ത്രിക്കണ്ണ് തുറന്ന് കേരള പോലീസ്... കുറ്റകൃത്യം നടന്നാല്‍ ലൊക്കേഷന്‍ വീഡിയോയും ഫോട്ടോയും ഉള്‍പ്പടെ പൊലീസ് സ്‌റ്റേഷനുകളിലേക്ക് എത്തും

ലഹരി വില്‍പ്പനയും ഉപയോഗവും തടയാന്‍ ലക്ഷ്യമിട്ട് കേരള പൊലീസിന്റെ ഡ്രോണ്‍ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡല്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് പരിശോധന. ഓരോ സ്‌റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എന്‍ ഡി പി എസ് കേസുകളിലാണ് ആദ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കണ്ണൂര്‍ സിറ്റി പൊലീസ് പരിധിയിലെ 23 സ്‌റ്റേഷനുകളില്‍ ഏഴെണ്ണത്തില്‍ ഡ്രോണ്‍ പരിശോധന നടത്തി. റൂറല്‍ പൊലീസ് പരിധിയിലെ 19 സ്‌റ്റേഷനുകളില്‍ മൂന്ന് സ്‌റ്റേഷനുകളില്‍ പരിശോധന പൂര്‍ത്തിയായി.
സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പട്രോളിംഗ് നടത്തുന്നത്. ബസ് സ്റ്റാന്‍ഡ് പരിസരങ്ങള്‍, പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ എന്നിവ നിരീക്ഷിക്കും. ഇതിന്റെ ലൊക്കേഷന്‍ വീഡിയോയും ഫോട്ടോയും അതാത് പൊലീസ് സ്‌റ്റേഷനുകളിലേക്ക് കൈമാറും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ( ഡി ജി സി എ ) കീഴില്‍ പരിശീലനം ലഭിച്ച 45 പൊലീസ് അംഗങ്ങളാണ് സംസ്ഥാനത്ത് പൊലീസിന്റെ ഡ്രോണ്‍ കൈകാര്യം ചെയ്യുന്നത്.
സൈബര്‍ ഡോമിന്റെ ചുമതലയുള്ള ഐ ജി പി പ്രകാശാണ് സംസ്ഥാനതല മേല്‍നോട്ടം വഹിക്കുന്നത്. നേരത്തെ, ഗതാഗത നിയമലംഘകരെയും കുറ്റവാളികളെയും കണ്ടെത്താന്‍ തിരുവനന്തപുരം സിറ്റി പൊലീസ് ഡ്രോണ്‍ നിരീക്ഷണ സംവിധാനം ആരംഭിച്ചിരുന്നു. സംസ്ഥാന പൊലീസിന്റെ ഡ്രോണ്‍ ഫോറന്‍സിക് യൂണിറ്റിന്റെ ഭാഗമായുള്ള ഡ്രോണിന്റെ പ്രവര്‍ത്തനം തിരുവനന്തപുരം സിറ്റി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റില്‍ ആരംഭിച്ചതായി സിറ്റി പൊലീസ് കമീഷണര്‍ നാഗരാജു പറഞ്ഞു.
ആദ്യഘട്ടത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവരെയാണ് ഡ്രോണ്‍ നിരീക്ഷണം നടത്തുക. ബൈക്ക് റേസിംഗ്, ബൈക്ക് സ്റ്റണ്ടിങ് നടത്തുന്നവരെ പിന്തുടര്‍ന്ന് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഡ്രോണില്‍ ഘടിപ്പിച്ചിട്ടുള്ള കാമറ വഴി കണ്‍ട്രോള്‍ റൂമില്‍ എത്തിക്കും. നമ്പര്‍ പ്ലേറ്റില്‍ രൂപമാറ്റം വരുത്തുന്നവരെയും വാഹനത്തിന്റെ രൂപഭേദം വരുത്തുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകും.
സീബ്രാ ലൈനുകളില്‍ വാഹനം നിര്‍ത്തുന്നവരെയും ചുവന്ന ലൈറ്റ് ചാടി പോകുന്നവരെയും ഗതാഗത തടസം സൃഷ്ടിച്ച് വാഹന പാര്‍ക്കിങ് നടത്തുന്നവരെയും ഡ്രോണ്‍ തിരിച്ചറിയും. ഡ്രോണിലെ അള്‍ട്രാ സൂം കാമറ രാത്രിയിലും പകലും വ്യക്തമായ ദൃശ്യങ്ങളും വിഡിയോകളും ഒപ്പിയെടുക്കും. ഹെല്‍മെറ്റ് ഇല്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും യാത്ര ചെയ്യുന്നവരെയും ആകാശകാമറയിലൂടെ തിരിച്ചറിഞ്ഞ് നിയമനടപടികള്‍ സ്വീകരിക്കും.
https://www.facebook.com/Malayalivartha


























