നന്തന്‍കോട് കൂട്ടക്കൊല: ചെകുത്താന്‍ സേവയുടെ പേരില്‍ അച്ഛനും അമ്മയുമടക്കം 4 പേരെ കൊലപ്പെടുത്തി വീടിന് തീയിട്ട കേസ്, കേഡലിന്റെ ജയില്‍ റിമാന്റ് ഫെബ്രുവരി 24 വരെ നീട്ടി, വിചാരണ നേരിടാന്‍ പര്യാപ്തമായ മനസിക ശാരീരിക ആരോഗ്യമുണ്ടെങ്കില്‍ മാത്രം കേഡലിന് വിചാരണ, പ്രതിയെ ഹാജരാക്കാന്‍ ജില്ലാ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട്: ഫെബ്രുവരി 24 ന് ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു

നന്തന്‍കോട് കൂട്ടക്കൊല: ചെകുത്താന്‍ സേവയുടെ പേരില്‍ അച്ഛനും അമ്മയുമടക്കം 4 പേരെ കൊലപ്പെടുത്തി വീടിന് തീയിട്ട കേസ്, കേഡലിന്റെ ജയില്‍ റിമാന്റ് ഫെബ്രുവരി 24 വരെ നീട്ടി, വിചാരണ നേരിടാന്‍ പര്യാപ്തമായ മനസിക ശാരീരിക ആരോഗ്യമുണ്ടെങ്കില്‍ മാത്രം കേഡലിന് വിചാരണ, പ്രതിയെ ഹാജരാക്കാന്‍ ജില്ലാ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട്: ഫെബ്രുവരി 24 ന് ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു.
ക്ലിഫ് ഹൗസിന് സമീപം നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടില്‍ അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ കൊലപ്പെടുത്തി തീയിട്ട കേസില്‍ പ്രതിയായ മകന്‍ കേഡല്‍ ജീന്‍സെന്‍ രാജയുടെ ജയില്‍ റിമാന്റ് ഫെബ്രുവരി 24 വരെ നീട്ടി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാറിന്റേതാണ് ഉത്തരവ്. കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരം കേഡലിന്റെ മെഡിക്കല്‍ റെക്കോര്‍ഡുകളും (മാനസിക ആരോഗ്യ ചികിത്സാ രേഖകള്‍) മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും ഹാജരാക്കി.
വീഡിയോ കോണ്‍ഫറന്‍സിലൂടെ 2021 ല്‍ റിമാന്റ് കാലാവധി ദീര്‍ഘിപ്പിക്കവേ മുന്‍ ജഡ്ജി മിനി. എസ്. ദാസിന്റെ ചോദ്യത്തിന് മറുപടിയായി മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ തന്റെ ചികിത്സ മാര്‍ച്ച് 29 ന് ഏറെക്കുറെ പൂര്‍ത്തിയായതായി കേഡല്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് കോടതി രേഖകള്‍ ഹാജരാക്കാനും പ്രൊഡക്ഷന്‍ വാറണ്ടയക്കാനും ഉത്തരവിട്ടത്. വിചാരണ തടവുകാരനായ റിമാന്റ് പ്രതിയെ ഫെബ്രുവരി 24 ന് കോടതിയില്‍ ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. പ്രതി കോടതി നടപടികള്‍ മനസിലാക്കി വിചാരണ നേരിടാന്‍ ഉള്ള മാനസിക ശാരീരിക ആരോഗ്യ പ്രാപ്തിയുണ്ടെങ്കില്‍ മാത്രമേ പ്രതിയെ വിചാരണ ചെയ്യുകയുള്ളു.
ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 328 പ്രകാരം മെഡിക്കല്‍ സൂപ്രണ്ടിനെ വിസ്തരിച്ച് മൊഴി രേഖപ്പെടുത്തിയും മെഡിക്കല്‍ രേഖകള്‍ അക്കമിട്ട് തെളിവില്‍ സ്വീകരിച്ചും പ്രതിക്ക് തനിക്കെതിരെയുള്ള കുറ്റാരോപണം വിചാരണയില്‍ കോടതി നടപടികള്‍ മനസ്സിലാക്കാനും പ്രതിരോധിക്കാനും പ്രാപ്തിയുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെടേണ്ടതുണ്ട്.
കൂടാതെ ചിത്ത രോഗിയായ പ്രിസണര്‍ കേസ് ഡിഫെന്റ് ചെയ്യാന്‍ പ്രാപ്തനാണെന്ന റിപ്പോര്‍ട്ട് വന്നാല്‍ ജയില്‍ ഐ ജിയുടെയും തടവുപുള്ളിയെ പാര്‍പ്പിച്ചിരുന്ന മെന്റല്‍ അസൈലത്തിലെ സന്ദര്‍ശകരുടെയും സാക്ഷ്യപത്രവും മൊഴികളും കോടതി തെളിവായി സ്വീകരിച്ചാണ് വകുപ്പ് 337 പ്രകാരം തുടര്‍നടപടി കൈക്കൊള്ളുക. തെളിവെടുപ്പില്‍ വിചാരണക്ക് പ്രതി മാനസിക , ശാരീരിക യോഗ്യനല്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ ചിത്ത രോഗം ഭേദമായശേഷം മാത്രമേ പ്രതിക്കെതിരെ വിചാരണ പുനരാരംഭിക്കുകയുള്ളു. ക്രിമിനല്‍ നടപടി ക്രമത്തിലെ അദ്ധ്യായം 25 ലെ 328 മുതല്‍ 339 വരെയുള്ള വകുപ്പുകളാണ് ചിത്ത രോഗികളായ തടവു പുള്ളികളുടെ വിചാരണ നടപടിക്രമം വിവക്ഷിക്കുന്നത്.
2018 ലെ പോലീസ് കുറ്റപത്രത്തിന്‍മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിയുടെയും പ്രാരംഭവാദം കേള്‍ക്കാനും വിചാരണ നേരിടാനുള്ള മാനസിക , ശാരീരിക ആരോഗ്യ നില സംബന്ധിച്ച മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചു വിലയിരുത്തുന്നതിനും പ്രതിയെ നേരില്‍ കേള്‍ക്കുന്നതിനും വേണ്ടിയാണ് കേഡലിനെ കോടതി വിളിച്ചു വരുത്തുന്നത്.
കൊല്ലപ്പെട്ട കേഡലിന്റെ മാതാവ് ഡോ. ജീന്‍ പദ്മയുടെ പേര്‍ക്ക് അവിവാഹിതനായ സഹോദരന്‍ ജോസ് സുന്ദരം എഴുതി വച്ച ധന നിശ്ചയാധാരം സഹോദരി കൊല്ലപ്പെട്ടതിനാല്‍ ആധാരം അസ്ഥിരപ്പെടുത്തി തന്റെ പേര്‍ക്കാക്കി പുന:സ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ജോസ് സമര്‍പ്പിച്ച സിവില്‍ കേസില്‍ കേഡലിനെ എക്സ് പാര്‍ട്ടിയാക്കി തിരുവനന്തപുരം മുന്‍സിഫ് കോടതി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
സഹോദരന്‍ അവിവാഹിതനായതിനാല്‍ തലസ്ഥാന നഗരിയില്‍ തന്റെ പേര്‍ക്കുള്ള ഏഴ് സെന്റ് പുരയിടവും വീടും തന്നെ സ്‌നേഹിച്ചും ശുശ്രൂഷിച്ചും കഴിയുന്ന സഹോദരിക്ക് തന്നോടുള്ള ആശ്രിതവത്സല്യം പ്രതിഫലമാക്കിയും ഭാവി നന്മക്ക് വേണ്ടിയും ധന നിശ്ചയാധാരം സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്ററാക്കി നല്‍കിയിരുന്നു. അന്നു തന്നെ തനിക്ക് പ്രതിമാസം പതിനയ്യായിരം രൂപ വീതം ജീവനാംശച്ചെലവ് സഹോദരി തരണമെന്ന ഒരു കരാറും ഉണ്ടാക്കി. ഹിന്ദു നിയമപ്രകാരം മാതൃ - പിതൃ ഹത്യ ചെയ്യുന്നവര്‍ക്ക് സ്വത്തുക്കളില്‍ പിന്തുടര്‍ച്ച അവകാശം ലഭിക്കില്ല. അതിനാല്‍ കൂടിയാണ് കേഡലിനെ പ്രതിയാക്കി ജോസ് കേസ് ഫയല്‍ ചെയ്തത്.
ധനാഢ്യരും എസ്റ്റേറ്റ് ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കോടികള്‍ വില മതിക്കുന്ന ഭൂസ്വത്തുക്കള്‍ ഉള്ള ഡോക്ടര്‍ ദമ്പതികളുടെ സ്വത്തു വകകള്‍ മുഴുവനും കേഡലിന്റെ പിതാവ് ഡോ. രാജ തങ്കത്തിന്റെ സഹോദങ്ങളും കുടുംബവുമാണ് ഇപ്പോള്‍ കൈവശം വച്ചനുഭവിച്ചു വരുന്നത്.
2017 ഏപ്രില്‍ 5 ബുധനാഴ്ചയ്ക്കും 8 ശനിയാഴ്ചക്കും ഇടയ്ക്കുള്ള ദിനങ്ങളിലായി കുടുംബത്തിലെ ഒരംഗത്തെ പോലും ബാക്കി വെക്കാതെ കേഡല്‍ കൊടും ക്രൂരകൃത്യം ചെയ്തുവെന്നാണ് കേസ്. തന്റെ പിതാവ് തിരുവനന്തപുരം ഗവ. ജനറല്‍ ആശുപത്രി ഡോ. രാജ തങ്കം , മാതാവ് ഡോ. ജീന്‍ പദ്മ , മകള്‍ ഡോ. കരോലിന്‍ , ഡോ. ജീന്‍പദ്മയുടെ ബന്ധു ലളിത എന്നിവരെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്.
നാലു പേരെയും കൊല്ലപ്പെട്ട നിലയില്‍ വീട്ടിലെ ഒന്നാം നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നു പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. മുറിക്കുള്ളില്‍ നിന്ന് 3 പേരുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ലളിതയുടെ മൃതദേഹത്തിലും പൊള്ളലേറ്റിരുന്നു. ഇവരെ വെട്ടിക്കൊല്ലുകയായിരുന്നു.
കേഡല്‍ വിദേശ രാജ്യത്ത് എം.ബി.ബി.എസ് പഠനത്തിനായി പോയ വേളയില്‍ വിദേശത്ത് വച്ച് ചെകുത്താന്‍ സേവ പഠിച്ചതായും ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെട്ടു പോകുന്നത് പരീക്ഷിച്ചു നോക്കാനായി വ്യക്തമായ പദ്ധതിയോടെ കൊലപാതകം നടത്തിയെന്നാണ് പോലീസ് കേസ്. കൂടാതെ താന്‍ പഠനം പൂര്‍ത്തിയാക്കാത്തതിന് മാതാപിതാക്കള്‍ നിരന്തരം വഴക്കു പറയുന്നതിലും സഹോദരി എം.ബി.ബി.എസ് പാസ്സായതിനെച്ചൊല്ലി തന്നെ കളിയാക്കുകയും ശകാരിക്കുകയും ചെയ്തതില്‍ വച്ചുള്ള വൈരാഗ്യവും വിരോധ കാരണമായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൃത്യത്തിനുപയോഗിച്ച മഴു ഓണ്‍ലൈനായി വാങ്ങുകയായിരുന്നു. മഴു ഉപയോഗിച്ചുള്ള അരുംകൊലക്ക് മുമ്പ് വിഷാംശമുള്ള കീടനാശിനി വാങ്ങിച്ച് ഭക്ഷണത്തില്‍ കലര്‍ത്തി കുടുബാംഗങ്ങള്‍ക്ക് കേഡല്‍ നല്‍കിയിരുന്നു. എന്നാല്‍ ഭക്ഷണം കഴിച്ച അവര്‍ ഛര്‍ദ്ദിച്ചതിനാല്‍ കേഡലിന്റെ കെണി ആരുമറിയാതെ പോയി. പഴകിയ ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നുള്ള ഫുഡ് പോയിസണ്‍ ആയിരിക്കാമെന്നു മാതാപിതാക്കളും കരുതി. എസ്എഎല്‍ തീയറ്റര്‍ - ചെട്ടിക്കുളങ്ങര ക്ഷേത്രം - വഞ്ചിയൂര്‍ റോഡില്‍ ഉപ്പിടാംമൂട് പാലത്തിതിന് സമീപമുള്ള കൃഷിമിത്ര കടയില്‍ നിന്നാണ് കീടനാശിനി വാങ്ങിയത്. കേഡലിനെ കൃഷിമിത്ര കടയില്‍ തെളിവെടുപ്പിന് പോലീസ് കൊണ്ടുപോകുകയും കടയുടമ കേഡലിനെ തിരിച്ചറിയുകയും ചെയ്തു.
കൃത്യ വീട്ടില്‍ നിന്ന് തുണി , ഇരുമ്പുകമ്പി , പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചുണ്ടാക്കിയ ഒരു മനുഷ്യ രൂപവും പകുതി കത്തിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കേഡല്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്ന എല്ലാവരും തീപ്പിടുത്തത്തില്‍ കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വം ഡമ്മി കത്തിച്ചതായും പോലീസ് റിപ്പോര്‍ട്ടുണ്ട്.
ഡോക്ടറും ഭാര്യയും മകളും കേഡലിനോടൊപ്പം പുറത്ത് പോയിട്ട് ബുധനാഴ്ച ഉച്ചക്ക് തിര്യെ വന്ന് മുകളിലത്തെ നിലയിലേക്ക് കയറിപ്പോകുന്നത് കണ്ടതായി വീട്ടു ജോലിക്കാരി രഞ്ജിതം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഉച്ച ഭക്ഷണം താന്‍ മേശയില്‍ വിളമ്പി വച്ചെങ്കിലും ആരും കഴിച്ചില്ല. മുകളിലത്തെ നിലയിലേക്ക് പോയവരില്‍ പിതാവ് രാജ തങ്കം അല്‍പം കഴിഞ്ഞ് താഴേക്ക് വന്നു. മേശപ്പുറത്ത് നിന്ന് കുറച്ചു ഭക്ഷണം എടുത്ത് മുകളിലേക്ക് കൊണ്ടുപോയി. മകള്‍ക്കാണ് ഭക്ഷണം കൊണ്ടു പോകുന്നതെന്ന് പറഞ്ഞു. പിന്നീട് ഇവര്‍ മൂന്നു പേരും താഴേക്ക് വന്നിട്ടില്ല. ജോലിക്കാര്‍ക്ക് മുകളിലത്തെ നിലയില്‍ പ്രവേശനമില്ല. ബുധനാഴ്ച വൈകുന്നേരം കേഡല്‍ താഴേക്ക് വന്ന് പെട്ടന്ന് മുകളിലേക്ക് പോയി. അച്ഛനും അമ്മയും സഹോദരിയും കോവളത്ത് പോയതായി കേഡല്‍ സന്ധ്യക്ക് പറഞ്ഞതായാണ് രഞ്ജിതത്തിന്റെ മൊഴി. ഈ സമയം ബന്ധു ലളിത താഴത്തെ നിലയിലുണ്ടായിരുന്നു.
രണ്ടു ദിവസം വീട്ടുകാരെ കാണാതായതോടെ കേഡലിനോട് വീണ്ടും രഞ്ജിതം ചോദിച്ചപ്പോള്‍ ഊട്ടിയിലും കന്യാകുമാരിയിലുമൊക്കെ യാണെന്നാണ് കേഡല്‍ പറഞ്ഞത്. വെള്ളിയാഴ്ച വൈകിട്ടോടെ ലളിതയെയും കാണാതാവുകയായിരുന്നു.
വീട്ടിലിരുന്ന് വീഡിയോ ഗെയിമുകളുണ്ടാക്കുകയായിരുന്നു കേഡലിന്റെ പ്രധാന വിനോദമെന്ന് അമ്മാവന്‍ ജോസ് പോലീസിന് മൊഴി നല്‍കിയിരുന്നു. അവ വിദേശ
കമ്പനികള്‍ക്ക് വില്‍ക്കുകയായിരുന്നു ലക്ഷ്യം. ഗെയിമുകളുടെ പണിപ്പുരയില്‍ ഇയാള്‍ ദിവസങ്ങളോളം കമ്പ്യൂട്ടറിന് മുന്നിലിരിക്കുക പതിവാണ്. തന്റെ ലക്ഷ്യം ഉടന്‍ കൈവരിക്കുമെന്നും അതിലൂടെ ലക്ഷങ്ങളുടെ സമ്പാദ്യം വന്നു ചേരുമെന്നും ഇയാള്‍ ജോസിനെ അറിയിച്ചു. ശനിയാഴ്ച രാവിലെ ജോസിനെ കാണാന്‍ കേഡല്‍ എത്തി. പതിനായിരം രൂപ തന്നതിന് ശേഷമാണ് കേഡല്‍ മടങ്ങിയതെന്നും ജോസിന്റെ മൊഴിയിലുണ്ട്. കൃത്യം ചെയ്ത ശേഷം കേഡല്‍ ട്രെയിന്‍ മാര്‍ഗ്ഗം ചെന്നൈക്ക് പോയി.എന്നാല്‍ പത്ര ദ്യശ്യ മാധ്യമങ്ങളില്‍ തന്റെ ചിത്രം സഹിതം വാര്‍ത്ത വന്നതോടെ പിറ്റേന്ന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തി പോലീസിന് പിടികൊടുക്കുകയായിരുന്നു.
അതേ സമയം കേഡല്‍ ക്രിമിനല്‍ കേസ് വിചാരണ നേരിടാനുള്ള മാനസിക അവസ്ഥയിലല്ലെന്ന് 2018 ല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ട്. കേഡല്‍ ശ്വാസകോശ സംബന്ധമായ രോഗത്താല്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. കോടതി നടപടികള്‍ മനസ്സിലാക്കാന്‍ പ്രാപ്തനല്ലാത്ത മാനസിക നില തെറ്റിയ വ്യക്തിയെ കേസ് വിചാരണ ചെയ്യാന്‍ പാടില്ലായെന്നതാണ് നിലവിലെ ചട്ടം. നിജ സ്ഥിതി അറിയാനാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതി 2018ല്‍ വിളിച്ചു വരുത്തിയത്. എന്നാല്‍ തുടര്‍ ചികിത്സയില്‍ പ്രതി പൂര്‍ണ്ണ ആരോഗ്യവാനാണെന്നും വിചാരണ നേരിടാന്‍ യോഗ്യനാണെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 302 (കൊലപാതകം) , 436 ( വീടിന് തീ വെക്കല്‍) , 201(തെളിവ് നശിപ്പിക്കല്‍) എന്നീ ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ചുമത്തിയാണ് മ്യൂസിയം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 2018 ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
"
https://www.facebook.com/Malayalivartha