പൂരം കലക്കിയത് കമ്മീഷണർ മാത്രമോ? സി.പി ഐയുടെ അമർഷം രാജ്യസഭയിൽ തീരില്ല

തൃശൂർ പോലീസ് കമ്മീഷണർ അങ്കിത് അശോകനെ സർക്കാർ ബലിയാടാക്കി. പൂരം കലക്കിയതിന്റെ പൂർണ ഉത്തരവാദിത്വം കമ്മീഷണറുടെ തലയിൽ ചാരി. ഭരണവുമായി അടുപ്പം പുലർത്തുന്ന ഒരു ഉന്നത പോലീസുദ്യോഗസ്ഥന്റെ നിർദ്ദേശാനുസരണമാണ് കമ്മീഷണർ പൂരം കലക്കിയതെന്നാണ് സി.പി.ഐയുടെ പരാതി. രാജ്യ സഭാ സീറ്റ് സി.പി.ഐക്ക് നൽകിയിട്ടും സുനിൽ കുമാറിന്റെ തൃശൂർ തോൽവിയിൽ സി പി ഐക്ക് അമർഷം തീരുന്നില്ല.
ത്യശൂർ പൂരം കലക്കിയതിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും തൃശൂർ മേയർക്കുമുള്ള പങ്കിനെ ചൊല്ലി ഇടതുമുന്നണിയിൽ തർക്കം മുറുകുന്നു. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിൽ നിർണായകമായത് തൃശൂർ പൂരമാണെന്നും പിണറായി വിജയന്റെ അറിവോടെയാണ് പൂരം പൊളിച്ച തെന്ന നിഗമനത്തിലുമാണ് സി പി ഐ. ഇത് സംബന്ധിച്ച് സി പി ഐ കേന്ദ്ര നേതൃത്വം സി പി എം കേന്ദ്ര നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള ഒരു ഉന്നത പോലീസുദ്യോഗസ്ഥനാണ് പൂരം അട്ടിമറിച്ചതെന്നും സി പി ഐ കരുതുന്നു. വരും ദിവസങ്ങളിൽ ഇത് ഇടതുമുന്നണിയിൽ കൊടുങ്കാറ്റായി മാറും. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടന്ന പൂരം അലങ്കോലപ്പെടുത്തൽ ആസൂത്രിതമെന്നു തൃശൂരിലെ സിപിഐ സ്ഥാനാർഥി വി.എസ്.സുനിൽകുമാർ പരസ്യമാക്കി. എൽഡിഎഫിന്റെ മേയർ എം.കെ.വർഗീസ് തിരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടിയാണ് പ്രവർത്തിച്ചത് എന്ന ഗുരുതര ആരോപണവും സുനിൽ ഉയർത്തി. മേയർ പദവിയിൽ അദ്ദേഹത്തെ വച്ചുകൊണ്ടിരിക്കരുത്. പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് എൽഡിഎഫിന് അന്തസ്. മുഖ്യമന്ത്രിക്കെതിരെ പറയുന്നതിന് പകരമാണ് മേയർക്കെതിരെ സുനിൽ കുമാർ ആഞ്ഞടിച്ചത്.സംയമനത്തോടെ കാര്യങ്ങൾ നടത്തുന്നവരാണ് പൂരത്തിന്റെ ചുമതലകൾ എക്കാലത്തും നിർവഹിച്ചിട്ടുളളതെന്ന് സുനിൽകുമാർ ചൂണ്ടിക്കാട്ടി. അതിനിടയിൽ കമ്മിഷണർ പ്രകോപനപരമായി പെരുമാറിയത് യാദൃച്ഛികമായി കാണാൻ കഴിയില്ല. പൂരത്തിന് കലാപം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവരുമായി ആ ഉദ്യോഗസ്ഥന് എന്തെങ്കിലും ബന്ധം ഉണ്ടാകാം. തിരഞ്ഞെടുപ്പിന് നാലു ദിവസം മുൻപാണ് ഇതെല്ലാം സംഭവിക്കുന്നത്. സംഭവം നടന്ന ഉടനെ ആർഎസ്എസ് നേതാക്കൾ അവിടെ പ്രത്യക്ഷപ്പെട്ടു. ഒരിക്കലും സംഭവിക്കാത്ത ചില കാര്യങ്ങൾ ആ പാതിരാത്രി ആരും അറിയാതെ സംഭവിക്കില്ല. ഇടതുപക്ഷത്തിനു കിട്ടേണ്ട വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി തിരിക്കാൻ പൂരത്തെ ആസൂത്രിതമായി ചിലർ ഉപയോഗിച്ചു. അതിൽ ചില പൊലീസ് ഉദ്യോഗസ്ഥർ പങ്കുവഹിച്ചു. കാര്യങ്ങൾ കൂടുതൽ വഷളാക്കാതിരുന്നത് സർക്കാരിന്റെ ഇടപെടൽ മൂലമാണ്– സുനിൽ പറഞ്ഞു. ഇതിൽ പോലീസുദ്യോഗസ്ഥൻ എന്ന് ഉദ്ദേശിക്കുന്നത് സർക്കാരിന്റെ വിശ്വസ്തനെയാണ്. തിരഞ്ഞെടുപ്പ് പരാജയത്തിൽ സി.പി.ഐ. ജില്ലാ എക്‌സിക്യുട്ടിവിൽ മുഖ്യമന്ത്രിക്കും സർക്കാരിനും രൂക്ഷവിമർശനമുണ്ടായി. എൽ.ഡി.എഫിന്റെ പരാജയത്തിന് കാരണമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ പെരുമാറ്റമാണെന്ന് നേതാക്കൾ ആരോപിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും ധാർഷ്ട്യത്തോടെയുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റത്തേയും നേതാക്കൾ വിമർശിച്ചു. ബി.ജെ.പി.യുടെ വളർച്ച ഗൗരവമായി കാണണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
തിരഞ്ഞെടുപ്പിന് മുമ്പ് പൗരത്വനിയമത്തെ മുൻനിർത്തി നടത്തിയ യോഗങ്ങളിൽ എല്ലാ ജില്ലകളിലും മുസ്‌ലിം സമുദായത്തെ മാത്രം പ്രീണിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. എന്നാൽ ഈ സമുദായത്തിന്റെ വോട്ട് എൽ.ഡി.എഫിന് ലഭിച്ചില്ല. ഹിന്ദുക്കളടക്കമുള്ള മറ്റ് സമുദായങ്ങൾ എൽ.ഡി.എഫിൽനിന്ന് അകലുകയും ചെയ്തു. എല്ലാ മതങ്ങളേയും ഒരുമിച്ച് നിർത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. എൽ.ഡി.എഫിന്റെ വോട്ടുകളും ബി.ജെ.പി.യിലേക്ക് പോയി. ഈഴവ സമുദായം എൽ.ഡി.എഫിൽ നിന്ന് അകന്നു. എൽ.ഡി.എഫിന് മേൽക്കൈയുണ്ടായിരുന്ന പല ബൂത്തുകളിലും ബി.ജെ.പി.ക്ക് വോട്ട് കൂടിയിട്ടുണ്ട്. ഇത് പരിശോധിക്കണം. സർക്കാർ പുനർവിചിന്തനം ചെയ്യണം. എൽ.ഡി.എഫിന് വേണ്ടത് എല്ലാ മതങ്ങളേയും സമുദായങ്ങളേയും ഒരുമിച്ച് കൊണ്ടു പോകേണ്ട അനുരഞ്ജനത്തിന്റെ വഴിയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
ക്ഷേമ പെൻഷനുകൾ മുടങ്ങിയതും സപ്ലൈകോയിൽ സാധനങ്ങളില്ലാത്തതും തിരഞ്ഞെടുപ്പിനെ ബാധിച്ചു. മന്ത്രി ജി.ആർ.അനിലിന്റെ സാന്നിധ്യത്തിലായിരുന്നു ഈ വിമർശനം. മുതിർന്ന പൗരൻമാരുടെ ബാലറ്റ് പേപ്പർ വോട്ടുകളിൽ വന്ന വോട്ടു വ്യതിയാനം ഇതിന് തെളിവാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ഇത് കണ്ട് സർക്കാർ തിരുത്തണമെന്നും മണ്ഡലം തലത്തിലുള്ള വിശദമായ റിപ്പോർട്ടുകൾക്ക് ശേഷം ചർച്ചകൾ തുടരാമെന്നും ജില്ലാ എക്‌സിക്യുട്ടീവ് തീരുമാനിച്ചു.
പന്ന്യൻ രവീന്ദ്രനെ പോലെ മുൻ എം.പി.യെ നിർത്തിയിട്ടും കഴിഞ്ഞ തവണത്തെക്കാൾ വോട്ടു കുറഞ്ഞത് സി.പി.ഐ.യെ പ്രതിരോധത്തിലാക്കിയിരുന്നു. പല സ്ഥലത്തും പ്രതീക്ഷിച്ച വോട്ടുപോലും തിരുവനന്തപുരം മണ്ഡലത്തിൽ സി.പി.ഐ.ക്ക് ലഭിച്ചില്ല. സമാനമായ അഭിപ്രായം തന്നെയാണ് സി പി എം പോളിറ്റ് ബ്യൂറോയും മുന്നോട്ടുവച്ചത്. കേരളത്തിൽ ഉൾപ്പെടെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തിരിച്ചടി വിശദമയി പരിശോധിക്കാൻ സിപിഎം തീരുമാനിച്ചു.. ഈ മാസം അവസാനം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ തെരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച് വിശദമായ പരിശോധന നടക്കും.സംസ്ഥാനങ്ങളോട് തെരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച റിപ്പോർട്ട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ സാഹചര്യം സങ്കീർണ്ണം ആണെന്നും ശക്തി കേന്ദ്രങ്ങളിൽ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും ഇന്നലെ ചേർന്ന പി ബി യോഗത്തിൽ അഭിപ്രായമുയർന്നു. ബിജെപിയുടെ വളർച്ച ഗൗരവമായി കാണേണ്ടതുണ്ടെന്നും നേതാക്കൾ പി ബി യിൽ അഭിപ്രായപ്പെട്ടു. 96 മുതൽ 2001 വരെ കേരളം ഭരിച്ച ഇ.കെ. നായനാർ മന്ത്രിസഭയുടെ അവസ്ഥയിലേക്കാണ് സർക്കാർ നീങ്ങുന്നതെന്ന പൊതു ചിന്തയാണ് കേരളത്തിലുള്ളത്. അന്ന് ഇ.കെ.നായനാരുടെ ഓഫീസാണ് നായനാരെ പ്രതിസന്ധിയിലാക്കിയത്.
മുഖ്യന്റെ ഓഫീസിനെതിരെയാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് പറയുന്നത് കോൺഗ്രസ് നേതാക്കൾ മാത്രമല്ല.. പി.ശശിക്ക് വിശ്വസ്തരായ ഉദ്യോഗസ്ഥരാണ് പോലീസ് ഭരിക്കുന്നത്.പഴയ പോലീസ് സിംഹങ്ങൾക്ക് ഇപ്പോൾ റോൾ ലഭിക്കുന്നില്ല. എ.ഡി. ജി.പി എം.ആർ. അജിത് കുമാറിന്റെ കൈയിലാണ് ക്രമ സമാധാനത്തിന്റെ ചുക്കാൻ. അദ്ദേഹം പ്രഗൽഭനായ ഉദ്യോഗസ്ഥനാണെങ്കിലും പോലീസിലെ ചില പാരമ്പര്യ വാദികൾക്ക് അദ്ദേഹത്തെ ഇഷ്ടമല്ല.
ശശി ഇന്ന് പാർട്ടിക്ക് വിശ്വസ്തനാണ്. പാർട്ടിക്കെതിരെയല്ലെങ്കിൽ, അതിനെ വലിയൊരു തെറ്റായി സിപിഎം കാണുന്നില്ല. വ്യക്തിപരമായ തെറ്റു ചെയ്യുന്ന നേതാക്കളോ പ്രവർത്തകരോ അച്ചടക്ക നടപടിക്കാലത്ത് പാർട്ടിക്കെതിരെ തിരിഞ്ഞില്ലെങ്കിൽ അവരെ അതേ പദവിയിലേക്കോ അതിലും ഉയരത്തിലേക്കോ മടക്കിക്കൊണ്ടുവരുന്നതു സിപിഎമ്മിന്റെ പതിവാണ്. തെറ്റു ചെയ്യാനും തിരുത്താനും പാർട്ടിക്കു സ്വന്തം നിയമങ്ങളുണ്ട്. ആ മാർഗത്തിലൂടെ തിരിച്ചെത്തിയയാളാണ് പി.ശശി. സദാചാര വിരുദ്ധ ആരോപണങ്ങളിൽ ശശി പാർട്ടിക്കു പുറത്താകുന്നതു 2011ലാണ്. അന്നു തൊട്ടിന്നോളം പാർട്ടിക്കെതിരെ ഒരു വാക്കോ നോട്ടമോ ശശിയിൽനിന്നുണ്ടായിട്ടില്ല. ഇതിനിടെ ഒരിക്കൽ മാത്രമാണു ശശിയുടെ നാവ് ഒരു പാർട്ടി നേതാവിനെതിരെ പരസ്യമായി ഉയർന്നത്.
നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരിക്കേ കോൺഗ്രസ് നേതാവിനെ രക്ഷിക്കാൻ സൂര്യനെല്ലിക്കേസിൽ ശശി വഴിവിട്ട് ഇടപെട്ടെന്ന വി.എസ്.അച്യുതാനന്ദന്റെ ആരോപണത്തിനായിരുന്നു ശശിയുടെ മറുപടി. കേസിൽ വിഎസിന്റെ വ്യക്തി താൽപര്യങ്ങൾക്കു പാർട്ടി വഴങ്ങിക്കൊടുക്കാത്തതിന്റെ വിദ്വേഷമാണ് വിഎസിനെന്നായിരുന്നു ശശിയുടെ തിരിച്ചടി. പറഞ്ഞതു വിഎസിനെതിരെ ആയതിനാൽ, അതു പാർട്ടി വിരുദ്ധമായി പിണറായി പക്ഷം കണ്ടില്ല.
ഏഴു വർഷം പാർട്ടിക്കു പുറത്തു നിന്നപ്പോഴും പാർട്ടിച്ചുമതലകളുള്ള നേതാക്കളെക്കാൾ ആത്മാർഥതയോടെ ശശി പ്രവർത്തിച്ചു. അതിനു കണ്ടെത്തിയ വഴി അഭിഭാഷകവൃത്തിയായിരുന്നു. ഡിവൈഐഫ്ഐക്കാരുടെ പെറ്റിക്കേസുകൾ മുതൽ, ടിപി വധക്കേസിലും കതിരൂർ മനോജ് വധക്കേസിലും ഉൾപ്പെട്ട പ്രതികളുടെ കേസുകൾ വരെ ശശി വാദിച്ചു. പാർട്ടി അംഗമല്ലാതിരിക്കുമ്പോഴും പാർട്ടി ഏൽപിച്ച എല്ലാ ഉത്തരവാദിത്തവും നിറവേറ്റി. പാർട്ടി വൃത്തത്തിനുള്ളിൽനിന്ന് ഒരിക്കലും ശശി പുറത്തുപോയില്ല. ഇതിൻ്റെ ഫലമായാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി അദ്ദേഹത്തിന് നിയമനം ലഭിച്ചത്. ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ അച്ചുതണ്ടാണ് പി.ശശി. അദ്ദേഹത്തിനെതിരെ ആർക്കും ശബ്ദിക്കാൻ ധൈര്യമില്ല. മുമ്പ് നായനാരുടെ സെക്രട്ടറിയായിരിക്കുമ്പോഴും ഇതായിരുന്നു അവസ്ഥ.
ധനമന്ത്രി കെ എൻ ബാലഗോപാൽ വി.എസിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. എന്നാൽ വ്യത്യസ്തമായ പ്രവർത്തനമാണ് ബാലഗോപാൽ കാഴ്ചവച്ചത്.അതിനാൽ തന്നെ പരാതികൾ കുറവായിരുന്നു. വി എസിൻ്റെ പ്രവർത്തന രീതിക്കും പിണറായിയുമായി ബന്ധമുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ കെ എൻ ബാലഗോപാൽ സമാധാനത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ചത്. എം.ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടത്തിയ പ്രവർത്തനങ്ങൾ വിവാദമായപ്പോഴാണ് പി.ശശിയെ പിണറായി കൊണ്ടുവന്നത്. ഇത് ഭരണപരമായ സൗകര്യത്തിന് ഗുണകരമായെങ്കിലും പോലീസ് ശശിയുടെ പോക്കറ്റിലായി. പോലീസ് വിവാദങ്ങളിൽ പെട്ടപ്പോഴൊക്കെ ശശിയുടെ പേരും നിഴൽ പോലെ പിന്തുടർന്നു. ഇതു രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിലേക്ക് പി. ശശി എത്തുന്നത്. ഇ.കെ.നായനാരുടെ അവസാന മന്ത്രിസഭയുടെ കാലത്തായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഊഴം. മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും ഭരണത്തിന്റെയും നിയന്ത്രണം അദ്ദേഹത്തിലൂടെ പൂർണമായി പാർട്ടി ഏറ്റെടുത്ത കാലമായിരുന്നു അത്. ഇപ്പോൾ പിണറായി വിജയനാണ് മുഖ്യമന്ത്രി. ഭരണത്തിന്റെ മാത്രമല്ല പാർട്ടിയുടെ കടിഞ്ഞാണും പൂർണമായി അദ്ദേഹത്തിന്റെ കൈകളിൽത്തന്നെയാണ്. ഭരണത്തിന്റെ സമസ്തമേഖലകളിലും പിണറായിയുടെ അദൃശ്യ സാന്നിധ്യം ഉറപ്പുവരുത്തുകയെന്നതാണ് പി. ശശിയുടെ ഇപ്പോഴത്തെ ദൗത്യമെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ സിവിക് ചന്ദ്രൻ ഒരിക്കൽ വിലയിരുത്തിയിരുന്നു.
ശശിയെ സംബന്ധിച്ചടത്തോളം പിണറായി മാത്രമാണ് എല്ലാം. പിണറായിക്ക് അപ്പുറത്തേക്ക് ശശി ഒന്നും ചിന്തിക്കുന്നില്ല. പിണറായിയുടെ സംരക്ഷണം മാത്രമാണ് ശശിക്ക് മുന്നിലുള്ള ഏക ലക്ഷ്യം.
പോലീസെന്നല്ല ആർക്കുവേദനയുണ്ടായാലും മുഖ്യൻ്റെ ഓഫീസ് പ്രവർത്തനം ഇത്തരത്തിൽ തന്നെ മുന്നോട്ടു പോകുമെന്നാണ് സി പി എം പ്രവർത്തകർ പറയുന്നത്. കാരണം മാധ്യമങ്ങൾക്കും മറ്റും എതിരെയുള്ള നീക്കങ്ങൾ സി പി എം അണികളെ ഉത്തേജിപ്പിക്കുന്നുണ്ട്. അവർ പ്രസ്തുത നീക്കങ്ങളെ കൈയടികളോടെയാണ് സ്വീകരിക്കുന്നത് .മാധ്യമങ്ങൾ സി പി എമ്മിനോട് കാണിക്കുന്ന നിഷേധാത്മക സമീപനങ്ങളിൽ ക്രുദ്ധരാണ് പ്രവർത്തകർ. പാർട്ടിക്ക് അപ്പുറമുള്ള മറ്റൊരു സത്യത്തിലും വിശ്വസിക്കാത്ത ഇവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിനോ അവർ നടത്തുന്ന പ്രവർത്തനങ്ങളോടോ ഒരു വിയോജിപ്പുമില്ല.
കേന്ദ്ര കമ്മിറ്റി യോഗത്തിലെ ചർച്ചകൾക്ക് ശേഷം ആയിരിക്കും എന്തൊക്കെ തിരുത്തലുകൾ വരുത്തണമെന്ന് പാർട്ടി തീരുമാനമെടുക്കുക. കേരളത്തിലും അടിയന്തര തിരുത്തൽ ഉണ്ടാകണമെന്ന് സംസ്ഥാന നേതൃത്വം പിബിയിൽ അറിയിച്ചതായാണ് വിവരം. ത്യശൂർ പൂരം കലക്കൽ സി പി എം പി ബിയിലും ചർച്ചയായി. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയുമാണ് പി.ബിയും പ്രതികൂട്ടിലാക്കുന്നത്. സി പി ഐയും ഇത്തരത്തിൽ തന്നെയാണ് ചിന്തിക്കുന്നത്. എന്നാൽ തന്റെയും ഓഫീസിന്റെയും പ്രവർത്തന ശൈലിയിൽ ഒരു മാറ്റവും കൊണ്ടു വരാൻ മുഖ്യമന്ത്രി തയ്യാറല്ല. ഏതായാലും അങ്കിത് അശോകന് നല്ലൊരു പോസ്റ്റിങ്ങ് വൈകാതെ നൽകും. കാരണം സർക്കാരിനെതിരെയല്ല അദ്ദേഹം പ്രവർത്തിച്ചത്. സർക്കാർ നിർദ്ദേശങ്ങൾ അതേപടി നടപ്പിലാക്കുകയായിരുന്നു അദ്ദേഹം. എന്നാലും മുന്നണിയിലെ പ്രധാന ഘടകകക്ഷിയും പി.ബിയും പറഞ്ഞാൽ കേൾക്കാതിരിക്കുന്നതെങ്ങനെ?
https://www.facebook.com/Malayalivartha