സംസ്ഥാനത്ത് ഇന്ന് മഴ കനക്കും.....മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.....കോഴിക്കോട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്....

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും. മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം നാളെയും കോഴിക്കോട്, കണ്ണൂര്‍, കാസർകോട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 22 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും 23 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് നൽകിയിരിക്കുന്നത്.ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ സാധ്യത നിലനില്‍ക്കുന്നുണ്ട്. കൂടാതെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ഒഡിഷ – വടക്കൻ ആന്ധ്രാ പ്രദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൽക്കടലിനും മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു.
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് രാത്രി 11.30 വരെ 3.0 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.ചെറിയൊരിടവേളയ്ക്കുശേഷം സംസ്ഥാനത്തെ വൈദ്യുതി പദ്ധതികളുടെ വൃഷ്ടിപ്രദേശങ്ങളിൽ വീണ്ടും മഴ തുടങ്ങി. ഇതോടെ, സംഭരണികളിലേക്കുള്ള നീരൊഴുക്കും വർധിച്ചു.മഴയുടെ ശക്തി കുറഞ്ഞത് സംഭരണികളിലെ ജലനിരപ്പ് കുറയാനിടയാക്കിയിരുന്നു. ശക്തമായ മഴ ലഭിച്ച് സംഭരണികളിൽ ജലനിരപ്പ് ഉയരേണ്ട കാലമാണ് ജൂലായ്. എന്നാൽ, ഇക്കൊല്ലം മുൻവർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തെ സംഭരണികളിൽ 60 ശതമാനം വെള്ളം കുറവാണ്.
സംസ്ഥാനത്തെ സംഭരണികളിലെല്ലാംകൂടി ഇപ്പോൾ 28 ശതമാനം വെള്ളംമാത്രമേയുള്ളൂ. ഇത് വൈദ്യുതിബോർഡിനെ വലിയ ആശങ്കയിലാക്കുന്നു. പ്രതിദിനം ഒഴുകിയെത്തുന്ന വെള്ളവും, ഉത്‌പാദനത്തിനുപയോഗിക്കുന്ന വെള്ളത്തിന്റെ അളവുമായി വലിയ അന്തരമില്ലാത്ത സ്ഥിതിയാണിപ്പോൾ. മഴ തീർത്തും മാറിനിന്ന പദ്ധതിപ്രദേശങ്ങളിൽ കഴിഞ്ഞദിവസംമാത്രമാണ് നേരിയതോതിൽ ലഭിച്ചുതുടങ്ങിയത്.കഴിഞ്ഞദിവസം ശബരിഗിരി പദ്ധതിയുടെ പമ്പ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് 56 മില്ലിമീറ്ററും, കക്കി-ആനത്തോട് ഡാമിൽ 34 മില്ലിമീറ്ററും മഴ ലഭിച്ചു. വലിയ പദ്ധതിയായ ഇടുക്കിയിൽ 34.6 മില്ലിമീറ്റർ മഴ ലഭിച്ചു. ഒരാഴ്ചമുമ്പ് ഇത് അഞ്ചുമുതൽ ഏഴ് മില്ലിമീറ്റർവരെയായി കുറഞ്ഞിരുന്നു.മഴ ലഭിച്ചുതുടങ്ങിയതോടെ നീരൊഴുക്കിൽ പ്രകടമായ വ്യത്യാസമുണ്ട്. കഴിഞ്ഞദിവസം സംസ്ഥാനത്തെ സംഭരണികളിലെല്ലാംകൂടി 20.392 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള വെള്ളം ഒഴുകിയെത്തി. പദ്ധതികളിലെല്ലാംകൂടി 15.727 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കുകയും ചെയ്തു. സംഭരണികളിലെല്ലാംകൂടി 1163.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള വെള്ളമാണ് ശേഷിക്കുന്നത്.
https://www.facebook.com/Malayalivartha


























