ജനം കടൽ പോളെ ഇളകിയെത്തി...മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമയക്കണക്കുകളെല്ലാം തെറ്റിച്ച് മുന്നോട്ട്.... പല ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട് ജനസാഗരമായി...

ജനം കടൽ പോളെ ഇളകിയെത്തി, വഴിനീളെ കാത്തുനിന്നതോടെ ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമയക്കണക്കുകളെല്ലാം തെറ്റിച്ച് മുന്നോട്ട്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് തിരുനക്കര മൈതാനത്ത് എത്തേണ്ടിയിരുന്ന വിലാപയാത്ര, 23 മണിക്കൂർ പിന്നിട്ടിട്ടും കോട്ടയം ജില്ലയിലേക്ക് പ്രവേശിച്ചതേയുള്ളൂ. ഇപ്പോൾ പെരുന്നയിലാണ് വിലാപയാത്ര എത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട് ജനസാഗരമായി എംസി റോഡ് മാറി. സമാനതകളില്ലാത്ത അന്ത്യയാത്രയാണ് രാഷ്ട്രീയ കേരളം ഉമ്മൻചാണ്ടിക്ക് നൽകിയത്. ഇനി ഇങ്ങനെയൊരു നേതാവുണ്ടാകില്ലെന്ന് പറഞ്ഞ്, കണ്ണീരണിഞ്ഞ്, പലവിധ രീതിയിൽ ജീവിതത്തെ സ്പർശിച്ച കഥകൾ പങ്കുവച്ച്, ജനം തെരുവിൽ കാത്ത് നിൽക്കുകയാണ് ഇപ്പോഴും. വെയിലും മഴയും അവഗണിച്ച്, രാവെന്നോ പകലെന്നോ ഇല്ലാതെ, അവസാനമായി പ്രിയനേതാവിനെ കാണാനുള്ള ശ്രമത്തിലാണ് എല്ലാവരും.
ഇന്നലെ രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്ന് തുടങ്ങിയ യാത്ര. 22 മണിക്കൂർ പിന്നിട്ടപ്പോൾ എത്തിയത് 124 കിലോമീറ്റർ ഇപ്പുറം തിരുവല്ലയിലായിരുന്നു. കൊട്ടാരക്കരയിലും അടൂരും ചെങ്ങന്നൂരും, ജനസാഗരം ഇരമ്പിയെത്തി. വാഹന വ്യൂഹത്തിന് മുന്നോട്ട് പോകാൻ കഴിയാത്ത വിധം ജനം തിങ്ങിനിറഞ്ഞു. നേതാക്കൾ ഏറെ പണിപ്പെട്ടാണ് വിലാപയാത്രയ്ക്ക് വഴിയൊരുക്കിയത്.ആൾക്കാർ തിരമാല പോലെ ബസിൽ വന്നിടിക്കുകയാണ്..ഉമ്മൻചാണ്ടിയുടെ വിലാപയാത്രയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്ര, പൊതുദർശനം, സംസ്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് അവധിയെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി അറിയിച്ചു.
ഉമ്മൻചാണ്ടിയോടുള്ള ആദര സൂചകമായി, കോട്ടയം നഗരത്തിലെ മുഴുവൻ കടകളും ഇന്ന് അടച്ചിടുമെന്ന് കോട്ടയം മെർച്ചന്റ്സ് അസോസിയേഷനും അറിയിച്ചു. ഹോട്ടലുകൾ, ബേക്കറികൾ, മെഡിക്കൽ സ്റ്റോറികൾ എന്നിവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളാണ് അടച്ചിടുക.ഇന്ദിരാഭവനിലെ പൊതുദർശനത്തിനുശേഷം ചൊവ്വാഴ്ച അർധരാത്രിയോടെയാണ് മൃതദേഹം പുതുപ്പള്ളി ഹൗസിൽ തിരിച്ചെത്തിച്ചത്. രാത്രി വൈകിയും ആൾക്കൂട്ടം അവിടേക്ക് ഒഴുകിയെത്തി. പലരും വിങ്ങിപ്പൊട്ടി. രാവിലെ ഏഴോടെ പുറപ്പെട്ട വിലാപയാത്ര തിരുവനന്തപുരം നഗരം കടന്നതോടെ പുതുപ്പള്ളി ഹൗസിലെ തിരക്കൊഴിഞ്ഞു. ആൾക്കൂട്ടത്തെ ഉമ്മൻ ചാണ്ടി കൂടെ കൊണ്ടുപോയതുപോലെ.ബെംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്കും അവിടെ പൊതുദർശനവേദികളിലും പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ അനുഗമിച്ച മറിയാമ്മ പക്ഷേ, ഇന്നലെ വിലാപയാത്ര പുറപ്പെട്ടപ്പോൾ പുതുപ്പള്ളി ഹൗസിൽ തന്നെ തുടർന്നു.
https://www.facebook.com/Malayalivartha


























