തിരുവനന്തപുരത്ത് മതിൽ കെട്ടുന്നതിനെ ചൊല്ലി അയൽവാസികൾ തമ്മിൽ തർക്കം; കരാറുകാരനെ വീട്ടിൽ കയറി വെട്ടി; പ്രതിയെ കസ്റ്റഡിയിൽ എടുത്ത് പോലീസ്

തിരുവനന്തപുരത്ത് അയൽവാസികളുടെ തമ്മിൽ തർക്കത്തിനിടെ ഒരാൾക്ക് വെട്ടേറ്റു. കിളിമാനൂർ കുന്നുമ്മേലാണ് സംഭവം. അയൽവാസികൾ തമ്മിൽ തർക്കം നിലനിന്നിരുന്ന സ്ഥലത്ത് മതിലു കെട്ടാൻ ഏൽപ്പിച്ച കരാറുകാരനാണ് വെട്ടേറ്റത്. സംഭവത്തിൽ വെഞ്ഞാറമൂട് പൊയ്കമുക്ക് സ്വദേശി സുധീഷിന് (51) ആണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11. 30 മണിയോടെയായിരുന്നു സംഭവം നടന്നത്. തുടർന്ന് വെട്ടി പരുക്കേൽപ്പിച്ച കിളിമാനൂർ കുന്നുമ്മേൽ സ്വദേശി ബാബുവിനെ കിളിമാനൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.
അതേസമയം കുന്നുമ്മൽ സ്വദേശികളും അയൽവാസികളുമായ ബാബുവും ലക്ഷ്മിയും തമ്മിൽ അതിർത്തി തർക്കം നിലനിന്നിരുന്നതായി പറയുന്നു. ഇതിനിടെ തർക്ക സ്ഥലത്ത് ലക്ഷ്മി മതിൽ നിർമ്മിയ്ക്കാൻ കരാറുകാരനെ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ കരാറുകാരൻ പണിയാരംഭിച്ചതോടെ ബാബു പണി തടസ്സപ്പെടുത്തുകയും പോലീസിനെ വിവരം അറിയിയ്ക്കുകയും ചെയ്യുകയായിരുന്നു,
എന്നാൽ പോലീസ് സ്ഥലത്ത് എത്തി പണി നിർത്തിവയ്പ്പിയ്ക്കുകയും ഇരുവരേയും പ്രശ്നം പരിഹാരത്തിനായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇതിനിടെ ഇന്നലെ രാത്രിയിൽ കരാറുകാരനായ സുധീഷ് ബാബുവിന്റെ വീട്ടിൽ എത്തി സംസാരിക്കുകയും ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുകയും ആയിരുന്നു.
പിന്നാലെ ബാബു സുധീഷിനെ വെട്ടുകത്തി കൊണ്ട് വെട്ടുകയുമായിരുന്നെന്ന് പ്രതി പറഞ്ഞു. ഉടനെ വെട്ടേറ്റ സുധീഷ് ബൈക്കിൽ കയറി രക്ഷപ്പെടുന്നതിനിടെ വെഞ്ഞാറമൂട് ആലിന്തറ വച്ച് റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് സുധീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകകയായിരുന്നു.
https://www.facebook.com/Malayalivartha


























