വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമായി സൈബര്‍ സഖാക്കളും; പോരാളി ഷാജി, റെഡ് ആര്‍മി രംഗത്ത്
ജാവദേക്കര്‍-ഇപി ജയരാജന്‍ കൂടിക്കാഴ്ച വിവാദത്തില്‍ ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകമാണ്. ഇപിയ്‌ക്കെതിരെ നടപടിയിലേക്ക് പോകുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്. ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങള്‍ക്കിടെ മാധ്യമങ്ങളോട് പ്രതികരിച്ച് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ ഇന്നലെ രംഗത്തെത്തി. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ആവര്‍ത്തിക്കുകയാണ് ഇ പി ജയരാജന്‍. ബിജെപി നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു. കാര്യങ്ങള്‍ അന്വേഷിക്കാതെ മാധ്യമങ്ങളും ഒപ്പം ചേര്‍ന്നുവെന്നും ഇപി വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ 'ശിവനും പാപിയും' പരാമര്‍ശം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. അദ്ദേഹം പറഞ്ഞത് എല്ലാവര്‍ക്കുമുള്ള ഉപദേശമാണ്. തെറ്റുപറ്റിയാല്‍ തിരുത്തി മുന്നോട്ട് പോകുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് പറഞ്ഞ ഇ പി ജയരാജന്‍, ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്നും തൃശ്ശൂരിലോ ദില്ലിയിലോ വെച്ച് ശോഭ സുരേന്ദ്രനെ കണ്ടിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഗള്‍ഫില്‍ വെച്ച് ബിജെപിയുമായി ചര്‍ച്ച നടത്തിയെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറയുന്നത്. താന്‍ ഗള്‍ഫില്‍ പോയിട്ട് വര്‍ഷങ്ങളായി എന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്ത് തെളിവുണ്ടായിട്ടാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ഇ.പി.ജയരാജനെ ഉന്നമിട്ടു സമൂഹമാധ്യമ പോസ്റ്റുകളുമായി പി. ജയരാജന്റെ ആരാധകരായ റെഡ് ആര്‍മിയും പോരാളി ഷാജിയും രംഗത്ത്. കച്ചവട താല്‍പര്യം തലയ്ക്കുപിടിച്ച് നിരന്തരം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നവര്‍ക്കിടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ എന്ന വരികളുമായി റെഡ് വൊളന്റിയര്‍മാരെ നോക്കി പി.ജയരാജന്‍ നില്‍ക്കുന്ന ചിത്രമാണ് 2 പേജുകളിലും പോസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയാകാന്‍ വരെ യോഗ്യതയുള്ള നേതാവ് എന്ന തരത്തില്‍ കമന്റുകളും വരുന്നുണ്ട്.
പി. ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് 'പി.ജെ.ആര്‍മി' എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ വാഴ്ത്തുപാട്ടുകളുമായി നിറഞ്ഞവരാണ് ഇപ്പോള്‍ 'റെഡ് ആര്‍മി' എന്ന പേരില്‍ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇടപെടുന്നത്. 'കണ്ണൂരിന്‍ താരകമല്ലോ ചെഞ്ചോരപ്പൊന്‍ കതിരല്ലോ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ പേരിലുയര്‍ന്ന വ്യക്തിപൂജ വിവാദത്തിന്റെ പേരില്‍ പി.ജയരാജന് വിമര്‍ശനം നേരിടേണ്ടി വന്നു. ഇതു സംബന്ധിച്ച് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ പി.ജയരാജന് ക്ലീന്‍ ചിറ്റ് നല്‍കിയതിനു പിന്നാലെയാണ് പി.ജെ ആര്‍മിയുടെ പേര് 'റെഡ് ആര്‍മി' എന്നായി മാറ്റുന്നത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതോടെ ജില്ലാ സെക്രട്ടറി പദം ഒഴിഞ്ഞ പി.ജയരാജന് പിന്നീട് ആ പദവി തിരിച്ചുകിട്ടിയില്ല. തുടര്‍ന്നുള്ള നാളുകളില്‍ പി.ജയരാജന്‍ അനുകൂല പോസ്റ്റുകളും വാഴ്ത്തുപാട്ടുകളുമായി നിറഞ്ഞ പി.ജെ.ആര്‍മി പേജ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്കു തന്നെ ഭീഷണിയാകുന്ന സ്ഥിതിയിലേക്കു വളര്‍ന്നു. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ ഉള്‍പ്പെട്ട ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും ഉള്‍പ്പെടെയുള്ളവര്‍ സജീവമായിരുന്ന പി.ജെ.ആര്‍മിയെ പി.ജയരാജന് പലവട്ടം തള്ളിപ്പറയേണ്ടി വരികയും ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പി.ജയരാജനെ ഉള്‍പ്പെടുത്താതിരുന്നതിനെ 2022ല്‍ റെഡ് ആര്‍മിയും പോരാളി ഷാജിയും വിമര്‍ശിച്ചിരുന്നു.
അതേസമയം ഇപി വിവാദം ശക്തമാകുന്നതില്‍ ബിജെപിയില്‍ ഒരു വിഭാഗത്തിന് അമര്‍ഷം. മറ്റ് പാര്‍ട്ടിയിലെ നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കങ്ങള്‍ പുറത്തുവരുന്നതിലാണ് അതൃപ്തി. രഹസ്യ ചര്‍ച്ചയുടെ വിവരങ്ങളുടെ വെളിപ്പെടുത്തലോടെ ഇനിയാരെങ്കിലും ചര്‍ച്ചക്ക് തയ്യാറാകുമോ എന്നാണ് ചോദ്യം.
ഓപ്പറേഷന്‍ ലോട്ടസിനുള്ള ശ്രമം കേരളത്തിലും തുടങ്ങിയിട്ട് നാളേറെയായി. കോണ്‍ഗ്രസ്സിലെയും സിപിഎമ്മിലെയും പല പ്രമുഖരും ബിജെപിയിലെത്തുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെയും ശക്തമായിരുന്നു. വന്‍തോക്കുകള്‍ എത്തുമെന്ന അവകാശവാദത്തിനിടെ അടുത്തിടെ എത്തിയത് പത്മജ വേണുഗോപാലും അനില്‍ ആന്റണിയുമാണ്. വന്ന നേതാക്കളെക്കാള്‍ വലിയ ചര്‍ച്ചയായത് ഇപി-ജാവദേക്കര്‍ കൂടിക്കാഴ്ചയാണ്.
https://www.facebook.com/Malayalivartha