പച്ചക്കുതിര ഭാഗ്യം കൊണ്ടു വന്നാലും ഇല്ലെങ്കിലും പണിയെടുത്താലേ ജീവിക്കാന്‍ പറ്റൂ എന്ന മന്ത്രി ബാലഗോപാല്‍ പറഞ്ഞതിനപ്പുറത്തേയ്ക്ക് ഭാഗ്യം വന്ന സന്തോഷത്തിലാണ് പിണറായി വിജയന്‍. പുതുപ്പള്ളിയില്‍ അധികം പണിയെടുക്കാതിരിക്കാന്‍ കോണ്‍ഗ്രസുകാര്‍ തന്നെ ഇന്നലെ വേദിയൊരുക്കി കൊടുത്തതിലാണ് പിണറായിയ്ക്ക് സന്തോഷം

ഓണം ബമ്പര്‍ ലോട്ടറിയുടെ പ്രചരണത്തിന് ധനമന്ത്രി കെ .എന്‍.ബാലഗോപാല്‍ തുടക്കം കുറിച്ചതും പച്ചക്കുതിരയെ സാക്ഷി നിറുത്തിയാണ്. പച്ചക്കുതിര കേരള സര്‍ക്കാരിന് ഭാഗ്യം കൊണ്ടു വരുന്ന വഴിയാണെന്ന് കമ്മ്യൂണിസ്റ്റുകാര്‍ കണ്ടെത്തിയത് കേരളം വിമര്‍ശനങ്ങളോടെയാണ് സ്വീകരിച്ചിരിക്കുന്നത്. പച്ചക്കുതിര ഭാഗ്യം കൊണ്ടു വന്നാലും ഇല്ലെങ്കിലും പണിയെടുത്താലേ ജീവിക്കാന്‍ പറ്റൂ എന്ന മന്ത്രി ബാലഗോപാല്‍ പറഞ്ഞതിനപ്പുറത്തേയ്ക്ക് ഭാഗ്യം വന്ന സന്തോഷത്തിലാണ് പിണറായി വിജയന്‍. പുതുപ്പള്ളിയില്‍ അധികം പണിയെടുക്കാതിരിക്കാന്‍ കോണ്‍ഗ്രസുകാര്‍ തന്നെ ഇന്നലെ വേദിയൊരുക്കി കൊടുത്തതിലാണ് പിണറായിയ്ക്ക് സന്തോഷം. കെപിസിസി ഉമ്മന്‍ചാണ്ടി അനുസ്മരണത്തിലേയ്ക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ട് എങ്കിലും കോണ്‍ഗ്രസ് തീരുമാനത്തില്‍ ഉറച്ചു നിന്നു കൊണ്ട് സാമാന്യ മര്യാദ പുലര്‍ത്തി. അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയും കെ.സുധാകരനും പര്‌സ്പരം കണ്ട് അഭിവാദ്യമര്‍പ്പിച്ചെങ്കിലും പര്‌സ്പരം മിണ്ടിയില്ല എന്നുള്ളത് ശ്രദ്ധേയമാണ്.
അന്‍പത്തഞ്ച് മിനിട്ട് വേദിയിലുണ്ടായിരുന്നെങ്കിലും രണ്ടു പേരും ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിച്ചില്ല,. ബ്രണ്ണന്‍ കോളെജില്‍ നടന്ന പ്രത്യേക ഏക്ഷനും, വാളുകളെ വകുന്നു മാറ്റി നടന്നു നീങ്ങിയതുമെല്ലാം അണികളുടെ മനസില്‍ ഓളം തല്ലിയിരുന്നു. അതിന്റെ പ്രതികാരമായിട്ടെന്നോണമാണ് അവര്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് സിന്ദാബാദ് വിളിച്ചു കൊണ്ടിരുന്നത്. ആള്‍ക്കൂട്ടം പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിക്കുമോയെന്ന ഭയം ഒരുവേള സംഘാടകരേയും അലട്ടിയിരുന്നു എന്നതാണ് വാസ്തവം. എങ്കിലും ഉമ്മന്‍ചാണ്ടിയുടെ മരണം കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ്അനുശോചിച്ചു. മു്ഖ്യമന്ത്രിയെ വേദിയിലിരുത്തി കെ.സുധാകരന്‍ പറഞ്ഞ വാക്കുകള്‍ അല്പം കടന്നു പോയതായിരുന്നു. നെറികെട്ട തലത്തില്‍ ഉമ്മന്‍ചാണ്ടിയെ രാ്ഷ്ട്രീയമായി വേട്ടയാടിയവരോട് പോലും അദ്ദേഹം ക്ഷമിച്ചിരുന്നു എന്ന സുധാകരന്റെ പ്രയോഗം കുറിക്കു കൊള്ളുന്നതായിരുന്നു. പച്ചക്കുതിര ബാഗോപാലിന് ഭാഗ്യം കൊണ്ടു കൊടുത്തില്ലെങ്കിലും പിണറായിക്ക് അതു കിട്ടി. പിണറായിയ്ക്ക് വേദിയൊരുക്കി കാത്തിരുന്ന കോണ്‍ഗ്രസുകാര്‍ ആ ഭാഗ്യം പിണറായിക്ക് നല്കുകയായിരുന്നു എന്നു പറയുന്നതാവും ശരി.
മുന്‍മുഖ്യമന്ത്രിയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ നിലവിലെ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കുന്നത് സാമാന്യ ആതിഥ്യ മര്യാദ തന്നെയാണ്. എന്നാല്‍ പിണറായിയെ വിളിച്ചു വരുത്തി സുധാകരന്‍ വാക്കുകളിലൂടെ അധിക്ഷേപിക്കുകയായിരുന്നെന്ന പക്ഷക്കാരുമുണ്ട്. കേരളം കണ്ടിട്ടില്ലാത്തത്ര യാത്രയയപ്പ് ഉമ്മന്‍ചാണ്ടി കിട്ടിയതു കൊണ്ട് അനുശോചന സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നാല്‍ അദ്ദേഹത്തിന്റെ ഇമേജിന് തന്നെ അതു കോട്ടം സംഭവിക്കുമെന്ന് സിപിഎം വിലയിരുത്തിയിരുന്നു. ചടങ്ങില്‍ അണികള്‍ ഉമ്മന്‍ചാണ്ടി കൂറുകാട്ടുമോയെന്ന ഭയം പിണറായി വേദി വിടുംവരെ കെപിസിസി നേതൃത്വത്തെ അലട്ടിയിരുന്നു . പിണറിയിയ്ക്ക് ഗോബാക്ക് വിളികള്‍ ഉയര്‍ത്താതിരിക്കാന്‍ നേതാക്കള്‍ പരമാവധി ശ്രമിച്ചു. കാരണം അത്രത്തോളം അമര്‍ഷവും സങ്കടവും അവരുടെ മനസിലുണ്ട്. ഗോബാക്ക് വിളികള്‍ ഉയരാതിരിക്കാന്‍ നേതാക്കള്‍ കിണഞ്ഞ് പരിശ്രിമിച്ചു കൊണ്ടിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയില്‍ പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്ക് ജനം പുഴപോലെ ഒഴുകിയെത്തി കൊണ്ടിരുന്നു. കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് അദ്ദേഹത്തിനു നിത്യശാന്തിക്കായി പ്രാര്‍ഥിച്ചവര്‍ കണ്ണീര്‍ പൊഴിച്ചു. പല നാടുകളില്‍ നിന്നായിരുന്നു ജനത്തിന്റെ വരവ്. വാഹനങ്ങളിലും നടന്നും അവര്‍ പ്രിയ നേതാവിന്റെ കല്ലറ ലക്ഷ്യമിട്ടെത്തി. പുതുപ്പള്ളി പള്ളിയില്‍ കുര്‍ബാനയ്‌ക്കെത്തിയവര്‍ കൂടി കല്ലറയുടെ ഭാഗത്തെത്തിയതോടെ വന്‍ ജനത്തിരക്കായി. പൂക്കളര്‍പ്പിച്ചും പ്രാര്‍ഥിച്ചും അവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ അയവിറക്കി.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാനെത്തിയവരുടെ തിരക്കു ഓരോ ദിവസവും വര്‍ദ്ധിച്ചു വരികയാണ്.സന്ദര്‍ശകരില്‍ ചിലര്‍ ആദരസൂചകമായി കല്ലറയില്‍ വച്ചിരിക്കുന്ന കുറിപ്പുകളും കാണാം. ഓര്‍മവച്ച നാള്‍ മുതല്‍ എല്ലാ ഞായറാഴ്ചയും പുതുപ്പള്ളി പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് എത്തിയിരുന്ന ഉമ്മന്‍ ചാണ്ടി ചികിത്സയിലായതോടെയാണു വരാതായത്. ഇക്കഴിഞ്ഞ നവംബര്‍ രണ്ട് ബുധനാഴ്ചയാണ് അദ്ദേഹം അവസാനമായെത്തിയത്. ജര്‍മനിയിലേക്കു ചികിത്സയ്ക്കു പോകുന്നതിനു മുന്‍പ് പള്ളിയില്‍ പ്രാര്‍ഥിക്കുന്നതിനും പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 31 നു പള്ളിയിലെത്താന്‍ കഴിയാതിരുന്നതിനാലുമായിരുന്നു നവംബര്‍ രണ്ടിന് എത്തിയത്.
'ഉമ്മന്‍ ചാണ്ടി ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. വലിയ ശൂന്യതയാണ് ഉമ്മന്‍ ചാണ്ടിയുടെ നിര്യാണം കേരള രാഷ്ട്രീയത്തിലുണ്ടാക്കിയത്' ഉമ്മന്‍ ചാണ്ടിയുടെ കല്ലറ കുടുംബത്തോടൊപ്പം സന്ദര്‍ശിച്ച ശേഷം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് നാളുകളോളം നല്ല അയല്‍ക്കാരായി താമസിച്ചതിനാല്‍ കുടുംബാംഗങ്ങള്‍ തമ്മിലും വലിയ സ്‌നേഹമുണ്ടായിരുന്നുവെന്നും കുടുംബം ഓര്‍മിച്ചു. വലിയ അധികാര സ്ഥാനങ്ങളിരുന്നിട്ടും ജനങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ അടുത്തെത്താനും സംസാരിക്കാനും പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാനും തടസ്സങ്ങളുമുണ്ടായിരുന്നില്ലെന്നു കേന്ദ്ര മന്ത്രി വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ വിജയം. ജനങ്ങള്‍ അദ്ദേഹത്തിന് പാഠപുസ്തകമായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം മാത്രമേ വിട്ടുപോയിട്ടുള്ളു. ആ ചിരിയും അദ്ദേഹത്തിന്റെ സാന്നിധ്യവും എന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടി വേട്ടയാടപ്പെട്ടതു പോലെ സമകാലീന രാഷ്ട്രീയത്തില്‍ ആരും വേട്ടയാടപ്പെട്ടിട്ടില്ലെന്ന് മുന്‍ മന്ത്രിയും സിപിഐ നേതാവുമായ സി.ദിവാകരന്‍ പറഞ്ഞത് കുറ്റസമ്മതത്തിന് സമാനമായി വിലയിരുത്തപ്പെടുന്നു. ഉമ്മന്‍ ചാണ്ടിയുടെ മുഖത്തു നോക്കി പറയാന്‍ പാടില്ലാത്തതാണ് നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യമാണോ അല്ലയോ എന്നതൊന്നും പ്രസംഗിക്കുന്ന ഞങ്ങള്‍ക്കു പ്രശ്‌നമായിരുന്നില്ല. ചെന്നു കൊള്ളുന്നെങ്കില്‍ കൊള്ളട്ടെ എന്നു കരുതി വച്ചു തട്ടുകയായിരുന്നു. ഈ വിമര്‍ശനങ്ങളിലൊന്നും കുലുങ്ങാതെ അദ്ദേഹം സഭയില്‍ ഇരിക്കുന്നതു കാണുമ്പോള്‍ പ്രതിപക്ഷത്തിനു കലി വരുമായിരുന്നുവെന്നു പറഞ്ഞ ദിവാകരന്‍, ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കുവേണ്ടി അധികം ശബ്ദം ഉയരാതിരുന്നതു വ്യക്തിപരമായി സങ്കടമുണ്ടാക്കിയെന്നും പറഞ്ഞു. സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു ദിവാകരന്റെ പരാമര്‍ശം.
''അടിസ്ഥാനമുണ്ടോ ഇല്ലയോ എന്ന് ഇന്നും സംശയമുള്ള ആരോപണങ്ങള്‍ക്കൊണ്ട് ഉമ്മന്‍ ചാണ്ടിക്കെതിരെ നിയമസഭയില്‍ ഞങ്ങള്‍ ശരവര്‍ഷം ഉയര്‍ത്തി. വിട്ടുവീഴ്ചയില്ലാതെ നിര്‍ദ്ദാക്ഷിണ്യം ഞങ്ങള്‍ ആരോപണമുയര്‍ത്തി. സത്യമാണോ അല്ലയോ എന്നതൊന്നും പ്രസംഗിക്കുന്ന ഞങ്ങള്‍ക്ക് പ്രശ്‌നമല്ല. ചെന്നു കൊള്ളുന്നെങ്കില്‍ കൊള്ളട്ടെ എന്നു കരുതി വച്ചു തട്ടുകയായിരുന്നു. ഈ പ്രക്ഷുബ്ധമായ നിയമസഭയില്‍ അദ്ദേഹത്തിനു വേണ്ടി അധികം ശബ്ദങ്ങള്‍ ഉയര്‍ന്നില്ല എന്നത് എന്നെ എന്നും വേദനിപ്പിച്ചിട്ടുള്ളതാണ്. അദ്ദേഹം അത് ആഗ്രഹിച്ചിട്ടുമില്ല.
ഇതെല്ലാം സംഭവിക്കുമ്പോഴും, ഉമ്മന്‍ ചാണ്ടിയുടെ മുഖത്തു നോക്കി പറയാന്‍ പാടില്ലാത്തത് സഭയ്ക്കകത്ത് പറയുമ്പോഴും അദ്ദേഹം എഴുതിക്കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ഞങ്ങള്‍ക്ക് കലി കൂടുന്നത്. അദ്ദേഹത്തെ ക്ഷുഭിതനാക്കാനല്ലേ ഞങ്ങള്‍ ഇതെല്ലാം പറയുന്നത്. അപ്പോഴും ഇതെല്ലാം പരമ നിസാരമായി കണ്ട് അദ്ദേഹം ഇങ്ങനെ എഴുതിക്കൊണ്ടിരിക്കുകയാണ്. ഇങ്ങേ വശത്ത് വലിയ ബഹളം നടക്കുമ്പോഴാണ് ഇത് എന്ന് ഓര്‍ക്കണം.കൊടുങ്കാറ്റു വന്നാലും അനങ്ങാത്ത വ്യക്തിയാണ് അദ്ദേഹമെന്ന് പല സന്ദര്‍ങ്ങളിലായി ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അദ്ദേഹത്തെ വേട്ടയാടിയതുപോലെ സമകാലീന രാഷ്ട്രീയത്തില്‍ ആരെയും വേട്ടയാടിയിട്ടില്ല. ഇങ്ങനെ വേട്ടയാടുമ്പോള്‍ അദ്ദേഹത്തിന്റെ അണികള്‍ അമ്പരന്നു പോയി എന്ന് എനിക്കു തോന്നിയിട്ടുണ്ട്. പക്ഷേ, ഉമ്മന്‍ ചാണ്ടിക്ക് ഒരു അമ്പരപ്പുമുണ്ടായില്ല.
ആ ഉമ്മന്‍ ചാണ്ടിയെ ഇനി നിങ്ങള്‍ക്ക് കിട്ടില്ല. ഉമ്മന്‍ ചാണ്ടിയില്ലാത്ത സെക്രട്ടേറിയറ്റാണ് അത്. ഉമ്മന്‍ ചാണ്ടിയില്ലാത്ത നിയമസഭയാണ് ഇനി. ഉമ്മന്‍ ചാണ്ടിയില്ലാത്ത കേരള രാഷ്ട്രീയം. ഈ മൂന്നു കാര്യങ്ങളും അസാധാരണമായ കുറവുകള്‍ തന്നെ. രാജ്യവും നിയമസഭയും സെക്രട്ടേറിയറ്റും ഭരണകേന്ദ്രങ്ങളും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അനുഭവിക്കുന്ന ശൂന്യതയാണ് ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാട്.എത്രയോ ജീര്‍ണതയുള്ള ആരോപണങ്ങളാണ് അദ്ദേഹം നേരിട്ടത്. എത്ര ക്ഷമയോടു കൂടി, സഹിഷ്ണുതയോടു കൂടിയാണ് അദ്ദേഹം അതെല്ലാം കേട്ടത്. അന്ന് സഭയിലുണ്ടായിരുന്ന ഞങ്ങള്‍ക്കെല്ലാം അതൊരു അദ്ഭുതമാണ്. എന്തുകൊണ്ടാണ് ഞാന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സഭയില്‍ കടുത്ത വിമര്‍ശനം ഉന്നയിക്കാത്തതെന്നും, ഇതല്ലല്ലോ ദിവാകരന്റെ ശൈലി എന്നും ചോദിച്ച ആളുകളുണ്ട്. വ്യക്തിപരമായി എനിക്കു ബോധ്യമില്ലാത്ത ആരോപണങ്ങള്‍ ഞാന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ല.
പക്ഷേ, ഞാന്‍ അദ്ദേഹത്തോടു തന്നെ പറഞ്ഞു. അങ്ങ് നല്ല മുഖ്യമന്ത്രിയാണ്. നല്ല മനുഷ്യനുമാണ്. പക്ഷേ, അങ്ങയുടെ കൂടെത്തന്നെ ഉള്ള ചില ആളുകളാണ് ഈ ദുരന്തങ്ങളെല്ലാം വരുത്തിവച്ചത്. കാലം അതു തെളിയിക്കുമെന്ന് എനിക്കറിയാം. അദ്ദേഹം കോണ്‍ഗ്രസുകാരനാണ്. പക്ഷേ, കമ്യൂണിസ്റ്റുകാരെ അദ്ദേഹത്തിനു വലിയ സ്‌നേഹവും ബഹുമാനവുമായിരുന്നു. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത'' - ദിവാകരന്‍ പറഞ്ഞത് കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. എന്തായാലും ഉമ്മന്‍ചാണ്ടിയെ പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കണമെന്നു തന്നെയാണ് പൊതുവില്‍ ഉയര്‍ന്നു വന്നിരിക്കുന്ന സന്ദേശം. കേരളത്തില്‍ മാത്രമല്ല , ദേശീയതലത്തിലും ഉമ്മന്‍ചാണ്ടി സ്റ്റൈല്‍ പൊതുപ്രവര്‍ത്തനം വിലയിരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ജനങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന എല്ലാ നേതാക്കള്‍ക്കുമുള്ള താക്കീതാണ് ഉമ്മന്‍ചാണ്ടി മുന്നോട്ടുവെച്ചിട്ടുള്ള ഈ ജനകീയത.
https://www.facebook.com/Malayalivartha


























