മലപ്പുറത്ത് കഞ്ചാവെന്ന് പറഞ്ഞ് ഉണക്കപ്പുല്ല് നല്‍കി പറ്റിച്ചു; തട്ടിപ്പുകാരന്‍ സഞ്ചരിച്ച ഓട്ടോ തട്ടിയെടുത്ത അഞ്ചുപേര്‍ അറസ്റ്റില്‍

മലപ്പുറം പരപ്പനങ്ങാടിയിൽ കഞ്ചാവെന്ന് പറഞ്ഞ് ഉണക്കപ്പുല്ല് നല്‍കിയ തട്ടിപ്പുകാരന്‍ സഞ്ചരിച്ച ഓട്ടോ തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ. കഞ്ചാവെന്നുപറഞ്ഞ് ഉണക്കപ്പുല്ല് നല്‍കി കബളിപ്പിച്ച ആളെ പിന്തുടരുകയും അയാള്‍ വന്ന ഓട്ടോറിക്ഷ തട്ടിയെടുക്കുകയും ചെയ്‌ത കേസിലാണ് 5 പേര്‍ അറസ്റ്റിലായത്.
കേസിൽ എആര്‍ നഗര്‍ സ്വദേശികളായ നെടുങ്ങാട്ട് എന്‍ വിനോദ് കുമാര്‍(38), വാല്‍പ്പറമ്പില്‍ സന്തോഷ് (42), മണ്ണില്‍തൊടി ഗോപിനാഥന്‍ (38), കൊളത്തറയിലെ വരിക്കോളി മജീദ് (50), കുതിരവട്ടം സ്വദേശി പറമ്പത്തൊടി ദിനേശന്‍ (47) എന്നിവരാണ് അറസ്റ്റിലായത്.
അതേസമയം തട്ടിപ്പുകാരനോടുള്ള ദേഷ്യത്തിൽ പരപ്പനങ്ങാടിയില്‍ ഖാലിദ് എന്നയാളുടെ ഓട്ടോറിക്ഷയാണ് സംഘം തട്ടിയെടുത്തത്. ചിറമംഗലം ജംക്ഷനില്‍നിന്ന് റഷീദ് എന്നയാള്‍ ഖാലിദിന്റെ ഓട്ടോ വിളിച്ച് തലപ്പാറയിലേക്കു പോകുകയായിരുന്നു. തുടർന്ന് അവിടെവച്ച് പ്രതികള്‍ക്ക് കഞ്ചാവെന്നുപറഞ്ഞ് ഉണക്കപ്പുല്ല് നല്‍കി 20,000 രൂപ കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു.
ഇതോടെ കബളിപ്പിക്കപ്പെട്ടെന്നു മനസ്സിലാക്കിയ സംഘം ഓട്ടോറിക്ഷയെ പിന്തുടര്‍ന്നെങ്കിലും റഷീദ് കടന്നുകളഞ്ഞു. എന്നാൽ റഷീദിനെ കിട്ടാത്തതിനാല്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി ഓട്ടോ തട്ടിയെടുക്കുകയായിരുന്നു. പിന്നാലെ ഓട്ടോ ഡ്രൈവറുടെ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha























