സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ തിരിച്ചെടുത്ത വിസിയുടെ നടപടിയില്‍ ഗവര്‍ണര്‍ വിശദീകരണം, തേടിയതിന് പിന്നാലെ രാജിവച്ച് ഡോ. പി.സി. ശശീന്ദ്രന്‍:- 33 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനു പിന്നാലെ വീണ്ടും, സസ്‌പെൻഡ് ചെയ്തു...
സിദ്ധാര്‍ത്ഥന്റെ മരണത്തിനു പിന്നാലെ സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ തിരിച്ചെടുത്ത വിസിയുടെ നടപടിയില്‍ ഗവര്‍ണര്‍ വിശദീകരണം, തേടിയതിന് പിന്നാലെ ഡോ. പി.സി. ശശീന്ദ്രന്‍ രാജിവച്ചത് ഗവര്‍ണര്‍ അതൃപ്‌തി പ്രകടിപ്പിച്ചതാണെന്ന് സൂചന. നിയമോപദേശം തേടിയതിന് ശേഷം മാത്രമേ ആന്റി റാഗിംഗ് കമ്മിറ്റിയുടെ നടപടി റദ്ദാക്കാനാകൂ എന്നിരിക്കെയായിരുന്നു ഇതൊന്നുമില്ലാതെ സസ്‌പെന്‍ഡ് ചെയ്ത 90 പേരില്‍ 33 പേര്‍ക്കെതിരെയുള്ള നടപടി റദ്ദാക്കികൊണ്ട് വിസിയുടെ ഇടപെടലുണ്ടായത്.
പിന്നാലെയാണ് വിസി യുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഗവര്‍ണറുടെ നീക്കം. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളില്‍ 33 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനു പിന്നാലെ വീണ്ടും, സസ്‌പെൻഡ് ചെയ്തിരുന്നു. പുറത്താക്കിയ വിദ്യാര്‍ഥികള്‍ ഉടന്‍ ഹോസ്‌റ്റല്‍ ഒഴിയണമെന്നും നിര്‍ദേശമുണ്ട്.
വി.സിയുടെ നടപടിക്കെതിരേ സിദ്ധാര്‍ഥന്റെ കുടുംബവും പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. സിദ്ധാര്‍ഥന്റെ അച്‌ഛന്‍ ഗവര്‍ണറെ കണ്ട് പരാതി നല്‍കി. സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ ഇത്തരം നടപടി കേസിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് അച്‌ഛന്‍ ആരോപിച്ചു. തുടര്‍ന്ന് ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ വിശദീകരണം തേടുകയായിരുന്നു. എന്നാൽ രാജി വ്യക്‌തിപരമായ കാരണങ്ങൾ കൊണ്ടാണെന്നാണ് ഡോ. ശശീന്ദ്രന്റെ പ്രതികരണം.
സിദ്ധാര്‍ഥനെതിരായ ആള്‍ക്കൂട്ട വിചാരണയില്‍ നേരിട്ടു പങ്കാളികളാകുകയോ കുറ്റകൃത്യം അധികൃതരില്‍നിന്നു മറച്ചുവയ്‌ക്കുകയോ ചെയ്‌ത വിദ്യാര്‍ഥികള്‍ക്ക് എതിരേയാണ് ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ആന്റി റാഗിങ് കമ്മിറ്റി നടപടിയെടുത്തത്. 31 പേരെ കോളജില്‍നിന്നു പുറത്താക്കുകയും ഹോസ്‌റ്റലില്‍ ഉണ്ടായിരുന്ന 90 പേരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തു.
എന്നാല്‍, സസ്‌പെന്‍ഷന്‍ നടപടി നേരിട്ടവര്‍ നല്‍കിയ അപ്പീലില്‍ സീനിയര്‍ ബാച്ചിലെ രണ്ടുപേരടക്കം 33 വിദ്യാര്‍ഥികളെ വി.സി. തിരിച്ചെടുക്കുകയായിരുന്നു. സര്‍വകലാശാലയുടെ ലോ ഓഫീസറില്‍ നിന്നു നിയമോപദേശം തേടിയ ശേഷമെ ആന്റി റാഗിങ് കമ്മിറ്റിയുടെ നടപടി റദ്ദാക്കാനാകൂ. എന്നാല്‍ 33 പേരില്‍ പാര്‍ട്ടി നേതാവിന്റെ മകനായ ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാനാണ് ധൃതിപിടിച്ച് ഇത്രയാളുകളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
വി.സിക്കു കിട്ടിയ അപ്പീല്‍ ലോ ഓഫിസര്‍ക്ക് നല്‍കാതെ സര്‍വകലാശാല ലീഗല്‍ സെല്ലില്‍ത്തന്നെ തീര്‍പ്പാക്കുകയായിരുന്നു. എന്നാല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ഇവര്‍ക്ക് സിദ്ധാര്‍ഥനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് നേരിട്ട് ബന്ധമില്ല എന്നാതാണ് ആന്റി റാഗിങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പായി ഇവരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിലുള്ള വി.സിയുടെ വിശദീകരണം. സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ വി.സി: എം.ആര്‍. ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ ഇടപെട്ട് മാറ്റിയിരുന്നു. പിന്നാലെയാണു വെറ്ററിനറി സര്‍വകലാശാലയിലെ വിരമിച്ച അധ്യാപകനായ ഡോ. പി.സി. ശശീന്ദ്രന് വി.സിയുടെ ചുമതല നല്‍കിയത്.
അതിനിടെ, സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ടു കേസന്വേഷണം സി.ബി.ഐയ്ക്കു കൈമാറുന്ന വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് അയച്ചതു കഴിഞ്ഞയാഴ്ച. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു സിദ്ധാര്‍ഥിന്റെ പിതാവ് ജയപ്രകാശ് കഴിഞ്ഞ ഒന്‍പതിനു മുഖ്യമന്ത്രിയെ കണ്ടിരുന്നു. പിറ്റേന്നുതന്നെ വിജ്ഞാപനവുമിറങ്ങി. എന്നാല്‍, കേന്ദ്രത്തിന് അയയ്ക്കാന്‍ വൈകുകയായിരുന്നു.
കേസ് ഏറ്റെടുക്കാനാണു സാധ്യതയെന്നു സി.ബി.ഐ. വൃത്തങ്ങള്‍ സൂചിപ്പിച്ചു. അവര്‍ പ്രാഥമിക അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് കേന്ദ്ര ഡയറക്ടറേറ്റിനു കൈമാറുകയും ചെയ്തിട്ടുണ്ട്. കുടുംബത്തിന്റെ വികാരം മാനിച്ചു കേസന്വേഷണം സി.ബി.ഐയ്ക്കു വിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രിയായിരുന്നു സിദ്ധാര്‍ഥന്റെ പിതാവിനെ അറിയിച്ചത്. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അടക്കമുള്ളവരാണു കേസിലെ പ്രതികള്‍.
പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു കേസ് സി.ബി.ഐയ്ക്കു വിട്ടത്. എന്നാല്‍, ചില പ്രതികളെ സംരക്ഷിക്കുന്നതായി കുടുംബത്തിന് ആക്ഷേപമുണ്ട്. തെളിവുകള്‍ പലതും നശിപ്പിക്കപ്പെട്ടുവെന്നും അതാണു കേസ് കേന്ദ്രത്തിന് അയയ്ക്കാന്‍ വൈകിയതെന്നും കുടുംബം പറയുന്നു.
https://www.facebook.com/Malayalivartha