്ത, അതുല്യ ഘോഷ്, നീലം സഞ്ജീവറെഡ്ഡി, വീരേന്ദ്ര പാട്ടീല്‍, അശോക് മേത്ത, സത്യനാരായണ സിന്‍ഹ, താരകേശ്വരി സിന്‍ഹ, ഹിതേന്ദ്ര ദേശായി, സി. സുബ്രഹ്മണ്യം, ജി.കെ. മൂപ്പനാര്‍, ആര്‍. വെങ്കിട്ടരാമന്‍, പി. രാമചന്ദ്രന്‍, ശരദ്പവാര്‍, രവീന്ദ്രവര്‍മ, മൊഹീന്ദര്‍ കൗര്‍ തുടങ്ങി ദേശീയതലത്തില്‍ സൗഹൃദങ്ങളുടെ നീണ്ടനിരതന്നെയുണ്ട് പറയാന്‍. ഇവരുമൊത്തുള്ള ഒട്ടേറെ കഥകളും ശങ്കരനാരായണനു പറയാന്‍ ഉണ്ടായിരുന്നു.
പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തില്‍ അദ്ദേഹത്തോടൊപ്പം എയര്‍ക്രാഫ്റ്റില്‍ ശങ്കരനാരായണന്റെ പേരുകൂടി പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു ചേര്‍ത്തപ്പോള്‍ തിരുവനന്തപുരത്തുള്ളവര്‍ അതിശയിച്ചുവെന്ന് ഒരിക്കല്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആര്‍. വെങ്കിട്ടരാമന്‍ രാഷ്ട്രപതിയായി കേരളത്തില്‍ എത്തിയപ്പോഴും സമാന സംഭവമുണ്ടായി.
"
https://www.facebook.com/Malayalivartha

























