ആഭ്യന്തര വകുപ്പിനെ നാഥനില്ലാ കളരിയാക്കി മാറ്റിയെന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍

കഴിഞ്ഞ ഏഴുവര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണം ആഭ്യന്തര വകുപ്പിനെ നാഥനില്ലാ കളരിയാക്കി മാറ്റിയെന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറയുന്നത്. ഗുണ്ടകള്‍ പൊലീസ് തണലില്‍ വിലസുമ്പോള്‍ കേരളത്തിലേത് മികച്ച പൊലീസിങ് എന്ന അവകാശവാദം എങ്ങനെ മുഖ്യമന്ത്രിക്ക് ഉന്നയിക്കാന്‍ കഴിയും എന്നാണ് കെ.സുധാകരന്‍ ചോദിക്കുന്നത്.
രാഷ്ട്രീയപൊലീസ് ഗുണ്ടാബന്ധം ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് വരെ എത്തി നില്‍ക്കുന്നുവെന്നാണ് കെ. സുധാകരന്‍ പറയുന്നത്. താമസിയാതെ ഇത് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് എത്തുമെന്നം അദ്ദേഹം പറയുന്നു. ഗുണ്ടകളും ക്രിമിനലുകളുമായി ബന്ധമുള്ള പൊലീസിലെ പരല്‍ മീനുകളെ മാത്രമല്ല ഉന്നതരായ കൊമ്പന്‍ സ്രാവുകള്‍ക്കെതിരെയും നടപടി വേണം. ജനമൈത്രി എന്ന ബോര്‍ഡ് മാറ്റി ഗുണ്ടാസൗഹൃദ സ്‌റ്റേഷനുകള്‍ എന്ന ബോര്‍ഡാണ് ഇപ്പോള്‍ സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളില്‍ സ്ഥാപിക്കേണ്ടത്. സാധാരണക്കാര്‍ക്ക് നീതി ഉറപ്പാക്കാന്‍ ക്രമസമാധാന സംവിധാനം സമൂലം ശുദ്ധീകരിക്കണം.
സ്ത്രീകളെ പീഡിപ്പിക്കുന്ന പൊലീസുകാരെ ഭരണകൂടം സംരക്ഷിച്ചു വരികയായിരുന്നു എന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. യുഡിഎഫ് കാലത്ത് സ്ത്രീകളും കുട്ടികളും തലയണയ്ക്കിടയില്‍ വാക്കത്തിയുമായി അന്തിയുറങ്ങണമെന്നാണ് ഇന്നത്തെ മുഖ്യമന്ത്രി അന്ന് ആക്ഷേപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഭരിക്കുമ്പോള്‍ സ്ത്രീകളും കുട്ടികളും തോക്കുമായി ഉറങ്ങേണ്ട അവസ്ഥയില്‍ എത്തിയെന്നും സുധാകരന്‍ പരിഹസിച്ചു.
രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും നിരന്തരം തന്റെ മൂക്കിന് കീഴില്‍ നടക്കുമ്പോള്‍ അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് ആശ്വസിച്ചിരുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനമാണ്. എസ്പിമാരുടേത് ഉള്‍പ്പെടെയുള്ള പൊലീസിലെ നിയമനങ്ങള്‍ സിപിഎം ജില്ലാ സെക്രട്ടറിമാര്‍ക്കും പാര്‍ട്ടി ഘടകങ്ങള്‍ക്കും മുഖ്യമന്ത്രി വിഭജിച്ച് നല്‍കി.
ചങ്ങലയ്ക്ക് ഭ്രാന്തെടുത്ത അവസ്ഥയിലാണ് സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ്. ഗുണ്ടകളെയും ക്രിമിനലുകളെയും മാഫിയകളെയും നിയന്ത്രിക്കുന്നതില്‍ ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാണെന്ന് പ്രതിപക്ഷം പറഞ്ഞപ്പോഴൊക്കെ മുഖ്യമന്ത്രി മൗനത്തിന്റെ വാല്‍മീകത്തിലിരുന്നു. സംസ്ഥാനത്തെ ഗുണ്ടകളുടെ കൃത്യമായ കണക്ക് ശേഖരിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട ആഭ്യന്തരവകുപ്പ് അവരുടെ ആതിഥേയത്വം സ്വീകരിക്കുന്ന നിലയില്‍ അധഃപതിച്ചു. പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം രാഷ്ട്രീയ നേതാക്കളുടെ പങ്കും അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാവണം.
കേരളത്തില്‍ ഏറ്റവും മോശപ്പെട്ട രീതിയില്‍ ഭരിയ്ക്കപ്പെടുന്ന വകുപ്പ് ഇതാണ് എന്ന ചോദ്യത്തിന് പത്രം വായിക്കുന്ന ഏതു കൊച്ചുകുട്ടിയും ആഭ്യന്തരം എന്നുതന്നെ മറുപടി പറയും. ദിനേന കേള്‍ക്കുന്ന വാര്‍ത്തകളില്‍ അതുണ്ട്. ലോകകപ്പ് മരണങ്ങളും, പോലീസിന്റെ അനാസ്ഥ കൊണ്ടും ഒത്തുകളികൊണ്ടും കഴിഞ്ഞ ആറേഴുവര്‍ഷമായി നടക്കുന്ന അനര്‍ത്ഥങ്ങളും കണ്ടുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക് അങ്ങനെയൊരു നിഗമനത്തില്‍ മാത്രമേ എത്തിച്ചേരാന്‍ കഴിയൂ. ക്രിമിനലുകളെപ്പോലും വെല്ലുന്ന തരത്തില്‍ കേരളത്തിലെ ആഭ്യന്തര വകുപ്പ് ജനങ്ങളുടെ മെക്കെട്ടുകേറുന്ന സംഭവ പരമ്പരകള്‍ തുടരുകയാണ്.
രണ്ടാം പാദത്തില്‍ ഇപ്പോള്‍ തുടരുന്നതടക്കം 2016 മുതല്‍ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പല കാര്യങ്ങളും മികച്ച രീതിയില്‍ മുന്നില്‍ നിന്ന് നയിച്ച സര്‍ക്കാരിന് അക്കാരണങ്ങള്‍ കൊണ്ടുതന്നെ രണ്ടാം തവണയും അധികാരം ലഭിച്ചു. മികച്ച പ്രവര്‍ത്തനം നടത്തി എന്ന് പേര് കേള്‍പ്പിച്ചവരെ മാറ്റിനിര്‍ത്തിക്കൊണ്ടാണ് രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിലെത്തിയത്. കഴിവുള്ളവര്‍ പാര്‍ട്ടിയില്‍ ഒരുപാട് പേരുണ്ട്. അവര്‍ക്കെല്ലാം അവസരം നല്‍കണമെന്നായിരുന്നു മികച്ച പെര്‍ഫോമന്‍സ് നടത്തിയവരെ മാറ്റിനിര്‍ത്തുമ്പോള്‍ പറഞ്ഞ കാരണം. എന്നാല്‍ ഒന്നാം പിണറായി മന്ത്രിസഭയില്‍ ഏറ്റവും പഴി കേള്‍പ്പിച്ച ആഭ്യന്തര വകുപ്പ് മന്ത്രി മാത്രം മാറിയില്ല.
https://www.facebook.com/Malayalivartha























