അനിയത്തിയോട് എല്ലാം അനുശ്രീ പറഞ്ഞിരുന്നു..!അമലിനും അനുശ്രീക്കും ഇടയിൽ മൂന്നാമതൊരാൾ.? മരിക്കും മുന്നേ ഫോണിൽ...!

സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയ പുതിയൊരു ജീവിതത്തിലേക്ക് ചുവടുവെക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെയും യുവാവിനെയും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാസര്‍കോട് പൂച്ചക്കാട് സ്വദേശിനി പി. അനുശ്രീ (25), കണ്ണൂര്‍ ഇരിട്ടി വിളമന സ്വദേശി വി. അമല്‍ (26) എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളയില്‍ വിടപറഞ്ഞത്. എന്തിനാണ് ഇരുവരും ഈ കടുപ്പമുള്ള വഴി തിരഞ്ഞെടുത്തത്, അനുശ്രീക്കും അമലിനും ഇടയില്‍ അവസാന നിമിഷങ്ങളില്‍ സംഭവിച്ചത് എന്താണ് എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ ഉറ്റവരും സുഹൃത്തുക്കളും ഒരുപോലെ പകച്ചുനില്‍ക്കുകയാണ്.
മംഗല്യത്തിന് തിയതി കുറിച്ചവരുടെ അപ്രതീക്ഷിത വേര്‍പാടില്‍ നാടൊട്ടുക്കും നെഞ്ചുപൊട്ടുന്ന വേദനയിലാണ്. ഇരു കുടുംബങ്ങളെയും ഒരുപോലെ പിടിച്ചുലച്ച ദുരന്തത്തില്‍ കാരണം തേടി അങ്കലാപ്പിലാണ് പോലീസ് സംഘം. ബാങ്ക് ഉദ്യോഗസ്ഥരായ ഇരുവരുടെയും ദുരൂഹ വേര്‍പാടില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
കര്‍ണാടകയിലെ ഹുന്‍സൂരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരിയാണ് അനുശ്രീ. അമല്‍ എറണാകുളം എം.ജി. റോഡ് എസ്.ബി.ഐ. ശാഖയിലും ജോലി ചെയ്തുവരികയായിരുന്നു. വരുന്ന ഡിസംബര്‍ 26-നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. രണ്ടു മാസം മുന്‍പ് അനുശ്രീയുടെ പൂച്ചക്കാട്ടെ വീട്ടില്‍വെച്ചായിരുന്നു വിവാഹനിശ്ചയച്ചടങ്ങുകള്‍ ആഘോഷപൂര്‍വ്വം നടന്നത്. സന്തോഷകരമായി മുന്നോട്ടുപോയ ബന്ധത്തിനിടയില്‍ പെട്ടെന്നുണ്ടായ ഈ വന്‍ദുരന്തത്തിന്റെ നടുക്കത്തില്‍നിന്ന് ബന്ധുക്കള്‍ക്ക് ഇതുവരെ മുക്തരാകാന്‍ സാധിച്ചിട്ടില്ല.
ചൊവ്വാഴ്ച രാത്രി വൈകുന്നതുവരെ അനുശ്രീ ഹുന്‍സൂരിലെ ബാങ്ക് ശാഖയില്‍ ജോലിയിലുണ്ടായിരുന്നു. ഈ സമയത്ത് അമല്‍ തന്നോട് ഫോണില്‍ സംസാരിച്ചിരുന്നതായി രാത്രി അനുശ്രീ തന്റെ സഹോദരിയെ വിളിച്ച് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍, ബുധനാഴ്ച രാവിലെ വീട്ടുകാര്‍ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അനുശ്രീ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് പരിഭ്രാന്തരായ വീട്ടുകാര്‍ ഹുന്‍സൂരിലെ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. അവര്‍ ചെന്നുനോക്കിയപ്പോഴാണ് അനുശ്രീയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
അനുശ്രീയുടെ അപ്രതീക്ഷിത മരണവാര്‍ത്തയറിഞ്ഞ് പകച്ചുപോയ അമല്‍ ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് ജീവനൊടുക്കാന്‍ തീരുമാനിക്കുന്നത്. പാലാരിവട്ടത്ത് സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചിരുന്ന അമല്‍, രാവിലെ 8.45-ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജില്‍ മുറിയെടുത്തു. തുടര്‍ന്ന് തന്റെ ലൊക്കേഷന്‍ സുഹൃത്തുക്കള്‍ക്ക് മെസ്സേജ് അയച്ചുകൊടുത്തു. സംശയം തോന്നി സുഹൃത്തുക്കള്‍ അമലിനെ ഫോണില്‍ തിരിച്ചുവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
ഓടിയെത്തിയ സുഹൃത്തുക്കള്‍ ലോഡ്ജ് അധികൃതരുടെ സഹായത്തോടെ മുറിയുടെ വാതില്‍ തള്ളിത്തുറന്നപ്പോഴാണ് അമലിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിവാഹം കഴിഞ്ഞ് ഒന്നാകേണ്ടിയിരുന്ന രണ്ടുപേര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടു വ്യത്യസ്ത സംസ്ഥാനങ്ങളില്‍വെച്ച് ജീവനൊടുക്കിയത് എന്തിനാണെന്ന ദുരൂഹത തുടരുകയാണ്. ഇരുവരുടെയും ഫോണുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവസാന മണിക്കൂറുകളിലെ ഫോണ്‍ കോളുകളും സന്ദേശങ്ങളും കേന്ദ്രീകരിച്ചാവും അന്വേഷണം.
ഹുന്‍സൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ അനുശ്രീയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബുധനാഴ്ച വൈകീട്ടോടെ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. നാടൊട്ടുക്കും കണ്ണീരോടെയാണ് പ്രിയപ്പെട്ട അനുശ്രീക്ക് വിട നല്‍കിയത്. എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ അമലിന്റെ മൃതദേഹം കളമശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇരിട്ടിയിലെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പൂച്ചക്കാട് കിഴക്കേക്കര കാട്ടാമ്പള്ളിയിലെ തയ്യില്‍ വീട്ടില്‍ കെ. ചന്ദ്രന്റെയും (മലബാര്‍ ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ ഏജന്‍സി, നീലേശ്വരം) റീനയുടെയും മകളാണ് അനുശ്രീ. ശ്രീലക്ഷ്മിയാണ് സഹോദരി. ഇരിട്ടി വിളമന അമ്പലത്തട്ടിലെ സുധാകരന്റെയും എ. അനിതയുടെയും മകനാണ് അമല്‍. നക്ഷത്രയാണ് സഹോദരി.
https://www.facebook.com/Malayalivartha

























