ഞെട്ടലോടെ ഒരു ഗ്രാമം... പിറന്നാള്‍ ദിനത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ കാമുകിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവാവും 16 കാരിയും മരിച്ചു; പ്രായപൂര്‍ത്തിയായാലും വിവാഹം കഴിക്കാന്‍ സമ്മതിക്കില്ലെന്ന വീട്ടുകാരുടെ നിലപാടില്‍ മനംനൊന്തെന്ന് കരുതുന്നു

പാലക്കാട് കൊല്ലങ്കോട് നിന്നും അതി ദാരുണമായ വാര്‍ത്തയാണ് വരുന്നത്. പിറന്നാള്‍ ദിനത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ വീട്ടുകാര്‍ക്ക് കാമുകന്‍ നല്‍കിയ സമ്മാനം കണ്ട് നാടാകെ തകര്‍ന്നിരിക്കുകയാണ്. 16 വയസുകാരിയായ കാമുകിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവാവും പെണ്‍കുട്ടിയും മരിച്ചു. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം വൈകിട്ടോടെയാണ് ചുരുളഴിഞ്ഞ്.
കൊല്ലങ്കോട് കിഴക്കേ ഗ്രാമത്തില്‍ രമേഷിന്റെ മകന്‍ സുബ്രഹ്മണ്യന്‍ (24), പാവടിയില്‍ ശെല്‍വന്റെ മകള്‍ ധന്യ (16) എന്നിവരാണ് മരിച്ചത്. ധന്യയ്ക്ക് പ്രായപൂര്‍ത്തിയായാലും വിവാഹം കഴിക്കാന്‍ സമ്മതിക്കില്ലെന്ന വീട്ടുകാരുടെ നിലപാടില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് പൊലീസ് കരുതുന്നത്. പെണ്‍കുട്ടിയുടെ അനുമതിയോടെയാണോ കൃത്യം നടത്തിയതെന്ന് വ്യക്തമല്ല.
സുബ്രഹ്മണ്യത്തിന്റെ മുറിയില്‍ നിന്നും തീ പടരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ വാതില്‍ തുറന്നപ്പോള്‍ ശരീരത്തില്‍ തീപടര്‍ന്ന അവസ്ഥയില്‍ ആദ്യം സുബ്രഹ്മണ്യനും പിന്നാലെ പെണ്‍കുട്ടിയും പുറത്തേക്ക് വന്നു. അപ്പോള്‍ മാത്രമാണ് പെണ്‍കുട്ടി മുറിയിലുണ്ടായിരുന്ന വിവരം വീട്ടുകാര്‍ പോലും അറിയുന്നത്. പൊള്ളലേറ്റ ഇരുവരേയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കൊല്ലങ്കോട്, നെന്മാറ, തൃശൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ എത്തിച്ച ശേഷമാണ് ഇരുവരെയും എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത്.
കിഴക്കേഗ്രാമത്തിലെ തന്റെ വീട്ടിലേക്ക് പിറന്നാളാഘോഷിക്കാന്‍ ധന്യയെ സുബ്രഹ്മണ്യന്‍ വിളിച്ചുവരുത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ സുബ്രഹ്മണ്യന്റെ അമ്മ രാധയും അനിയന്‍ ഗണേഷും അച്ഛന്റെ സഹോദരങ്ങളുമാണ് വീട്ടിലുണ്ടായിരുന്നത്. സുബ്രഹ്മണ്യന്റെ അച്ഛന്‍ പൂജയ്ക്കു പോയിരുന്നു.
ഏറെക്കാലം അടുത്തടുത്ത വീടുകളില്‍ താമസിച്ചിരുന്ന സുബ്രഹ്മണ്യനും പെണ്‍കുട്ടിയും ഇഷ്ടത്തിലായിരുന്നെന്നും ഇരുവരുടെയും വീട്ടുകാര്‍ തമ്മില്‍ സംസാരിച്ച്, പെണ്‍കുട്ടിക്ക് പ്രായമാകുന്ന മുറയ്ക്കു വിവാഹം നടത്തിക്കൊടുക്കാമെന്ന് ധാരണയിലെത്തിയിരുന്നതായും അയല്‍വാസികള്‍ പറഞ്ഞു. എന്നിട്ടും എന്തിനാണ് ഇരുവരും ഈ കടുംകൈയ്ക്ക് മുതിര്‍ന്നതെന്നാണ് നാട്ടുകാര്‍ക്കും മനസിലാകാത്തത്.
വീടിനുമുന്നില്‍ പാല്‍ക്കാരനില്‍ നിന്ന് പാല്‍വാങ്ങി അകത്തേക്ക് കയറുമ്പോഴാണ് സുബ്രഹ്മണ്യന്റെ മാതാവ് രാധ മുറിയില്‍ തീയും പുകയും ഉയരുന്നത് കണ്ടത്. തുടര്‍ന്ന് ശരീരത്തില്‍ തീപടര്‍ന്ന് സുബ്രഹ്മണ്യന്‍ മുറിക്ക് പുറത്തേക്ക് ഓടിയിറങ്ങി. പിന്നാലെ ധന്യയും. പെണ്‍കുട്ടി വീട്ടിലെത്തിയത് രാധ അറിഞ്ഞിരുന്നില്ല. കാറ്ററിംഗ് ജീവനക്കാരനും തറപ്പാടം ക്ഷേത്രത്തില്‍ പൂജാരിയുമായ പിതാവ് രമേഷ് ആ സമയം ക്ഷേത്രത്തിലായിരുന്നു. സഹോദരന്‍ ഗണേശ് മറ്റൊരു മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു.
50 ശതമാനം പൊള്ളലേറ്റ ഇരുവരേയും നാട്ടുകാര്‍ ആദ്യം നെന്മാറ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയിലേക്കും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കും മാറ്റി. ഉച്ചയ്ക്ക് 2.45ന് ഇരുവരും മരിച്ചു. മുറിയില്‍ പടര്‍ന്ന തീ ഫയര്‍ഫോഴ്‌സ് എത്തിയാണ് അണച്ചത്.
ഇരുസമുദായത്തില്‍പെട്ട ഇരുവരും നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു. ബന്ധുക്കളുടെ താത്പര്യപ്രകാരം പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച് ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹങ്ങള്‍ കൈമാറും. സുബ്രഹ്മണ്യന് സ്റ്റാര്‍ട്ട് അപ്പ് കമ്പനിയിലാണ് ജോലി. വര്‍ക്ക് അറ്റ് ഹോം പ്രകാരം വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്. കൊല്ലങ്കോട് സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയാണ് ധന്യ. അച്ഛന്‍ സെല്‍വന്‍ സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നു. അമ്മ: അമുത, സഹോദരന്‍: രാഹുല്‍.
പെണ്‍കുട്ടി സുബ്രഹ്മണ്യന്റെ വീട്ടില്‍ എപ്പോള്‍ എത്തിയെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ എത്തിയെന്നും അതല്ല, ഇന്നലെ രാവിലെയാണ് എത്തിയതെന്നും രണ്ടുതരത്തില്‍ പറയപ്പെടുന്നുണ്ട്. പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























