പത്തനംതിട്ട നഗരത്തിൽ വന്‍ തീപിടുത്തം... കടകൾ കത്തിനശിച്ചു... ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിഭ്രാന്തി

പത്തനംതിട്ട നഗരത്തിന്‍ വന്‍ തീപിടുത്തം. അഞ്ച് കടകള്‍ക്ക് തീപിടിച്ചു. രണ്ട് കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട സെന്‍ട്രല്‍ ജംക്ഷനില്‍ ചിപ്‌സ് കടകളില്‍ ആണ് തീപിടുത്തമുണ്ടായത്. സിവില്‍ സ്റ്റേഷന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ആണ് തീപിടുത്തമുണ്ടായത്.
ഫയര്‍ ഫോഴ്‌സ് തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് കൂടുതൽ പരിഭ്രാന്തി പരത്തി. സിലിണ്ടര്‍ തെറിച്ച് റോഡിന്റെ മറുഭാഗത്തേക്ക് വീണു. നിരവധി ആളുകള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പൊട്ടിത്തെറിച്ച ഗ്യാസ് കുറ്റിയുടെ കമ്പിയുടെ കഷ്ണം തലക്ക് കൊണ്ട് മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന നമ്പര്‍ വണ്‍ ചിപ്‌സ് കടയിലാണ് ആദ്യം തീപിടിച്ചത്. തൊട്ടടുത്ത രണ്ട് ചീപ്സ് കടകളും ഒരു മൊബൈല്‍ കട, ചെരുപ്പ് കട അടക്കം മറ്റു കടകളിലേക്ക് തീ പെട്ടെന്ന് പടരുകയായിരുന്നു. ഒരേ കെട്ടിടത്തില്‍ നിരവധി കടകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വലിയ ആശങ്കയാണ് ഉണ്ടായത്. ഉച്ചയ്ക്ക് 1.50 ന് ആയിരുന്നു അപകടം സംഭവിച്ചത്.
പിന്നീട് തൊട്ടടുത്തെ എ വണ്‍ ചിപ്‌സ്, ഹാശിം ചിപ്‌സ് എന്നീ കടകളിലേക്കും അഞ്ജന ഷൂ മാര്‍ട്ട്, സെല്‍ ടെക് മൊബൈല്‍ ഷോപ്പ് എന്നിവയിലേക്കും തീ പടരുകയായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. തീപിടുത്തത്തിനെ കടകളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീ പടര്‍ന്ന് പിടിക്കാന്‍ കാരണം.
സമീപത്തുള്ള കടകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഹോട്ടലുകളിലെ ഗ്യാസ് സിലിണ്ടറുകള്‍ മാറ്റി. അടൂരില്‍ നിന്നും തിരുവല്ലയില്‍ നിന്നും കൂടുതല്‍ ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപ്പിടിത്തത്തില്‍ വലിയ നാശനഷ്ടങ്ങളാണ് കടകള്‍ക്കുണ്ടായിട്ടുള്ളത്. മുന്‍കരുതലിന്റെ ഭാഗമായി സമീപത്തെ കടകളിലെ സാധനങ്ങള്‍ മാറ്റിയിട്ടുണ്ട്.
ഗ്യാസ് സിലിണ്ടര്‍ വന്‍ ശബ്ദത്തോടെ അതിവേഗം തീ പിടിക്കുന്ന കടകള്‍ക്കുള്ളില്‍ നിന്ന് പുറത്തേക്ക് തെറിക്കുകയായിരുന്നു. തീ പടരുന്നത് കണ്ട് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ചിപ്‌സ് കടയിലെ എണ്ണയിലേക്ക് പടര്‍ന്ന തീ ആണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ആരുടെയും നില ഗുരുതരമല്ല. പ്രദേശത്തെ റോഡ് ഒഴിപ്പിച്ചു. വാഹന ഗതാഗതവും നിര്‍ത്തിവച്ചു. തീയണച്ച ശേഷം കടയ്ക്കുള്ളില്‍ കയറി പരിശോധനയ്ക്ക് ശ്രമിക്കുകയാണ് ഫയര്‍ഫോഴ്‌സ്. ചില കടകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉണ്ടായിരുന്നതായി സംശയമുണ്ട്.
അതേസമയം, പക്ഷിപ്പനി സ്ഥിരീകരിച്ച പത്തനംതിട്ട തിരുവല്ല നെടുമ്പ്രം പഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ മറുഭാഗത്ത് ആരംഭിച്ചിട്ടുണ്ട്. നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളിലായി മൃഗ സംരക്ഷണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങള് നടത്തുക. മേഖലയിലെ പക്ഷികളെയെല്ലാം കൊല്ലാനാണ് തീരുമാനം.
രോഗം സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായും ഒരു കിലോമീറ്റര്‍ മുതല്‍ പത്ത് കിലോമീറ്റര്‍ വരെയുള്ള ചുറ്റളവ് സര്‍വൈലന്‍സ് സോണായും പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കോഴി ഉല്‍പ്പന്നങ്ങള് വിൽക്കുന്ന കടകള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ നിർദേശം നല്‍കി.
ദ്രുതകര്‍മ്മ സേനാംഗങ്ങളുടെ നേതൃത്വത്തില് രോഗബാധിത പ്രദേശങ്ങളിൽ ഭവന സന്ദര്‍ശനം നടത്തി മുഴുവന്‍ വളര്‍ത്തു പക്ഷികളേയും ദയാവധം നടത്തി സംസ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. മൂന്നു ദിവസം കൊണ്ട് നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. എട്ടുവർഷത്തിന് ശേഷമാണ് പത്തനംതിട്ട ജില്ലയിൽ പക്ഷിപ്പനി കണ്ടെത്തുന്നത്.
https://www.facebook.com/Malayalivartha























