തലയില്‍ കൈവച്ച് ബിജെപി... കെ റെയില്‍ മാറ്റങ്ങളോടെ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍; വിവാദങ്ങളില്‍ മുങ്ങിപ്പോയ കെ റയിലിന് ജീവന്‍ വയ്ക്കുന്നു; നിലപാട് മാറ്റി ഇ ശ്രീധരന്

ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കെ റെയിലിന് വീണ്ടും ചിറക് വയ്ക്കുന്നു. ഇ ശ്രീധനിലൂടെയാണ് സര്‍ക്കാര്‍ പുതിയ നീക്കം നടത്തുന്നത്. റെയില്‍ വികസന പദ്ധതികളിലെ തടസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ഇന്നലെ ഇ ശ്രീധരനെ പൊന്നാനിയിലെത്തി കണ്ടിരുന്നു.
കെ റെയില്‍ മാറ്റങ്ങളോടെ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ പറഞ്ഞു. അണ്ടര്‍ ഗ്രൗണ്ട്, എലവേറ്റര്‍ രീതിയില്‍ പദ്ധതി നടപ്പാക്കാമെന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കും. ഇതോടെ കെ റെയില്‍ വീണ്ടും ട്രാക്കിലാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
പദ്ധതിക്കെതിരെ കടുത്ത നിലപാടായിരുന്നു നേരത്തെ ഇ ശ്രീധരന് ഉണ്ടായിരുന്നത്. കെ റെയില്‍ നിലവിലെ രീതിയില്‍ പ്രായോഗികമല്ലെങ്കിലും മാറ്റങ്ങളോടെ നടപ്പിലാക്കാം എന്നാണ് ഇ ശ്രീധരന്റെ ഇപ്പോഴത്തെ നിലപാട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഉപദേശവും നല്‍കും. ഹൈസ്പീഡ്, സെമി ഹൈസ്പീഡ് ട്രെയിനുകള്‍ കേരളത്തിന് ആവശ്യമാണ്. അണ്ടര്‍ ഗ്രൗണ്ട്, എലവേറ്റര്‍ രീതിയില്‍ പദ്ധതി നടപ്പിലാക്കാമെന്ന് ഇ ശ്രീധരന്‍ പ്രതികരിച്ചു.
ഇങ്ങനെ വരുമ്പോള്‍ ചെലവും സ്ഥലം ഏറ്റെടുക്കലും കുറയുമെന്നും ഇക്കാര്യങ്ങള്‍ അടങ്ങിയ നിര്‍ദേശങ്ങള്‍ കെ വി തോമസ് വഴി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ മറ്റ് ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. ആദ്യമായിട്ടാണ് കെ റെയിലില്‍ തന്റെ ഉപദേശം തേടുന്നത് എന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി. ഇ ശ്രീധരനെ ഒപ്പം കൂട്ടി കെ റെയില്‍ ട്രക്കിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കെ വി തോമസ് ഇന്ന് ശ്രീധരന്റെ പൊന്നാനിയിലെ വീട്ടില്‍ എത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. മറ്റ് റെയില്‍വേ പ്രശ്‌നങ്ങളും ചര്‍ച്ചയായി.
പൊന്നാനിയിലെ വീട്ടില്‍, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ഇ ശ്രീധരന്‍ പ്രതികരിക്കുകയും ചെയ്തു. കെ റെയില്‍ പദ്ധതിയില്‍ മാറ്റം വരുത്തിയാല്‍ കേരളത്തിന് യോജിക്കുമെന്നാണോ പറയുന്നതെന്ന ചോദ്യത്തിന് എപ്പോഴും താന്‍ അതു പറയാറുണ്ടെന്നും ശ്രീധരന്‍ മറുപടി നല്‍കി.
കേരളത്തിന്റെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് കുറിപ്പ് തയാറാക്കി നല്‍കാമെന്ന് ശ്രീധരന്‍ സമ്മതിച്ചതായി കെ.വി.തോമസ് കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു. ഇത് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും തോമസ് പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്കു നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു.
സില്‍വര്‍ലൈന്‍ യാഥാര്‍ഥ്യമായാല്‍ കേരളം രണ്ടായി പിളരുമെന്നാണ് ഇ. ശ്രീധരന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. പദ്ധതി പൂര്‍ത്തിയാകാന്‍ 15 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം കഴിഞ്ഞ വര്‍ഷം ചൂണ്ടിക്കാട്ടി. കാല്‍ലക്ഷം കുടുംബങ്ങളെങ്കിലും കുടിയൊഴിക്കപ്പെടും. പരിസ്ഥിതി പ്രശ്‌നങ്ങള്‍ വേറെ. എണ്ണൂറിലേറെ മേല്‍പാലങ്ങളാണു വേണ്ടിവരിക. ഒരു പാലത്തിനു മാത്രം 20 കോടി രൂപ വേണം. ചെറിയ പാലങ്ങളെക്കുറിച്ചു പദ്ധതിരേഖയില്‍ മിണ്ടുന്നില്ല. ഇപ്രകാരം 5,000 പാലങ്ങള്‍ വേണ്ടി വരും.
ഒരു കോടിയോളം രൂപയാണ് ഓരോന്നിനും ചെലവ്. വരുമാനത്തിന്റെ കാര്യത്തില്‍ പദ്ധതി പരാജയമാകും. അറ്റകുറ്റപ്പണികള്‍ക്കു മാത്രം ദിവസം 6 മണിക്കൂറോളം വേണ്ടിവരുമെന്നതിനാല്‍ രണ്ടോ മൂന്നോ സര്‍വീസുകള്‍ മാത്രമേ പ്രതിദിനം സാധിക്കൂ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് ഇത്തരമൊരു പദ്ധതി വേണമോ എന്ന് അധികൃതര്‍ ചിന്തിക്കണമെന്നുമാണ് ശ്രീധരന്‍ അന്ന് അഭിപ്രായപ്പെട്ടത്.
ഇപ്പോള്‍ അതില്‍ നിന്ന് മാറിയാണ് ഇ ശ്രീധരന്‍ മനസ് തുറന്നിരിക്കുന്നത്. ശ്രീധരന്റെ അനുഭവവും അറിവും കെ റെയിലിന് ഏറെ ഗുണം ചെയ്യും.
"
https://www.facebook.com/Malayalivartha


























