അമ്പലമുക്ക് വിനിത കൊലക്കേസ്... പ്രതിക്ക് മേല്‍ കോടതി കുറ്റം ചുമത്തി
പേരൂര്‍ക്കടയിലെ അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണത്ത് വീട്ടില്‍ രാഗിണി മകള്‍ 38 വയസ്സുള്ള വിനിതയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ വിചാരണ കോടതി കുറ്റം ചുമത്തി. പ്രതിക്കൂട്ടില്‍ നിന്ന പ്രതിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചാണ് കോടതി കുറ്റം ചുമത്തിയത്.
തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറില്‍ ഡാനിയല്‍ മകന്‍ രാജേന്ദ്രനാണ് (38) കേസിലെ ഏക പ്രതി. കുറ്റപത്ര പ്രകാരം കൊലപാതകം (302) മരണം ഉണ്ടാക്കിയുള്ള കവര്‍ച്ച (397) തെളിവുനശിപ്പിക്കല്‍ (201) എന്നീ വകുപ്പുകളാണ് പ്രതിയുടെ മേല്‍ ചുമത്തിയിട്ടുള്ളത്. പ്രതി കുറ്റം നിഷേധിച്ചതിനെ തുടര്‍ന്ന് വിചാരണ തീയതി നിശ്ചയിക്കുന്നതിനായി കേസ് വീണ്ടും മേയ് രണ്ടിന് പരിഗണിക്കും. കേസില്‍ പോലീസ് ചേര്‍ക്കാന്‍ വിട്ടു പോയ കുറ്റം കൂടി ചേര്‍ക്കണെന്ന സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദീന്റെ ആവശ്യം കോടതി അംഗീകരിച്ചു.
കൊലപാതകം ചെയ്യുന്നതിനായി പ്രതി വിനീതമോള്‍ ജോലി ചെയ്തിരുന്ന 'ടാബ്‌സ് അഗ്രി ക്ലിനിക്' നേഴ്സറിയിലേക്ക് അതിക്രമിച്ചു കടന്നു എന്ന കുറ്റമാണ് പോലീസ് കുറ്റപത്രത്തില്‍ ചേര്‍ക്കാന്‍ വിട്ടു പോയത്. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തടുര്‍ന്ന് പ്രസ്തുത കുറ്റം കൂടി കുറ്റപത്രത്തില്‍ കൂട്ടി ചേര്‍ക്കുകയായിരുന്നു.
തമിഴ്‌നാട് സ്വദേശിയായ പ്രതിക്ക് വിചാരണ നടപടികള്‍ മനസ്സിലാക്കാന്‍ ദ്വിഭാഷിയെ കോടതി നിയമിച്ചിരുന്നു തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പ്രസൂണ്‍ മോഹന്‍ മുമ്പാകെയാണ് കുറ്റം വായിച്ചു കേള്‍പ്പിച്ചത്.
2022 ഫെബ്രുവരി ആറിനായിരുന്നു തിരുവനന്തപുരം നഗരത്തെ നടുക്കിയ സംഭവം. കടുത്ത ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളപ്പോഴാണ് രാജേന്ദ്രന്‍ പട്ടാപകല്‍ വനിതയെ നഗരഹൃദയത്തില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. വിനിതയുടെ സ്വര്‍ണമാല കവര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു കൊലപാതകം. അമ്പലമുക്ക് കുറവന്‍കോണം റോഡിലെ 'ടാബ്‌സ് അഗ്രി ക്ലിനിക്' എന്ന സ്ഥാപനത്തില്‍ ചെടികള്‍ക്ക് വെള്ളം ഒഴിക്കാന്‍ എത്തിയ വിനീതയെ തമിഴ്‌നാട്ടില്‍നിന്നും പേരൂര്‍ക്കടയിലെ ടീ സ്റ്റാള്‍ ജീവനക്കാരനായിരുന്ന രാജേന്ദ്രന്‍ ചെടി വാങ്ങാനെന്ന വ്യാജേനയെത്തി കൊലപ്പെടുത്തുകയായിരുന്നു.
രണ്ടുവര്‍ഷം മുമ്പ് ഹൃദ്രോഗ ബാധിതതിനായി ഭര്‍ത്താവ് മരിച്ച വിനിത കൃത്യത്തിന് ഒമ്പത് മാസം മുമ്പാണ് ഈ സ്ഥാപനത്തില്‍ ജോലിക്കെത്തിയത്. അലങ്കാരച്ചെടി വില്‍പ്പന കേന്ദ്രത്തിലെത്തിയ രാജേന്ദ്രന്‍ തന്റെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിനീതയെ കഴുത്തില്‍ കുത്തികൊലപ്പെടുത്തിയ ശേഷം സ്വര്‍ണമാലയുമായി രക്ഷപ്പെട്ട ഇയാളെ ഫെബ്രുവരി 11 ന് തിരുനല്‍വേലിക്ക് സമീപമുള്ള കാവല്‍ കിണറില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിനിത ധരിച്ചിരുന്ന സ്വര്‍ണമാല കാവല്‍ കിണറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചിരുന്നത് പോലീസ് കണ്ടെടുത്തിരുന്നു.
പേരൂര്‍ക്കട പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന വി സജികുമാര്‍, കണ്ടോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ വി എസ് ദിന രാജ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും, ശാസ്ത്രീയമായ തെളിവുകളും, സൈബര്‍ തെളിവുകളുമാണ് പ്രോസിക്യൂഷന്‍ ആശ്രയിക്കുന്നത്. 118 സാക്ഷിമൊഴികളും,158 രേഖകളും,75 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനനാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.
സമാനസ്വഭാവമുള്ള മൂന്ന് കൊലപാതകങ്ങള്‍ തമിഴ്‌നാട്ടില്‍ ചെയ്തശേഷം ജാമ്യത്തില്‍ കഴിയവെയാണ് പ്രതി പേരൂര്‍ക്കടയിലെ കൊലപാതകം നടത്തിയത്. തമിഴ്‌നാട് തിരുനെല്‍വേലി ആരുല്‍വാമൊഴി വെള്ളമടം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യ , ഭാര്യ വാസന്തി ആഭിശ്രീ (13) എന്നിവരെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസിലും പ്രതിയാണ് രാജേന്ദ്രന്‍.
"
https://www.facebook.com/Malayalivartha