വിറങ്ങലിച്ച് ഉത്തരേന്ത്യ... പേമാരിയില്‍ ദുരിതത്തിലായി ഉത്തരേന്ത്യ; ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മിന്നല്‍പ്രളയവും ഉത്തരേന്ത്യയെ കൂടുതല്‍ ദുരിതത്തിലാക്കുന്നു; കേരളത്തില്‍ മഴയ്ക്ക് ശമനം; വിവിധ ജില്ലകളിലെ 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രം ഇന്ന് അവധി

കേരളം മഴക്കെടുതികളില്‍ നിന്നും മോചനം നേടുമ്പോള്‍ കനത്ത മഴയില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ. ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നിരവധി പ്രദേശങ്ങളില്‍ നാശംവിതച്ച് ദുരിതം തുടരുകയാണ്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ജനജീവിതം ദുസ്സഹമാക്കി.
മഴക്കെടുതിയില്‍ ഇതുവരെ 15ഓളം പേര്‍ മരിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ മെന്‍പുരി ജില്ലയില്‍ പാടത്തു പണിയെടുത്തുകൊണ്ടിരിക്കെ മിന്നലേറ്റ് ഒരു സ്ത്രീയടക്കം മൂന്നുപേര്‍ ശനിയാഴ്ച മരിച്ചിരുന്നു. പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡില്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട വാഹനത്തില്‍നിന്നും മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തി. 11 പേരാണു വാഹനത്തില്‍ ഉണ്ടായിരുന്നത്.
പരുക്കുകളോടെ രക്ഷപ്പെട്ട അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തെഹ്‌രി ജില്ലയിലെ ഗുലാര്‍ ഏരിയയില്‍ ശനിയാഴ്ചയാണു സംഭവം. ഹിമാചല്‍ പ്രദേശില്‍ ഞായറാഴ്ച രാവിലെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. ഭാര്യയും ഭര്‍ത്താവും കുട്ടിയുമാണു മരിച്ചത്. ഹിമാചലിലെ കുളു, ചമ്പ ജില്ലകളിലും രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരില്‍ ദോഡ ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട ബസിലെ രണ്ടുപേര്‍ മരിച്ചു.
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ മിന്നല്‍ പ്രളയത്തില്‍ ഒഴുകിപ്പോയ രണ്ടു സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ശക്തമായ മഴ തുടരുന്ന ഹിമാചലില്‍ വലിയ നാശനഷ്ടങ്ങളാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വലിയ 14 ഉരുള്‍പൊട്ടലുകളും 13 മിന്നല്‍ പ്രളയങ്ങളുമാണ് കഴിഞ്ഞ 36 മണിക്കൂറിനിടെ ഹിമാചലില്‍ സംഭവിച്ചത്. 700 ഓളം റോഡുകള്‍ ഇവിടെ അടച്ചു. മിന്നല്‍ പ്രളയത്തില്‍ വാഹനങ്ങള്‍ ഒഴുകിപ്പോയതായും കടകള്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുണ്ട്. എല്ലാ പ്രധാന പുഴകളും നിറഞ്ഞുകവിഞ്ഞു. 10 ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്നാണു മുന്നറിയിപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഹിമാചലിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
ഡല്‍ഹിയില്‍ ഈ സീസണിലെ ഏറ്റവും ശക്തമായ മഴയാണ് രണ്ടു ദിവസമായി പെയ്യുന്നത്. 24 മണിക്കൂറില്‍ നഗരത്തില്‍ 153 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. 1982ന് ശേഷം ജൂലൈയില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന മഴയാണിത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ദേശീയ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നു വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ഡല്‍ഹി മന്ത്രി അതിഷിയുടെ ഔദ്യോഗിക വസതിക്കു മുന്നിലെ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ''പതിറ്റാണ്ടുകള്‍ നീണ്ട റെക്കോര്‍ഡ് ഇത്തവണത്തെ മഴ തിരുത്തി. പമ്പിങ് സ്റ്റേഷനുണ്ടായിട്ടും റിങ് റോഡ് വെള്ളത്തിലായി'' അതിഷി ട്വീറ്റ് ചെയ്തു. പ്രദേശത്തുനിന്നു വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനായി പൈപ്പുകളുടെ എണ്ണം കൂട്ടാന്‍ എന്‍ജിനീയര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
അതേസമയം കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞു. ചില താലൂക്കുകള്‍ക്ക് മാത്രമാണ് അവധി. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ജൂലൈ 10 തിങ്കളാഴ്ച) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് (ജൂലൈ 10) അവധിയായിരിക്കും. കോട്ടയം താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച (2023 ജൂലൈ 10) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവായി. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയാണ്. സര്‍വകലാശാല പരീക്ഷകള്‍ക്കും പൊതു പരീക്ഷകള്‍ക്കും മാറ്റമില്ല.
"
https://www.facebook.com/Malayalivartha


























