പിണറായി സർക്കാരിന്റെ ശക്തമായ വിമർശകൻ, വി.എസ് സർക്കാരിന്റെ ഐ.ടി ഉപദേഷ്ടാവ്,കെ റെയിൽ സംവാദത്ത പാനലിൽ നിന്ന് ആദ്യ പുറത്താകൽ;ജോസഫ് സി മാത്യു പാനലിൽ ഇല്ല;രണ്ട് പക്ഷത്തെയും പേരുകൾ ഇന്ന് അന്തിമമായി അറിയിക്കുമെന്ന് കെ റെയിൽ

സിൽവർലൈനിൽ എതിർപ്പ് ഉന്നയിച്ച വിദഗ്ധരെയടക്കം പങ്കെടുപ്പിച്ച് സർക്കാർ സംഘടിപ്പിക്കുന്ന സംവാദത്തിന്റെ പാനലിൽ മാറ്റം വരും. പദ്ധതിയെ രൂക്ഷമായി വിമർശിക്കുന്ന അലോക് വർമ്മ, ആർവിജി മേനോൻ, ജോസഫ് സി മാത്യു എന്നിവരെയും അനുകൂലിക്കുന്ന മൂന്ന് വിദഗ്ധരെയും പങ്കെടുപ്പിച്ചാണ് സംവാദം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്.
എന്നാൽ ഇതിൽ നിന്നും ജോസഫ് സി മാത്യുവിനെ മാറ്റാനാണ് നീക്കം നടക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന സംവാദത്തിൽ പദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരുടെ പാനലിൽ നിന്നും ഡിജിറ്റൽ സർവ്വകലാശാല വിസി സജി ഗോപിനാഥിനെയും മാറ്റും. സജി ഗോപിനാഥ് സ്ഥലത്തില്ലാത്തതാണ് അദ്ദേഹത്തെ മാറ്റാൻ കാരണം. ജോസഫിനെ നേരത്തെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നതും സംവാദത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം മറുപടി നൽകുകയും ചെയ്തിരുന്നതാണ്.
ഒഴിവാക്കുന്നതിനെ കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് കിട്ടിയില്ലെന്ന് ജോസഫ് സി മാത്യു വ്യക്തമാക്കി.എന്നാൽ പാനലിലെ മാറ്റത്തിൽ രാഷ്ട്രീയ ഇടപെടലുകളില്ലെന്നും രണ്ട് പക്ഷത്തെയും പേരുകൾ ഇന്ന് അന്തിമമായി അറിയിക്കുമെന്നും കെ റെയിൽ വ്യക്തമാക്കി.
സിൽവർ ലൈനിൽ പ്രതിഷേധം കനത്തതോടെയാണ് വിദഗ്ധരെ സംസ്ഥാന സർക്കാർ സംവാദത്തിന് ക്ഷണിച്ചത്. സംവാദത്തിനായി ക്ഷണം കിട്ടിയ അലോക് വർമ്മ പദ്ധതിക്കായി പ്രാംരഭ പഠനം നടത്തിയ മുൻ ചീഫ് ബ്രിഡ്ജ് എഞ്ചിനീയറാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് അനുമതി നിഷേധിക്കപ്പെട്ട വർമ്മ ഡിപിആറിനെ അതിരൂക്ഷമായി വിമർശിച്ച് ദേശീയതലത്തിൽ തന്നെ പദ്ധതിക്കെതിരായ നിലപാട് സ്വീകരിച്ചിരുന്നു.
അലോക് വർമ്മക്കൊപ്പം ക്ഷണം ലഭിച്ച ആർവിജി മേനോന്റെയും ജോസഫ് സി മാത്യൂവിൻറയും വാദങ്ങൾ ഏറ്റെടുത്താണ് പരിഷത്ത് അടക്കം ഇടതാഭിമുഖ്യമുള്ളവരും പദ്ധതിയിൽ സംശയം ഉന്നയിച്ചിരുന്നത്. അനുകൂലിക്കുന്ന പാനലിൽ മുൻ റെയിൽവെ എഞ്ചിനീയർ സുബോധ് ജെയിൻ, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് രഘുചന്ദ്രൻനായർ എന്നിവരാണ് പദ്ധതിക്കായി വാദിക്കാനെത്തുന്നത്. ശാസ്ത്ര സാങ്കേതിക പ്രിൻസിപ്പൽ സെക്രട്ടറി കെപി സുധീർ മോഡറേറ്ററായുള്ള സംവാദം മാധ്യമങ്ങൾക്ക് തത്സമയം കാണിക്കാം.
ചർച്ചയിൽ പങ്കെടുക്കുമെന്ന് അലോക് വർമ്മയും ആർവിജി മേനോനും സമ്മതമറിയിച്ചിട്ടുണ്ട്. 28 വ്യാഴാഴ്ചയാണ് സിൽവർലൈനുമായി ബന്ധപ്പെട്ട പാനൽ ചർച്ച. പദ്ധതിയെ ശക്തമായി എതിർക്കുന്നവരുടെ പാനലിൽ ആദ്യം ഉൾപ്പെടുത്തിയിരുന്നത് ജോസഫ് സി മാത്യുവിനെ ആയിരുന്നു. ആറുപേരുടെ പാനലിൽ സാമൂഹ്യ നിരീക്ഷകൻ എന്ന നിലയിലാണ് ജോസഫ് സി മാത്യുവിനെ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ കെ റെയിൽ വൃത്തങ്ങൾ അറിയിക്കുന്നത് അദ്ദേഹത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല എന്നാണ്.
പിണറായി സർക്കാരിന്റെ ശക്തമായ വിമർശകനാണ് വി.എസ് സർക്കാരിന്റെ കാലത്ത് ഐ.ടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യു. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വിവരമനുസരിച്ച് ജോസഫ് സി മാത്യുവിനെ പാനൽ ചർച്ചയിൽ നിന്ന് നീക്കാനുള്ള ശ്രമം നടത്തുന്നു എന്നാണ് ലഭിക്കുന്ന സൂചന.
https://www.facebook.com/Malayalivartha
























