വിമാന ടിക്കറ്റും കുറയും... പ്രവാസികളെ കൊള്ളയടിച്ചിരുന്ന വിമാന കമ്പനികള്‍ക്ക് ബദല്‍ മാര്‍ഗം വരുന്നു; കുറഞ്ഞ ചിലവില്‍ നാട്ടിലേക്കും തിരിച്ചും ആഡംബര യാത്ര; കപ്പല്‍ യാത്രയുമായി ബന്ധപ്പെട്ട് നാല് കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്

പ്രവാസികളെ കൊള്ളയടിച്ചിരുന്ന വിമാന കമ്പനികള്‍ക്ക് ബദല്‍ മാര്‍ഗം വരുന്നു. കപ്പല്‍ സര്‍വീസിന്റെ സാധ്യതയാരാഞ്ഞ് സര്‍ക്കാര്‍. നാട്ടിലേക്കുള്ള യാത്രയില്‍ പ്രവാസി മലയാളികളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ് വിമാനയാത്രാ ടിക്കറ്റും അതിന് വേണ്ടി വരുന്ന ഭാരിച്ച ചിലവും.
പലപ്പോഴും വലിയ നിരക്ക് കൊടുത്താല്‍ പോലും ടിക്കറ്റ് ലഭിക്കുമെന്ന് ഉറപ്പുമില്ല. ഈ സാഹചര്യത്തിന് ഒരു ബദല്‍ സംവിധാനം എന്ന നിലയില്‍ കേരളത്തില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള കപ്പല്‍ സര്‍വീസ് ഉടനെ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. തുറമുഖ വകുപ്പ് മന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
ചിലവേറിയ വിമാനയാത്രയ്ക്ക് ഒരു ബദല്‍ സംവിധാനം വേണം എന്നത് പ്രവാസി സമൂഹത്തിന്റെ വളരെ നീണ്ട കാലത്തെ ഒരു ആവശ്യമാണ്. ഇത് പരിഗണിച്ചാണ് കപ്പല്‍ യാത്ര സംവിധാനം ഒരുങ്ങുന്നത്. കപ്പല്‍ യാത്രയുമായി ബന്ധപ്പെട്ട് നാല് കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. സന്നദ്ധത അറിയിച്ച് നാല് കമ്പനികള്‍ സമ്മതപത്രം സമര്‍പ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ എക്കാലത്തെയും പ്രധാന ആവശ്യമാണ് സീസണ്‍കാലത്തെ ഗള്‍ഫിനും കേരളത്തിനുമിടയിലുള്ള ചെലവേറിയ വിമാനയാത്രക്ക് ബദല്‍ സംവിധാനം ഒരുക്കുക എന്നുള്ളത്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ഗള്‍ഫിനും കേരളത്തിനുമിടയില്‍ ഒരു കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
കപ്പല്‍ സര്‍വ്വീസ് നടത്തുന്നതിന് സര്‍ക്കാരിന് കീഴിലുള്ള കേരള മാരിടൈം ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാര്‍ച്ച് 27 ന് കൊച്ചിയില്‍ വെച്ച് ഷിപ്പിംഗ് മേഖലയിലെ വിവിധ കമ്പനികളും കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ടൂറിസം വകുപ്പ്, നോര്‍ക്ക ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ നടപടികളുടെ ഭാഗമായി താല്‍പര്യപത്രം സമര്‍പ്പിച്ച കമ്പനികളെ ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നു. കമ്പനി പ്രതിനിധികളുമായി കേരള മാരിടൈം ബോര്‍ഡ് അധികൃതര്‍ നടത്തിയ ചര്‍ച്ച വിജയകരമാണ്.
കേരളത്തിനും ഗള്‍ഫിനുമിടയില്‍ കപ്പല്‍ സര്‍വീസ് കുറഞ്ഞ ചെലവില്‍ ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മുതല്‍ നാല് ദിവസം വരെയായിരിക്കും യാത്രാ സമയം. അതിന് പ്രവാസികള്‍ പ്രതീക്ഷിക്കുന്ന കുറഞ്ഞ നിരക്ക്, അനുവദിക്കാവുന്ന ലഗേജ്, ഷിപ്പിംഗ് കമ്പനികള്‍ ഉന്നയിക്കുന്ന വിവിധ ആവശ്യങ്ങള്‍ സര്‍ക്കാറിനും മാരിടൈം ബോര്‍ഡിനും പരിഹരിക്കാനാകുന്നതാണോ തുടങ്ങിയ കാര്യങ്ങളിലും വിശദമായ പഠനം നടത്തുന്നുണ്ട്. വൈകാതെ തന്നെ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം പ്രവാസികള്‍ക്ക് വീണ്ടും ഇരുട്ടടി. മേയ് 29, 31 തീയതികളില്‍ കോഴിക്കോട് - മസ്‌കറ്റ്, 30, ജൂണ്‍ ഒന്ന് തീയതികളില്‍ മസ്‌കറ്റ് - കോഴിക്കോട് വിമാനങ്ങള്‍ ദ്ദാക്കി. മേയ് 30ന് തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്കും ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കും, 31ന് കണ്ണൂരില്‍ നിന്ന് മസ്‌കറ്റിലേക്കും ഇവിടെ നിന്ന് കണ്ണൂരിലേക്കുമുള്ള വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ നിരവധി വിമാനങ്ങള്‍ മെര്‍ജ് ചെയ്തതായും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിട്ടുണ്ട്.
ജൂണ്‍ എട്ട്, ഒമ്പത് തീയതികളിലുള്ള മസ്‌കറ്റ് - കോഴിക്കോട്, മസ്‌കറ്റ് - തിരുവനന്തപുരം സര്‍വീസുകള്‍ ലയിപ്പിച്ച് ഒറ്റ സര്‍വീസുകളായിരിക്കും നടത്തുക.കഴിഞ്ഞ ആഴ്ചയും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂരില്‍ നിന്നുള്ള അഞ്ച് സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഷാര്‍ജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതുകൂടാതെ നെടുമ്പാശേരിയിലെ രണ്ട് വിമാന സര്‍വീസുകളും മുടങ്ങിയിരുന്നു.എയര്‍ ഇന്ത്യ എക്സ്പ്രസ് കാബിന്‍ ക്രൂ സമരത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് അഞ്ച് കോടിയുടെ നഷ്ടമാണുണ്ടായെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇവിടെ മാത്രം നാലായിരത്തിലധികം പേരുടെ യാത്രയാണ് മുടങ്ങിയത്.
ഡല്‍ഹിയില്‍ ചീഫ് ലേബര്‍ കമ്മീഷണറുടെ (സെന്‍ട്രല്‍) സാന്നിദ്ധ്യത്തില്‍ ജീവനക്കാരുടെ സംഘടനയും എയര്‍ ഇന്ത്യ പ്രതിനിധികളും നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് സമരം അവസാനിപ്പിച്ചത്. ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിശോധിക്കാമെന്ന് എയര്‍ ഇന്ത്യ മാനേജ്മെന്റ് സമ്മതിച്ചിരുന്നു. വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നത് യാത്രക്കാര്‍ക്ക് അസൗകര്യവും കമ്പനിക്ക് നാണക്കേടും വന്‍ സാമ്പത്തിക നഷ്ടവും വരുത്തിയെന്ന് ചൂണ്ടിക്കാട്ടി 30 ജീവനക്കാര്‍ക്ക് പിരിച്ചുവിട്ടല്‍ നോട്ടീസ് നല്‍കിയിരുന്നതും റദ്ദാക്കിയിരുന്നു.
https://www.facebook.com/Malayalivartha