വിഴിഞ്ഞം വികസന കുതിപ്പെന്ന് പിണറായി...കടല്‍ക്കൊള്ളയെന്ന് ദേശാഭിമാനി;അയ്യോ കേരള തീരം അദാനിക്ക് തീറെഴുതി വിറ്റേ, സര്‍ക്കാരിനെ വെട്ടിലാക്കിയ പാര്‍ട്ടി പത്രത്തെ തല്ലാന്‍ വടിയെടുത്ത് ഗോവിന്ദന്‍,ഛര്‍ദ്ദില്‍ വാരി വിഴുങ്ങാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ പക്ഷേ കമ്മ്യൂണിസ്റ്റുകള്‍ക്ക് കഴിയും

അല്ലെങ്കിലും ആവേശം കുറച്ച് കൂടുതലാണ് ദേശാഭിമാനിക്ക്. അനാവശ്യ വിവാദങ്ങളുണ്ടാക്കി സിപിഎമ്മിനെ പലതവണ കുഴിയില്‍ ചാടിച്ചിട്ടും ഉണ്ട്. വിഴിഞ്ഞം തുറമുഖം വികസന തീരമെന്ന് പിണറായി ഉള്‍പ്പെടെ അഭിമാനിക്കുന്നു. എന്നാല്‍ വിഴിഞ്ഞം കടല്‍ക്കൊള്ളയെന്ന് ദേശാഭിമാനി. പുലിവാല് പിടിച്ച് തെക്കുവടക്കോടി ഗോവിന്ദന്‍. പാര്‍ട്ടി പത്രം കൂട്ടിയിട്ട് കത്തിക്ക് ഗോവിന്ദന്‍ സഖാവേ. പിണറായി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നത് പാര്‍ട്ടി പത്രം ആയാലും കടക്ക് പുറത്ത് പറയണം. പിണറായി വാളൂരിപ്പിടിച്ച് ക്ലിഫ് ഹൗസില്‍ ഉറഞ്ഞു തുള്ളുന്നു. അങ്ങനെ ദേശാഭിമാനിയുടെ നെഞ്ചത്ത് പിണറായി തന്നെ റീത്ത് വെക്കും.
ദേശാഭിമാനി ഇപ്പോള്‍ ഒളിവിലാണ്. പുറത്തേക്ക് ഇറങ്ങിയാല്‍ സിപിഎമ്മുകാര്‍ തന്നെ കൈവെക്കുന്ന അവസ്ഥ. സംഗതി കുറച്ച് പഴയതാണ് പക്ഷെ ഇതൊക്കെ ബൂമറാങ് പോലെ തിരിച്ചടിക്കുമെന്ന് ദേശാഭിമാനി സ്വപ്‌നത്തില്‍ പോലും കരുതിയില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞ തുറമുഖ പദ്ധതി കൊണ്ടുവന്നപ്പോള്‍ അയ്യോ ഇത് കടല്‍ക്കൊള്ളയാണേ കേരളത്തിന്റെ കടല്‍ത്തീരങ്ങള്‍ അദാനിക്ക് എഴുതി വില്‍ക്കുന്നേ. കൊള്ളയും കള്ളക്കടത്തും നടക്കുമേ എന്ന് നിലവിളി ആയിരുന്നു ദേശാഭിമാനി. അന്ന് പത്രത്തിന്റെ ഫ്രണ്ട് പേജില്‍ കടല്‍ക്കൊള്ളയെന്ന് മുഴുനീള വാര്‍ത്ത കൊടുത്തു. അന്ന് കൊടുത്ത വാര്‍ത്ത ഇന്ന് മൂട്ടില്‍ വീണ് പൊട്ടി. പിണറായി ഭരണകാലത്ത് വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയായപ്പോള്‍ വികസന തീരമെന്ന്. എത്ര തന്തമാരുടെ കൊണമാണ് ഈ കാണിക്കുന്നത്. വാര്‍ത്ത കുത്തിപ്പൊക്കിയിട്ടുണ്ട്. അന്നത്തേയും ഇന്നത്തേയും വാര്‍ത്ത വെച്ച് ദേശാഭിമാനിയെ എടുത്തിട്ട് അലക്കുന്നു.
ഛര്‍ദ്ദില്‍ വാരി വിഴുങ്ങാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ പക്ഷേ ചിലര്‍ക്ക് കഴിയും. അവരുടെ പേരാണ് കമ്മ്യൂണിസ്റ്റുകള്‍. സര്‍ സി പി രാമസ്വാമി അയ്യര്‍ വിഭാവനം ചെയ്തതാണ് വിഴിഞ്ഞം തുറമുഖം. എം.വി രാഘവന്‍, ഉമ്മന്‍ചാണ്ടി എന്നിവരുടെ പരിശ്രമവും നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇടപെടലും മൂലമാണ് പദ്ധതി യാഥാര്‍ഥ്യമായത്. നിരവധി അപവാദങ്ങളും കുപ്രചരണങ്ങളും മറികടന്ന് ഒരു നാടിന്റെ സ്വപ്നത്തിന് കൂട്ടു നിന്ന അദാനിയുടെ നിശ്ചയദാര്‍ഢ്യമാണ് പദ്ധതിക്ക് ജീവന്‍ നല്‍കിയത്. മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട പദ്ധതി മുന്നോട്ട് കൊണ്ടു പോവുക എന്നത് പിന്നീട് വരുന്ന ഓരോ ഭരണകൂടത്തിന്റെയും ബാധ്യതയാണ്. (കരാര്‍ പാലിച്ചില്ല എങ്കില്‍ ഭീമമായ നഷ്ടപരിഹാരം കേരള സര്‍ക്കാര്‍ അദാനിക്ക് നല്‍കേണ്ടി വരും.) അത് നിറവേറ്റുക മാത്രമാണ് ഇടത് സര്‍ക്കാര്‍ ചെയ്തത്. പക്ഷേ കേരള വികസനം പതിറ്റാണ്ടുകളോളം വൈകിപ്പിച്ചവര്‍ എന്ന ദുഷ്‌പേര് എത്ര അച്ച് നിരത്തിയാലും മായ്ക്കാനാവില്ല. വരും തലമുറ നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ല.
ദേശാഭിമാനി അന്ന് കൊടുത്ത കടല്‍ക്കൊള്ള വാര്‍ത്തയിലെ നെഞ്ചുലയ്ക്കുന്ന റിപ്പോര്‍ട്ട് കൂടി നോക്കിയലേ പാര്‍ട്ടി പത്രത്തിന്റെ പലതന്തമാരുടെ സ്വഭാവം വ്യക്തമാകൂ. അതുകൂടി നിങ്ങള്‍ കേള്‍ക്കൂ. സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയുടെ 2016 ലെ ഒന്നാം പേജിലാണ് ഉമ്മന്‍ചാണ്ടി കാട്ടുകള്ളന്‍ വിഴിഞ്ഞം കടല്‍ക്കൊള്ളയെന്ന റിപ്പോര്‍ട്ട് വന്നത്. എട്ട് വര്‍ഷം മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന്‍ നയിച്ച സിപിഎമ്മും കൂട്ടരും സര്‍വശക്തിയും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ച പദ്ധതിയെയാണ് അഭിമാനമെന്നും സ്വപ്നമെന്നുമൊക്കെ വാഴ്ത്തിപ്പാടുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ സങ്കുചിത കാഴ്ചപ്പാടുകളും നിലപാടില്ലായ്മയും നിമിത്തം അരനൂറ്റാണ്ട് നീണ്ടു പോയ പദ്ധതിയാണ് ഇന്നിപ്പോള്‍ ട്രാക്കിലേക്ക് നീങ്ങുന്നത്. 'കടല്‍ക്കൊള്ള വിഴിഞ്ഞത്ത് ലക്ഷ്യമിട്ടത് 5000 കോടിയുടെ ഭൂമി തട്ടിപ്പ് 'ഒരു പേജ് നിറയെ ഈ പദ്ധതിയിലെ നടക്കാത്ത തട്ടിപ്പുകളെക്കുറിച്ചുള്ള ഭാവനാ വിലാസങ്ങളായിരുന്നു.
'സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പൊതുമേഖലയില്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട വിഴിഞ്ഞം തുറമുഖ പദ്ധതിയെ കോര്‍പ്പറേറ്റ് കമ്പനിക്ക് തീറെഴുതിയതിന് പിന്നിലെ അണിയറ രഹസ്യം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നു. ഉമ്മന്‍ ചാണ്ടിയും നരേന്ദ്രമോദിയും കൈകോര്‍ത്ത തീവെട്ടി കൊള്ളയുടെ പിന്നിലെ ലക്ഷ്യം 5000 കോടി രൂപ വിലമതിക്കുന്ന ഭൂമി' ഇങ്ങനെ നട്ടാല്‍ കുരുക്കാത്ത കുറെ നുണകളായിരുന്നു അന്ന് പ്രചരിപ്പിച്ചത്. ഈ ആരോപണത്തെ ഉമ്മന്‍ ചാണ്ടി ഒറ്റവാക്കിലാണ് മറുപടി പറഞ്ഞത്, വിഴിഞ്ഞം പദ്ധതിയുടെ ആകെ തുക 6000 കോടി മാത്രമാണ്. അതില്‍ നിന്ന് 5000 കോടി അഴിമതി നടക്കുമോ എന്ന് നിങ്ങള്‍ ആലോചിക്കുക എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
2016ല്‍ അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിയിലെ സിഎജിയും മറ്റും ചൂണ്ടിക്കാണിച്ച ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പരാതിയില്‍ മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസ് ഉമ്മന്‍ചാണ്ടിക്ക് രാമചന്ദ്രന്‍ നായര്‍ അന്വേഷണ കമ്മിഷന്‍ ക്ലീന്‍ചിറ്റ് നല്‍കി. പദ്ധതിയില്‍ ആരും അഴിമതി നടത്തിയിട്ടില്ലെന്നായിരുന്നു കമ്മിഷന്റെ കണ്ടെത്തല്‍. രാഷ്ട്രീയ ദുരുപയോഗവും നടന്നിട്ടില്ല. പദ്ധതിയുമായി മുന്നോട്ടു പോകാമെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. ഇതിനു ശേഷം 5000 കോടിയുടെ അഴിമതിക്കഥകള്‍ ആവിയായി. 1000 ദിവസം കൊണ്ട് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കണമെന്ന് ഉറപ്പുപാലിക്കപ്പെട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത വികസന കാഴ്ചപ്പാടിന്റെ പൊന്‍ തൂവലായിട്ട് ഇന്നത്തെ ദേശാഭിമാനി മുഖപ്രസംഗത്തിലൂടെ വിശേഷിപ്പിക്കുമ്പോള്‍ പദ്ധതിയെ തുരങ്കം വെക്കാന്‍ ശ്രമിച്ചവരെ കൂടി ഓര്‍ക്കണമെന്നു മാത്രം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് 2000 കണ്ടെയ്‌നറുമായി ആദ്യ ചരക്ക് കപ്പല്‍ എത്തിയതിന് പിന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വികസന കാഴ്ചപ്പാടും നിശ്ചയ ദാര്‍ഢ്യവും നിമിത്തമാണെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവാത്ത വസ്തുതയാണ്. പല തരത്തില്‍ ഉടക്കും പാര വച്ചും പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവങ്ങളുണ്ടായിരുന്നു. ഒരു പാട് വൈതരണികളെ മറികടന്നാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. തുറമുഖ നിര്‍മ്മാണത്തിനായിടെന്‍ഡര്‍ വിളിച്ച ഘട്ടത്തില്‍ ഒരു കമ്പനി പോലും ടെന്‍ഡര്‍ രേഖ സമര്‍പ്പിക്കാതിരുന്നിട്ടും ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണ് അദാനി ഗ്രൂപ്പിനെ കൊണ്ടുവരാന്‍ കഴിഞ്ഞത്. ഇന്നിപ്പോ പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ് തുറമുഖ പണി തീര്‍ത്ത് കപ്പല്‍ വന്നതെന്ന് തള്ളി മറിക്കുമ്പോള്‍, ഉമ്മന്‍ ചാണ്ടിയുടെ സംഭാവനകള്‍ നിഷേധിക്കാനാവില്ല. 2015 ഡിസംബര്‍ 5ന് പദ്ധതിക്ക് തറക്കല്ലിടുകയും വലിയ കോലാഹങ്ങളില്ലാതെ 250 ഏക്കര്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുത്ത് നല്‍കിയത് യുഡിഎഫ് സര്‍ക്കാരായിരുന്നു. തറക്കല്ലിട്ട് ഒമ്പത് കൊല്ലത്തിന് ശേഷമാണ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായതെന്ന സത്യം ആര്‍ക്കും നിഷേധിക്കാനാവില്ല.
https://www.facebook.com/Malayalivartha