നാണം കെട്ട മുഖ്യമന്ത്രിയ്‌ക്കൊപ്പം പ്രതിപക്ഷ നേതാവായി നിയമസഭയില്‍ ഇരിക്കുന്നത് തന്നെ അപമാനകരമാണെന്ന് വിഎസ് അച്യുതാനന്ദന്‍

സരിതയെ ഏറ്റവും അറിഞ്ഞയാളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്നും ക്ലിഫ്ഹൗസില്‍ കയറാന്‍ സരിതയ്ക്ക് പാസ് പോലും വേണ്ടിയിരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദന്റെ ആരോപണം. സോളാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തിരാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരേ വി എസ് രൂക്ഷമായ പരിഹാസം തൊടുത്തത്. ക്ലിഫ്ഹൗസിന്റെ അടുക്കളയില്‍ വരെ എത്താന്‍ അനുമതി ഉണ്ടായിരുന്നയാളാണ് സരിത. അവിടെ പ്രാര്‍ത്ഥനയില്‍ പോലും പങ്കെടുത്തെന്നും വി എസ് പരിഹസിച്ചു. നാണം കെട്ട മുഖ്യമന്ത്രിയ്‌ക്കൊപ്പം പ്രതിപക്ഷ നേതാവായി നിയമസഭയില്‍ ഇരിക്കുന്നത് തന്നെ അപമാനകരമാണെന്നും ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ പേരിലാണ് ഇരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഎസ് പറഞ്ഞു.
നിയമസഭാ നടപടികളില്‍ സോളാര്‍ വിഷയത്തില്‍ ഊന്നി ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ പ്രതിപക്ഷത്തിന് അടിയന്തിര പ്രമേയാനുമതി സ്പീക്കര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയും സഭ നിര്‍ത്തി വെയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രിയാണ് സോളാര്‍ കേസിന്റെ കേന്ദ്രമെന്നും ഇതുവരെ ഇതുപോലെ ഒരു ആരോപണം ഒരു മുഖ്യമന്ത്രിയും നേരിട്ടിട്ടില്ലെന്നും അടിയന്തിരപ്രമേയത്തില്‍ കോടിയേരി വ്യക്തമാക്കി. സരിതയെ രാത്രി വിളിച്ചത് ഭാഗവതം പറയാനാണോ ഭരണഘടന പഠിപ്പിക്കാനോ ആണോയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ചോദിച്ചു.
ഒരു കേസിലെ പ്രതി കൊടുത്ത മൊഴി പ്രതിപക്ഷം വിശ്വസിച്ചു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള കൊലക്കേസ് പ്രതി ആരോപണങ്ങള്‍ എടുത്തുകൊണ്ട് മുന്നോട്ട് പോകാന്‍ പ്രതിപക്ഷം നോക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ സഭയില്‍ പറഞ്ഞു. 60 കേസുകളില്‍ പ്രതിയായ ഒരാളുടെ ആരോപണം മുഖവിലയ്ക്ക് എടുക്കുന്നത് ശരിയല്ല. അപൂര്‍ണ്ണ മൊഴിയുടെ അടിസ്ഥാനത്തിലാണ് അടിയന്തിര പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. ഒരു ക്രിമിനലിന്റെ വാക്ക് കേട്ട ആരോപണവുമായി മുന്നോട്ടു പോകുന്നവര്‍ ഇടയ്ക്ക് വെള്ളത്തിലാകും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഒരു കത്തും നല്‍കിയിട്ടില്ല. കൃത്രിമ കത്ത് ഉണ്ടാക്കിയതിന് പത്തനംതിട്ട കോടതി ശിക്ഷിച്ചിട്ടുള്ളയാളാണ് ഇവര്‍.ആരോപണം ഏതു സാഹചര്യത്തില്‍ ആണെന്ന് മനസ്സിലാക്കണമെന്നും ബിജു രാധാകൃഷ്ണന്‍ സിഡി തേടിപ്പോയ അനുഭവം മറക്കരുത്. സരിതയ്ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തിനു സിപിഎം ഇതുവരെ മറുപടി വ്യക്തമാക്കിയിട്ടില്ലെന്നും പറഞ്ഞു.
ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ നല്‍കിയ അപൂര്‍ണ്ണ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരാള്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ആരോപണത്തിന്റെ വിശ്വാസ്യത കൂടി പ്രധാനമാണ്. ദീര്‍ഘകാല പ്രവര്‍ത്തനപാരമ്പര്യമുള്ള മുഖ്യമന്ത്രിക്കും ആര്യാടനും എതിരേ സരിതയെ പോലെ ഒരാള്‍ ഉയര്‍ത്തിയ ഉയര്‍ത്തിയ ആരോപണങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും പു്ച്ഛിച്ച് തള്ളുമെന്നും രമേശ് പറഞ്ഞു. കേസെടുക്കണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവ് അസ്വാഭാവികമെന്നും സോളാര്‍ കമ്മീഷന്റെ അന്തിമവിധി വരുന്നത് വരെ കാത്തിരിക്കണമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























