ഷോപ്പിംഗ് കോംപ്‌ളക്‌സ് ഉടമയുടെ മൃതദേഹം ഓടയില്‍ തള്ളാനിടയാക്കിയ സംഭവം: നിജയ്ക്ക് കെണിയായത് വിവാഹഭ്രമം

ഷോപ്പിംഗ് കോംപ്‌ളക്‌സ് ഉടമയുടെ മരണത്തിനും മൃതദേഹം ഓടയില്‍ തള്ളാനിടയാക്കിയ സംഭവങ്ങള്‍ക്കും പിന്നില്‍ സുഹൃത്തായ യുവാവിന്റെ വിവാഹഭ്രമമാണു കാരണമെന്നു പ്രാഥമിക നിഗമനം. വിവാഹം ഹരമാക്കിയ കല്യാണവീരന് മൂന്നാം ഭാര്യയുമായി ഒളിച്ചുതാമസിക്കാന്‍ സൗകര്യം നല്കുന്നതിന് വിസമ്മതിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റവും കൈയാങ്കളിയുമാണ് കാരയ്ക്കാമണ്ഡപം ബി.എന്‍.എ ഷോപ്പിംഗ് കോംപ്‌ളക്‌സ് ഉടമ ബഷീറിന്റെ ദുരൂഹ മരണത്തിന് കാരണമായതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഹൃത്തും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനുമായ നേമം മുജു മന്‍സിലില്‍ നിജയെ (39) പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദുരൂഹമായി തുടര്‍ന്ന ഷോപ്പിംഗ് കോംപ്‌ളക്‌സ് ഉടമയുടെ മരണകാരണവും മൃതദേഹം ഓടയില്‍ തള്ളിയ സംഭവത്തിന്റേയും ദുരൂഹത നീങ്ങിയത്.
ഫെബ്രുവരി മൂന്നിനാണ് ബഷീറിന്റെ മൃതദേഹം കാഞ്ഞിരംകുളം പുതിയതുറ പള്ളത്ത് ഓടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. മൃതദേഹത്തിന്റെ കിടപ്പും പരിക്കുകളൊന്നും ഇല്ലാതിരുന്നതും ബഷീറിന്റെ ഫോണും പഴ്‌സും പൂവാറില്‍നിന്ന് കണ്ടെടുത്തതും ദുരൂഹതകള്‍ക്കിടയാക്കിയ സാഹചര്യത്തില്‍ വീട്ടുകാരുടെ പരാതിയെ തുടര്‍്ന്ന് പൂവാര്‍പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. ബഷീറിന്റെ ഫോണ്‍കോളുകളെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അവസാനമായി വിളിച്ചവരുടെ കൂട്ടത്തിലുള്ള നിജയിലേക്ക് അന്വേഷണം നീണ്ടത്.
സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍പോയത് ബന്ധുക്കള്‍ക്കും പൊലീസിനും ഇയാളിലുള്ള സംശയം ബലപ്പെടാന്‍ ഇടയാക്കി. ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായെങ്കിലും നിജ മുങ്ങിയതിന്റെ കാരണങ്ങളെപ്പറ്റിയുള്ള അന്വേഷണമാണ് സംശയങ്ങളുടെ ചുരുള്‍നിവരാന്‍ ഇടയാക്കിയത്. ഇയാളുടെ മൊബൈല്‍ടവര്‍ ലൊക്കേഷന്‍ മനസിലാക്കിയ പൊലീസ് നാഗര്‍കോവിലിനടുത്ത് ഭൂതപാണ്ടിയില്‍ നിന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ നിജസ്ഥിതി വെളിച്ചത്തുവന്നത്.
ബഷീറും നിജയും ബിസിനസുകാരെന്നതിലുപരി വര്‍ഷങ്ങളായി വളരെ അടുത്ത സുഹൃത്തുക്കളാണ്. വിവാഹം ഹരമാക്കിയ നിജയുടെ മൂന്നാം വിവാഹമാണ് ബഷീറിന്റെ മരണത്തിലേക്ക് നയിച്ച സംഭവവികാസങ്ങളുടെ തുടക്കം. പത്തൊമ്പതാം വയസില്‍ കൊല്ലം സ്വദേശിനിയായ യുവതിയെ ആദ്യ വിവാഹം ചെയ്ത നിജ രണ്ട് മക്കളായ ശേഷം കാട്ടാക്കട സ്വദേശിനിയും വിധവയുമായിരുന്ന ഹിന്ദുയുവതിയെ രണ്ടാം ഭാര്യയാക്കി. രണ്ട് ഭാര്യമാരുമായുമുള്ള ബന്ധം തുടരവേയാണ് ബഷീറിന്റെ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്തൃമതിയായ മറ്റൊരു യുവതി നിജയുടെ മനസില്‍ കയറികൂടിയത്. ഇവരെ ഒരുമാസം മുമ്പ് സ്വന്തമാക്കിയ ഇയാള്‍ ഏതാനും ആഴ്ച ആദ്യഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഇവരുമായി താമസിച്ചു. അവിടെ പൊരുത്തക്കേടുകളായതോടെ മൂന്നാംഭാര്യയുമായി രണ്ടാം ഭാര്യയുടെ വീട്ടിലെത്തി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവിടെയും അഭിപ്രായ വ്യത്യാസമുണ്ടായതോടെ മൂന്നാം ഭാര്യയെ ബഷീറിന്റെ ഷോപ്പിംഗ് കോംപ്‌ളക്‌സില്‍ ഒളിപ്പിച്ചു താമസിപ്പിക്കാമെന്ന് കരുതി ഇതിന് സഹായം തേടിയാണ് നിജ ബഷീറിനെ രണ്ടിന് വൈകിട്ട് കണ്ടത്.
പാപ്പനംകോട് ശ്രീചിത്ര എന്‍ജിനിയറിംഗ് കോളേജിനരികില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് നിജയുടെ നാനോ കാറില്‍ ഇരുവരും യാത്ര തുടര്‍ന്നു. യുവതിയെ ഷോപ്പിംഗ് കോംപ്‌ളക്‌സില്‍ താമസിപ്പിക്കാന്‍ കഴിയില്ലെന്ന് ബഷീര്‍ തീര്‍ത്തു പറഞ്ഞപ്പോള്‍ നിജ പ്രകോപിതനായി. തനിക്ക് തരാനുള്ള പണത്തില്‍ നിന്ന് മൂന്ന് ലക്ഷം രൂപ ഉടന്‍വേണമെന്ന് ബഷീറിനോടാവശ്യപ്പെട്ടു. ഇരുവരും ചാക്കയില്‍ കാര്‍നിര്‍ത്തി ഇതേച്ചൊല്ലി വഴക്കിട്ടു. തര്‍ക്കത്തിനിടയില്‍ നിജ ബഷീറിനെ തള്ളിയിട്ടു. കുഴഞ്ഞുവീണ ബഷീറിന് ഹൃദയസ്തംഭനമുണ്ടായെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ നിജ യാത്ര തുടരുകയായിരുന്നു.
ബഷീര്‍ മരിച്ചെന്ന് മനസിലാക്കിയതോടെ മൃതദേഹം ഒളിപ്പിക്കാനുള്ള സ്ഥലങ്ങള്‍ തെരഞ്ഞു. ബഷീറുമായുള്ള അടുപ്പം മൂലം മൃതദേഹം ചതുപ്പിലോ കായലിലോ ഉപേക്ഷിക്കാന്‍ തനിക്കു തോന്നിയില്ലെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. കാഞ്ഞിരംകുളം പള്ളം ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ മൃതദേഹം വാഹനത്തില്‍ ഇനിയും കൊണ്ടുനടക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയ ഇയാള്‍ കാര്‍ നിര്‍ത്തി മൃതദേഹം ഓടയിലേക്ക് തള്ളുകയായിരുന്നു. ബഷീറിന്റെ ഫോണും പഴ്‌സും പൂവാര്‍ ഭാഗത്ത് റോഡുവക്കിലേക്കും എറിഞ്ഞു. കാട്ടാക്കടയിലെ ഭാര്യ വീട്ടിലേക്കും അവിടെ നിന്ന് തമിഴ്‌നാട്ടിലേക്കും നിജ രക്ഷപ്പെട്ടു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതുമായ വകുപ്പുകളാണ് ഇയാള്‍്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. കാഞ്ഞിരംകുളത്തും കാരയ്ക്കാമണ്ഡപത്തും തെളിവെടുപ്പിനുശേഷം ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























