പിണറായിവിജയൻ പറഞ്ഞു വിട്ട തീവ്രവാദി ആര്? സാറ്റ്‌ലൈറ്റ് ഫോണുമായി കൊച്ചി എയര്‍പോര്‍ട്ടില്‍ പിടിയിലായ യുഎഇ പൗരനെ വിട്ടയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന് സ്വപ്ന, സ്വർണ്ണക്കടത്തിലെ തീവ്രവാദം മറ നീക്കി വരുന്നു… കൂടുതൽ അന്വേഷണത്തിന് എൻ ഐ എ ക്ക് നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സാറ്റ്‌ലൈറ്റ് ഫോണുമായി കൊച്ചി എയര്‍പോര്‍ട്ടില്‍ പിടിയിലായ യുഎഇ പൗരനെ വിട്ടയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന വാർത്ത കേരളത്തിലെ മാധ്യമങ്ങൾ മുക്കിയെങ്കിലും കൂടുതൽ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻ ഐ എ ക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധികാര ദുർവിനിയോഗം ഗൗരവത്തിലെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര ഏജൻസികൾ . ഒറ്റവരിയിൽ പറഞ്ഞാൽ പിണറായിയും അദ്ദേഹത്തിൻെറ ഓഫീസും ആദ്യമായി എൻ ഐ എ വലയിൽ കുരുങ്ങുന്നു.
ഇക്കാലമത്രയും എൻ.ഐ.എ വലയിൽ നിന്നും ഒഴിഞ്ഞു നടന്ന പിണറായി വിജയനെ ഇക്കുറി വലയിലാക്കാമെന്ന് കേന്ദ്ര സർക്കാർ കരുതുന്നു.ഇതിനിടയിൽ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം.ശിവശങ്കറെ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയതായി അറിയുന്നു. സ്വപനയുടെ കൈയിൽ ഇത്തരത്തിലുള്ള നിരവധി വജ്രായുധങ്ങൾ ഉണ്ടെന്നാണ് കേന്ദ്ര സർക്കാർ കരുതുന്നത്. സ്വപനയുടെ പ്രസ്താവനയെ തുടർന്നുള്ള ശിവശങ്കറുടെ നീക്കങ്ങളാണ് നിരീക്ഷിക്കുന്നത്.
ഗുരുതര വെളിപ്പെടുത്തലുമായാണ് സ്വപ്‌ന സുരേഷ് ഇക്കുറി രംഗത്തെത്തിയത് . ഈജിപ്ത് സ്വദേശിയായ ഒരു തീവ്രവാദിയെ ആണ് രാജ്യം വിടാന്‍ പിണറായി വിജയന്‍ സഹായിച്ചതെന്ന് സ്വപ്‌ന പറഞ്ഞു. അബുദാബിയില്‍ നിന്ന് കോഴിക്കോട് എത്തിയ ഈ വ്യക്തി അഞ്ചു ദിവസത്തോളം കേരളത്തില്‍ ഉണ്ടായിരുന്നു. പിന്നീട് കൊച്ചിയില്‍ നിന്ന് ഒമാന്‍ എയര്‍ലൈന്‍സില്‍ രക്ഷപെടാന്‍ ശ്രമിക്കവേ ആണ് ഇയാള്‍ നിരോധിത തുറയ്യ സാറ്റ്‌ലൈറ്റ് ഫോണുമായി ഇയാള്‍ സിഐഎസ്എഫിന്റെ പിടിയിലാകുന്നത്.
തുടര്‍ന്ന് ഇയാളെ നെടുമ്പാശേരി പോലീസിനു കൈമാറി. എന്നാല്‍, ഇത്തരത്തില്‍ ഒരു യുഎഇ നിവാസി അറസ്റ്റിലായി എന്ന വിവരം കോണ്‍ലുസേറ്റിനു ലഭിച്ചു. കോണ്‍സുല്‍ ജനറലിന്റെ നിര്‍ദേശ പ്രകാരം താന്‍ എം. ശിവശങ്കറെ ബന്ധപ്പെട്ടു. മുഖ്യമന്ത്രിയെ വിവരം അറിയിച്ചെന്നും ഉടന്‍ നടപടി ഉണ്ടാകുമെന്നും ശിവശങ്കര്‍ അറിയിച്ചു. തുടര്‍ന്ന് തന്റെ ഫോണിലേക്ക് ഒരു സത്യവാങ്മൂലത്തിന്റെ മാതൃക തന്നെന്നും അതു കോണ്‍ലുലേറ്റിന്റെ ലെറ്റര്‍ ഹെഡില്‍ തയാറാക്കി വാട്‌സാപ്പ് ചെയ്യാനും നിര്‍ദേശിച്ചു. കോണ്‍സുലേറ്റിലെ പിആര്‍ഒ വഴി അതു പോലീസിനു നല്‍കി. 2017 ജൂണ്‍ നാലാം തീയതി അറസ്റ്റിലായ യുഎഇ നിവാസിയെ ആറാം തീയതി ഒരു ഉപാധിയും ഇല്ലാതെ വിട്ടയച്ചു. ഇയാള്‍ രാജ്യം വിടുകയും ചെയ്തു. ഇതിന്റെ രേഖകളും സ്വപ്‌ന പ്രദര്‍ശിപ്പിച്ചു. ഒരു തീവ്രവാദിയെ ആണ് മുഖ്യമന്ത്രി രക്ഷിച്ചത്. 2017 ജൂണ്‍ 30നാണ് ഇയാള്‍ നിരോധിത ഫോണുമായി കേരളത്തില്‍ എത്തിയത്. പിടിയിലാകും വരെ ഇത്ര ദിവസം ഈ ഫോണുമായി ഇയാള്‍ എന്താണ് ചെയ്തതെന്ന് അന്വേഷിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല. ഒരു തീവ്രവാദിയെ കൈയില്‍ കിട്ടിയിട്ടും വിട്ടയച്ച് പിണറായി ഒരു ഭീകരവാദിയെ സഹായിക്കുന്ന നിലപാടാണ് എടുത്തതെന്നും സ്വപ്ന പറഞ്ഞു.
സ്വപ്ന ഏതായാലും കള്ളം പറയാൻ തയ്യാറാവില്ല. കള്ളം പറഞ്ഞാൽ കേസിൽ സ്വപ്നയും പ്രതിയാകും. ഇക്കാര്യം മനസിലാക്കി കൊണ്ടു തന്നെയാണ് സ്വപ്ന മാധ്യമങ്ങളോട് സംസാരിച്ചത്. തൻ്റെ പ്രസ്താവനയുടെ വരുംവരായ്കകൾ സ്വപ്നക്ക് നന്നായി അറിയാമായിരുന്നു. മുഖ്യമന്ത്രി പോയിട്ട് അദ്ദേഹത്തിൻ്റെ ഓഫീസ് പോലും ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. ഇതാദ്യമായി എൻ ഐ എ വലയിലെത്തുന്നു എന്ന് മനസിലാക്കിയതു കൊണ്ടായിരിക്കാം മുഖ്യമന്ത്രി നിശബ്ദനായത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ 26 പ്രതിളാണുള്ളത്. അനുബന്ധ പ്രതികളായി 27 പേരുമുണ്ട്. എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസിൽ ആകെ 35 പ്രതികളുണ്ട്. രണ്ടുപേർ പിടികിട്ടാപ്പുള്ളികളാണ്. സന്ദീപ് നായരെ ഈ കേസിൽ മാപ്പ് സാക്ഷിയാക്കുകയും ചെയ്തു. അപ്പോഴും എം ശിവശങ്കറെ എൻഐഎ ഒഴിവാക്കി..
നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ ഒരുവർഷം പിന്നിട്ടിട്ടും ഫൈസൽ ഫരീദ് അടക്കമുള്ള മുഖ്യപ്രതികളെ അന്വേഷണ ഏജൻസികൾക്ക് പിടികൂടാനായിട്ടില്ല. ദുബായിൽനിന്ന് സ്വർണം അയച്ചത് ഫൈസൽ ഫരീദാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എൻ.ഐ.എയ്ക്ക് പുറമേ കസ്റ്റംസും ഇ.ഡി.യും രജിസ്റ്റർ ചെയ്ത കേസിലും ഫൈസൽ പ്രതിയാണ്. വിദേശകാര്യ മന്ത്രാലയം ഫൈസലിന്റെ പാസ്പോർട്ട് റദ്ദാക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ ഫൈസൽ എവിടെയാണെന്ന ചോദ്യം മാത്രം ബാക്കിനിൽക്കുന്നു. ഫൈസൽ ഫരീദിനെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തതായി നേരത്തെ വിവരങ്ങളുണ്ടായിരുന്നു. കോടതിയിലും നേരത്തെ ഈ വിവരങ്ങളായിരുന്നു ഏജൻസികൾ പറഞ്ഞിരുന്നത്. എന്നാൽ സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചപ്പോൾ ഫൈസൽ ഫരീദ് ഒളിവിലാണെന്നാണ് പറയുന്നത്.
യു.എ.ഇ. കോൺസുലേറ്റ് മുൻ അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് വിദേശത്തുള്ള മറ്റൊരാൾ. ഇയാൾക്കെതിരെയും ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാൾ ഈജിപ്തിലാണെന്നാണ് വിവരം. എന്നാൽ ഒരുവർഷം പിന്നിട്ടിട്ടും ഫൈസലിനെയും ഖാലിദിനെയും ഇന്ത്യയിലെത്തിക്കാൻ നടപടികളുണ്ടായില്ല. അതു കൊണ്ടു തന്നെ കേസിൽ യാതൊരു പുരോഗതിയും ഉണ്ടാകാനിടയില്ല. കോടതിയിലും കേസിൻ്റെ ഭാവിയെ കുറിച്ച് യാതൊരു പ്രതീക്ഷയുമില്ല.
ഫൈസൽ ഫരീദിനെ പിടിക്കാത്ത കാലത്തോളം തങ്ങൾക്കൊന്നും ഭയക്കാനില്ലെന്ന ചിന്തയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് ഉൾപ്പെടെ ഉണ്ടായിരുന്നത്. അപ്പോഴാണ് ഇടിത്തീ പോലെ പുതിയ ആരോപണം വന്നു വീണത്. യു.എ.പി.എ. കേസ് നിലനിൽക്കില്ലെന്നും കേസിന്റെ വിചാരണ അനന്തമായി നീളുകയാണെന്നുമാണ് സ്വപ്ന പറഞ്ഞു കൊണ്ടിരിക്കുന്നത്. സ്വപ്നക്കെതിരെ യു.എ.പി എ ചുമത്തിയത് എൻ.എ എ ആണ്. സ്വർണ്ണക്കടത്ത് നടത്തി രാജ്യത്തിൻ്റെ സാമ്പത്തിക അച്ചടക്കം തകർത്തു എന്നായിരുന്നു എൻഐഎ യുടെ കണ്ടെത്തൽ.ഇതിൽ എല്ലാം ഒതുങ്ങി എന്ന് സമാധാനിച്ചിരിക്കുമ്പോഴാണ് തീവ്രവാദ ബന്ധം കടന്നു വരുന്നത്.
സ്വർണ്ണകടത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന എൻഐഎയുടെ കണ്ടെത്തൽ ഇതോടെ സത്യമായി മാറിയിരിക്കുകയാണ്. സർക്കാർ ഇടപെട്ട് രക്ഷപ്പെടുത്തിയ തീവ്രവാദി ആരെന്ന് സ്വപ്നക്കറിയാം. എന്നാൽ അവർ അക്കാര്യം പുറത്തു പറയുമോ എന്ന് കണ്ടറിയാം. നേരത്തെ എൻ.ഐ.എ. പ്രത്യേക കോടതിയിൽ സ്വപ്ന സുരേഷ് ജാമ്യഹർജി നൽകിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് പിടിക്കപ്പെട്ടിട്ട് ഒരുവർഷം തികയുന്ന ദിവസമാണ് സ്വപ്ന ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്..
കഴിഞ്ഞ വർഷം ജൂലായ് അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വർണം കസ്റ്റംസ് പിടികൂടിയത്. പിന്നാലെ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർ പിടിയിലായി. ഇതിനുപിന്നാലെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ അറസ്റ്റിലായി. സ്വർണക്കടത്തിന് പുറമേ ഡോളർക്കടത്തിലും ലൈഫ് മിഷൻ വിവാദത്തിലും കേസുകളുണ്ടായി. ഡോളർ കടത്തിലും ലൈഫ് മിഷനിലും യാതൊന്നും നടന്നില്ല എന്നതാണ് അത്ഭുതം.
എൻ.ഐ.എ, ഇ.ഡി. സി.ബി.ഐ. തുടങ്ങിയ കേന്ദ്ര ഏജൻസികൾ വിവിധ കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ സ്വർണക്കടത്ത് പുറത്തറിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും ഈ അന്വേഷണങ്ങളൊന്നും എവിടെയും എത്താത്ത അവസ്ഥയിലാണ്. മാത്രമല്ല, മുഖ്യപ്രതികളായ ഫൈസൽ ഫരീദ്, യുഎഇ കോൺസുലേറ്റ് മുൻ അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദ് അലി തുടങ്ങിയവരെ ഇന്ത്യയിലെത്തിക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടുമില്ല. ഫരീദിനെയും സംഘത്തെയും പിടിക്കാൻ കഴിയാത്ത കാലത്തോളം സ്വർണ്ണകടത്ത് കേസ് തെളിയിക്കപ്പെട്ടില്ല. ഇക്കാര്യം ഹൈക്കോടതിക്കും അറിയാം.
ചുരുക്കത്തിൽ സ്വർണ്ണ കടത്ത് കേസ് തേഞ്ഞുമാഞ്ഞ് ഇല്ലാതാവുകയാണ്. അപ്പോഴാണ് തീവ്രവാദ കേസ് രംഗത്തിറങ്ങിയിരിക്കുന്നത്. എം.ശിവശങ്കറിലൂടെ കേന്ദ്ര ഏജൻസികൾ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയാണെന്ന് സി പി എം പറയുന്നുണ്ടെങ്കിലും അതിൽ വാസ്തവമില്ല . ജൂലായ് 16നാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്.ശിവശങ്കറിനെതിരെ ഗുരുതര കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹം തിരിച്ചുവന്നത്. എ ന്നാൽ ഇനി സംഭവിക്കാൻ പോകുന്നത് ഇതൊന്നുമല്ല.
കോൺസുലേറ്റിലെ പി.ആർ. ഒ. ആയിരുന്ന പി.എസ്. സരിത്താണ് ആദ്യം അറസ്റ്റിലായത്. ജൂലായ് 10 നാണ് കേസ് എൻ ഐ എ ഏറ്റെടുത്തത്. തൊട്ടു പിന്നാലെ ഇ.ഡിയും കേസെടുത്തു. ഇതുവരെ 53 പേരാണ് അറസ്റ്റിലായത്. അറ്റാഷെ ഉൾപ്പെടെയുള്ളവരെ ആദ്യഘട്ടത്തിൽ പ്രതി ചേർത്തിരുന്നില്ല. അങ്ങനെയാണ് അവർ രാജ്യം വിട്ടത്.
മുഖ്യമന്ത്രി പിണറായി വിജയൻ ആകെ പരിഭ്രാന്തിയിലാണ്. അതുകൊണ്ടാണ് അദ്ദേഹം തീവ്രവാദ ബന്ധം പുറത്തു വന്നപ്പോൾ തന്നെ ഒതുക്കാൻ തുടങ്ങിയത്. വളരെ പ്രധാനപ്പെട്ട ആരോപണം ഉണ്ടായിട്ടും മാധ്യമങ്ങൾ അതിനെ ഗൗനിക്കാത്തത് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടൽ വഴിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ ഉച്ചമുതൽ സ്വപ്നയെ ഒതുക്കുന്ന കാര്യത്തിൽ ഒറ്റക്കെട്ടായി രംഗത്തുണ്ടായിരുന്നു. തീവ്രവാദത്തെ അവഗണിച്ചു തള്ളുമ്പോഴും മുഖ്യമന്ത്രി അന്തം വിട്ട് കുന്തം വിഴുങ്ങുന്നു. എൻ .ഐ.എ എല്ലാം അറിയുന്നു. അതിനാൽ പിണറായിയുടെ നീക്കങ്ങൾ വിജയിക്കാനുള്ള സാധ്യത വിരളമാണ്.
https://www.facebook.com/Malayalivartha

























