പച്ച ഇറച്ചിയില്‍ വടിവാള്‍ കയറും, സുധാകരന്റെ വീട് വളഞ്ഞ് CPM ഗുണ്ടകള്‍ ! പോലീസ് കാവല്‍ ഏര്‍പ്പെടുത്തി

പച്ച ഇറച്ചിയില്‍ വടിവാള്‍ കയറും സുധാകരാ...ഓര്‍ത്തോ അമ്പലപ്പുഴയില്‍ പാര്‍ട്ടിക്ക് ഒരുപോറല്‍ പറ്റിയാല്‍ താന്‍ പിന്നെ ഉണ്ടാകില്ല. ജി സുധാകരന്റെ വീട് വളഞ്ഞ് സിപിഎം ഗുണ്ടകളുടെ കൊലവിളി. സി.പി.എം വിട്ട് അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആലപ്പുഴയില്‍ കത്തുന്ന പ്രതിഷേധം. കൊലവിളി കടുക്കുന്നതോടെ സുധാകരന്റെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. സുധാകരന്റെ വീടിന് പരിസരത്ത് ബാനറുകള്‍ ഉയര്‍ത്തി സിപിഎം പ്രവര്‍ത്തകര്‍. 'കുലംകുത്തികളെ കാലം വര്‍ഗവഞ്ചകന്‍ എന്ന് വിളിക്കും'എന്നാണ് ഈ ബാനറില്‍ എഴുതിയിരിക്കുന്നത്. 'ഭഗവതിക്കല്‍ സഖാക്കള്‍' എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്.സൈബറിടത്തിലും കൊലവിളികള്‍ ശക്തമാകുന്നു. ടിപിയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് നിനക്കും ഇതേ ഗതിയെന്ന് ഭീഷണി. ഇങ്ങനെ കൊല്ലും തിന്നുമെന്ന ഭീഷണി ശക്തമായിട്ടും ഇടപെടാതെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍. അപ്പോള്‍ ഈ കൊലവിളികള്‍ അങ്ങ് തലപ്പത്ത് നിന്നുള്ളവരുടെ അറിവോടെ.
പാര്‍ട്ടിയുമായുള്ള ആറരപ്പതിറ്റാണ്ടിന്റെ ബന്ധം അവസാനിപ്പിച്ച സുധാകരനെതിരെ പാര്‍ട്ടിയുടെ ഉരുക്കുകോട്ടകളില്‍ പ്രതിഷേധം ആളിപ്പടരുകയാണ്. കഴിഞ്ഞ ദിവസം ചാരുമൂട്ടില്‍ നിന്ന് കരിമുളയ്ക്കല്‍ ഭുവനേശ്വരന്‍ രക്തസാക്ഷി മണ്ഡപത്തിലേക്ക് സി.പി.എം വലിയ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അമ്പലപ്പുഴയില്‍ സുധാകരന്‍ മത്സരിക്കാനിറങ്ങുന്നത് സി.പി.എമ്മിന്റെ വോട്ടുബാങ്കില്‍ വലിയ വിള്ളലുണ്ടാക്കുമെന്ന ഭയമാണ് പാര്‍ട്ടിയെ പ്രകോപിപ്പിക്കുന്നത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ജില്ലയിലെ ഏറ്റവും കരുത്തനായ മുന്‍ സാരഥി തന്നെ വിമതനായി രംഗത്തെത്തുന്നത് പാര്‍ട്ടി നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്. അതേസമയം, പാര്‍ട്ടിക്കെതിരെ ഒന്നും പറയില്ലെന്നും വ്യക്തിഹത്യ നടത്തില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. 'ഞാന്‍ പാര്‍ട്ടി അംഗത്വം ഒഴിഞ്ഞു. ഇനി ഒരു പാര്‍ട്ടിയിലോ മുന്നണിയിലോ ചേരാന്‍ ഉദ്ദേശിക്കുന്നില്ല. അമ്പലപ്പുഴയില്‍ ഞാന്‍ സ്വതന്ത്രനായി ജനവിധി തേടും. ആരുടെയും പിന്തുണ ഇതിനായി തേടിയിട്ടില്ല,' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫ് പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന വാര്‍ത്തകളും അദ്ദേഹം തള്ളി. യുഡിഎഫ് പിന്തുണയോടെ താന്‍ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ജി. സുധാകരന്‍ ഉയര്‍ത്തിയ വെല്ലുവിളിയെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിര്‍ണ്ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ സുധാകരനോട് ഇനി മൃദുഭാവം വേണ്ട എന്ന നിലപാടാണ് നേതൃത്വം നല്‍കിയിരിക്കുന്നത്. സുധാകരനെ പ്രകോപിക്കേണ്ടെന്ന ആദ്യ നിലപാട് മാറ്റി. തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രനാകും എന്ന പ്രഖ്യാപനം വന്നതോടെ ജാഗ്രതയിലാണ് സിപിഎം മുന്നോട്ട് പോകുന്നത്. ജില്ലയിലെ ഭൂരിഭാഗം ലോക്കല്‍ ,ഏരിയ കമ്മിറ്റികളും ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. പാര്‍ട്ടി അംഗങ്ങളില്‍ ഒരാള്‍ പോലും സുധാകരനൊപ്പം പോകില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം. അണികളെ കാര്യങ്ങള്‍ വിശദീകരിച്ചു ബോധ്യപെടുത്താനാണ് നിര്‍ദേശം. ശനിയാഴ്ച വൈകിട്ട് സുധാകരന്‍ താമസിക്കുന്ന പറവൂരില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ശക്തി പ്രകടനം സംഘടിപ്പിക്കും. വി.എസിന്റെ വീടിന്റെ സമീപത്ത് നിന്ന് ആരംഭിച്ച് സുധാകരന്റെ വീടിന് സമീപം വരെയാണ് പ്രകടനം നടത്തുക.
അമ്പലപ്പുഴയില്‍ സ്വതന്ത്രനായി ജനവിധി തേടാനുള്ള അദ്ദേഹത്തിന്റെ തീരുമാനം കേവലമൊരു പ്രാദേശിക വെല്ലുവിളിയല്ല, മറിച്ച് സി.പി.എമ്മിന്റെ സംഘടനാ കരുത്തിനും അച്ചടക്കത്തിനും നേരെയുള്ള മൂര്‍ച്ചയേറിയ ചോദ്യമായി മാറുകയാണ്. 63 വര്‍ഷം പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ച ഒരു മുതിര്‍ന്ന നേതാവ് ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കെതിരെ പടയൊരുക്കുന്നത് നേതൃത്വത്തെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണനും പാലക്കാട് പി.കെ. ശശിയും ഉയര്‍ത്തുന്ന വിമത നീക്കങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടി തട്ടകമായ ആലപ്പുഴയില്‍ തന്നെയുണ്ടായ ഈ പൊട്ടിത്തെറി ഇടതുപക്ഷത്തിന് വലിയ ആഘാതമാണ്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാന്‍ സുധാകരന്‍ വിളിച്ചുചേര്‍ത്ത ഒരു മണിക്കൂര്‍ നീണ്ട വാര്‍ത്താസമ്മേളനം അക്ഷരാര്‍ത്ഥത്തില്‍ സി.പി.എമ്മിനുള്ള കുറ്റപത്രമായിരുന്നു. സംശുദ്ധ പ്രതിച്ഛായയുള്ള സുധാകരനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാര്‍ട്ടിക്കാവില്ല. അതിനാല്‍ തന്നെ, ഇതുവരെ നല്‍കിയ സ്ഥാനമാനങ്ങള്‍ എണ്ണിപ്പറഞ്ഞാകും സി.പി.എം പ്രതിരോധം തീര്‍ക്കുക. എന്നാല്‍, പതിറ്റാണ്ടുകളായി സുധാകരനെ കണ്ടുവളര്‍ന്ന സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തിനെതിരെ പ്രചാരണത്തിനിറങ്ങുക എന്നത് വൈകാരികമായി പ്രയാസകരമാകും.
വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രതിനിധീകരിച്ച അമ്പലപ്പുഴ, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ വൈകാരിക ബന്ധമുള്ള മണ്ഡലമാണ്. സുധാകരന്‍ എന്ന ജനകീയ നേതാവ് സ്വതന്ത്രനായി വരുമ്പോള്‍ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടര്‍മാരില്‍ വലിയൊരു വിഭാഗം അദ്ദേഹത്തോടൊപ്പം ചേരാനുള്ള സാധ്യത സി.പി.എം കേന്ദ്രങ്ങളെ ഭയപ്പെടുത്തുന്നു. മുമ്പ് എം.വി. രാഘവന്‍, കെ.ആര്‍. ഗൗരിയമ്മ, ടി.പി. ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പാര്‍ട്ടി വിട്ടപ്പോള്‍ കേരള രാഷ്ട്രീയത്തിലുണ്ടായ ചലനങ്ങള്‍ക്ക് സമാനമായ ഒന്നാകും സുധാകരന്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആലപ്പുഴയിലെ രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി മാറ്റാന്‍ ഈ 'സുധാകരന്‍ ഇഫക്റ്റിന്' കഴിയുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, സി.പി.എമ്മിന്റെ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം മുതിര്‍ന്ന നേതാക്കളുടെയും അണികളുടെയും കൊഴിഞ്ഞുപോക്ക് പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, നാല് മുന്‍ എം.എല്‍.എമാര്‍ പരസ്യമായി വെല്ലുവിളിച്ച് പാര്‍ട്ടി വിട്ടത് സി.പി.എമ്മിനെ അസാധാരണമായ പ്രതിസന്ധിയിലാക്കുന്നു. കൊട്ടാരക്കരയില്‍ ഐഷാ പോറ്റി, ദേവികുളത്ത് എസ്. രാജേന്ദ്രന്‍, പാലക്കാട് പി.കെ. ശശി, ആലപ്പുഴയില്‍ ജി. സുധാകരന്‍ എന്നിവരാണ് പാര്‍ട്ടിയുമായി കലഹിച്ച് വഴിപിരിഞ്ഞത്. ഇതില്‍ മൂന്ന് പേരുടെയും സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതോടെ തിരഞ്ഞെടുപ്പ് ഗോദയില്‍ പാര്‍ട്ടിക്കെതിരെ മുന്‍ സാരഥികള്‍ തന്നെ അണിനിരക്കുന്ന കാഴ്ചയാണ് നിലവിലുള്ളത്. സംസ്ഥാനതലം മുതല്‍ പ്രാദേശികതലം വരെയുള്ള പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിടുന്നത് തടയാന്‍ നേതൃത്വത്തിന് കഴിയാത്തത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്ക ശക്തമാണ്. മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചതാണ് ഈ കൊഴിഞ്ഞുപോക്കിന്റെ ഒടുവിലത്തെയും ഏറ്റവും പ്രകമ്പനമുണ്ടാക്കിയതുമായ ഉദാഹരണം. പാര്‍ട്ടിക്കുള്ളിലെ അവഗണനയും വിഭാഗീയതയുമാണ് പല പ്രമുഖരെയും സി.പി.എം വിടാന്‍ പ്രേരിപ്പിക്കുന്നത്. കൊട്ടാരക്കരയില്‍ മുന്‍ എം.എല്‍.എ അയിഷ പോറ്റി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത് വര്‍ഷങ്ങളായുള്ള അവഗണനയെത്തുടര്‍ന്നാണ്.
ഇടുക്കിയില്‍ മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍ ബി.ജെ.പിയില്‍ എത്തിയതും പ്രാദേശിക നേതൃത്വവുമായുള്ള കലഹത്തെത്തുടര്‍ന്നായിരുന്നു.
കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് ക്രമക്കേട് ഉയര്‍ത്തിക്കാട്ടി പി.വി. കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി വിട്ടത് സി.പി.എമ്മിന്റെ കോട്ടകളില്‍ വിള്ളലുണ്ടാക്കി. പാലക്കാട് പി.കെ. ശശിയും നേതൃത്വവുമായി ഇടഞ്ഞ് പുറത്തുപോയത് പാര്‍ട്ടിക്ക് വലിയ ആഘാതമായി. ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ മുഖമായിരുന്ന റെജി ലൂക്കോസ് ഇപ്പോള്‍ ബി.ജെ.പി വക്താവാണ്. മറ്റൊരു ന്യായീകരണ നേതാവ് ബി.എന്‍. ഹസ്‌കര്‍ സി.പി.എം വിട്ട് ആര്‍.എസ്.പിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരി ബി.ജെ.പിയിലും, അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന സുജാ ചന്ദ്രബാബു മുസ്ലിം ലീഗിലുമെത്തി. വി.എസ് പക്ഷക്കാരനായിരുന്ന എ. സുരേഷിനെതിരെ നടപടി എടുത്തതും തിരിച്ചടിയായി. മലമ്പുഴയില്‍ സുരേഷ് യുഡിഎഫിനായി മത്സരിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഇനിയും പ്രമുഖര്‍ പാര്‍ട്ടി വിടുമോ എന്ന ഭീതിയിലാണ് സി.പി.എം നേതൃത്വം. വിഭാഗീയത തുടച്ചുനീക്കിയ നേതാവായി പിണറായി വിജയന്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും കരുത്തനായി തുടരുമ്പോഴാണ് ഈ പടനീക്കമെന്നത് ശ്രദ്ധേയമാണ്.
ഇതിനിടെ ഇടതുപക്ഷത്തെ വിമര്‍ശിച്ചു ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്ത്. ജി സുധാകരന്‍ പാര്‍ട്ടി വിടാന്‍ ഇടയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ കൂറിലോസ് വിമര്‍ശനം ഉന്നയിച്ചത്. പിന്തുണച്ചിരുന്നവരൊക്കെ ഇന്ന് സിപിഎമ്മിനെ വിമര്‍ശിച്ച് കള്ത്തില്‍. തുടര്‍ഭരണം ഉണ്ടാകരുത് ഉണ്ടായാല്‍ സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിന്റെ ആക്കം കൂട്ടുമെന്ന് എഴുത്തുകാരും സാംസ്‌കാരിക നായകരും തുറന്നടിച്ചത് സിപിഎമ്മിന് വലിയ തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ട്. കാരണം ഇടതിനെ തോളിലേറ്റിയിരുന്നവരാണ് ഈ കൂട്ടരൊക്കെ. കൂറിലോസും നിശിതമായ് വിമര്‍ശിച്ചിരിക്കുകയാണ് പാര്‍ട്ടിയെ.
ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ഇടതുപക്ഷം ആത്മപരിശോധന നടത്തണം. കേരളത്തില്‍ എനിക്ക് ഏറ്റവും ബഹുമാനം ഉള്ള രാഷ്ട്രീയ നേതാക്കളില്‍ മുന്‍പന്തിയില്‍ ആണ് ജി സുധാകരന്‍ സഖാവിന്റെ സ്ഥാനം. സമകാലികം മലയാളത്തില്‍ അദ്ദേഹത്തെ കുറിച്ച് വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ലേഖനവും ഞാന്‍ എഴുതിയിട്ടുണ്ട്. ഉത്തമനായ കമ്മ്യൂണിസ്റ്റ്, അഴിമതി കറ പുരളാത്ത പൊതു പ്രവര്‍ത്തകന്‍, മികച്ച മന്ത്രി, നല്ല വായനയും അറിവും പ്രത്യയശാസ്ത്ര പ്രതിബദ്ധതയും ഉള്ള നേതാവ്, ലാളിത്യം ഉള്‍പ്പെടെ ഇടതുപക്ഷ മൂല്യങ്ങള്‍ കെടാതെ സൂക്ഷിക്കുന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാള്‍.
ഈ കാര്യങ്ങളില്‍ ശത്രുക്കള്‍ പോലും മറിച്ച് ഒരു അഭിപ്രായം പറയാത്ത ആള്‍! അദ്ദേഹവും തന്റെ 63 വര്‍ഷം നീണ്ട പാര്‍ട്ടി ബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. ഇടതുപക്ഷത്തിന്റെ വലതൂവല്‍ക്കരണത്തെ കുറിച്ചും സമ്പത്തിന്റ അമിത സ്വാധീനത്തെ പറ്റിയും ഏറ്റവുംഅടുത്തകാലത്ത് എടുക്കുന്ന വര്‍ഗീയസന്ധിയേ കുറിച്ചുംഒക്കെ ചോദ്യങ്ങള്‍ഉയര്‍ത്തുന്നവരെ പ്രത്യാക്രമണം വഴിയും, സൈബര്‍ ആക്രമണം വഴിയും പരിഹാസം വഴിയും നേരിടുന്ന സമീപനം ഇടതുപക്ഷത്തിന് എത്രനാള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും?
ഇടതുപക്ഷത്ത്‌നിന്ന് ഇടതുപക്ഷത്ത്തിന്റെ അപചയത്തെ വിമര്‍ശിക്കുന്നവര്‍ക്കാണ് അപചയം എന്നുള്ള രീതിയിലുള്ള പ്രതികരനങ്ങള്‍കൊണ്ട് എത്ര നാള്‍ പിടിച്ചു നില്‍ക്കും? സാധിക്കില്ല എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് സഖാവ് സുധാകരന്‍. ബാക്കി എല്ലാ വിഷയങ്ങളും അങ്ങനെ നില്‍ക്കട്ടെ 60 വര്‍ഷക്കാലം പ്രസ്ഥാനത്തെ സ്‌നേഹിച്ച, സേവിച്ച ഒരു നേതാവിനെ അദ്ദേഹത്തിന്റെ ജീവിത സായാഹ്നത്തില്‍ ചേര്‍ത്ത് നിര്‍ത്താന്‍ പോലുമുള്ള മാനുഷിക മൂല്യങ്ങള്‍ ഇല്ലാതെ പോയാല്‍ പിന്നെ എന്ത് ഇടതുപക്ഷം? ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാല്‍ എന്ത് നേട്ടം?...ഇതായിരുന്നു ബിഷപ്പിന്റെ കുറിപ്പ്....
ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ജി സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്.
താന്‍ പാര്‍ട്ടി അംഗത്വം ഒഴിഞ്ഞുവെന്നും പാര്‍ട്ടി വിട്ടുവെന്നും ജി സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് പാര്‍ട്ടിയെ ചതിക്കുകയില്ല. പാര്‍ട്ടിയില്‍ നിന്ന് മാറികൊടുത്തു. താന്‍ കാരണം പാര്‍ട്ടിക്ക് ഇനി തലവേദനയാകില്ലെന്നും സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ ഭൂരിപക്ഷം കുറഞ്ഞതിന് തനിക്കെതിരെ എളമരം കരീം അന്വേഷണം നടത്തി. 25 പേജില്‍ താന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. അത് വായിച്ചുനോക്കിയില്ല. കരീമിന്റെ റിപ്പോര്‍ട്ടില്‍ തന്റെ വാദങ്ങള്‍ ചേര്‍ത്തില്ല. സംസ്ഥാന കമ്മിറ്റിയില്‍ ആലപ്പുഴ ജില്ലയിലെ അംഗങ്ങള്‍ ഒഴികെ ആരും തന്നെ പിന്തുണച്ചില്ല. മറ്റുള്ളവര്‍ നിശബ്ദരായിരുന്നു. അവര്‍ക്ക് കാര്യങ്ങള്‍ അറിയാമെന്നും ജി സുധാകരന്‍ പറഞ്ഞു. വിമര്‍ശനങ്ങള്‍ക്ക് കീഴടങ്ങില്ല. പാര്‍ട്ടി രീതി പറഞ്ഞുകൊണ്ടേയിരിക്കും. എംഎല്‍എയും മന്ത്രിയുമായി. ഇനി എന്താ അയാള്‍ക്ക് വേണ്ടതെന്നാണ് ചിലര്‍ ചോദിക്കുന്നത്. അത് മാര്‍ക്‌സിസ്റ്റ് രീതിയല്ല. മരിക്കുന്നതുവരെ ലെനിന്‍ റഷ്യയിലെ ഭരണാധികാരിയായിരുന്നു. മാവോയും കാസ്‌ട്രോയും അധികാരത്തിലിരുന്നു. അവരോട് താഴെയിറങ്ങാന്‍ പറയുമോയെന്നും ജി സുധാകരന്‍ ചോദിച്ചു.
https://www.facebook.com/Malayalivartha
























