കൊന്നത് കന്നുകാലിയെപ്പോലെ, ഷുക്കൂറിനെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി പക തീര്‍ത്തു അവര്‍

വികാരത്തള്ളിച്ചകൊണ്ടു പെട്ടെന്നുണ്ടായ കൊലപാതകമായിരുന്നില്ല തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ അബ്ദുള്‍ ഷുക്കൂറിന്റെ കൊലപാതകം. രണ്ടു രണ്ടരമണിക്കൂര്‍ സമയമെടുത്താണ് ഷൂക്കൂറിനെ മാടിനെ കൊല്ലും പോലെ കൊന്നത്. ഷുക്കൂര്‍ ഉള്‍പ്പെടെയുള്ളവരെ ഓടിച്ചു വീട്ടില്‍ കയറ്റി, അവിടെ രണ്ടുമണിക്കൂര്‍ ബന്ദിയാക്കി തുടര്‍ന്ന് അതിനുള്ളില്‍ വിചാരണ, പിന്നീട് ഓരോരുത്തരെയായി വിളിച്ചിറക്കി പാടത്തു കൂട്ടിക്കൊണ്ടുപോയി ആക്രമിച്ചു, ഒടുവില്‍ ഷുക്കൂറിന്റെ കൊലപാതകം.
ഇതിനിടയില്‍ അക്രമമൊഴിവാക്കാന്‍ പലരും ഇടപെട്ടു. ഷുക്കൂറിന്റെ സഹോദരനുള്‍പ്പെടെ പലരും സിപിഐ(എം) നേതാക്കളെ വിളിച്ചു കരഞ്ഞു കാലു പിടിച്ചു. യുഡിഎഫ് നേതാക്കള്‍ ഇടപെട്ടു. പൊലീസിനെ അറിയിച്ചു, അവിടെ ചെന്ന് യുവാക്കളെ രക്ഷപ്പെടുത്തണമെന്ന്. അപ്പോഴൊക്കെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഷുക്കൂര്‍ ഉള്‍പ്പെടെയുള്ള ഇരകളുടെ ഫോട്ടോകള്‍ മൊബൈലില്‍ കൈമാറി കൊല്ലാനുള്ളയാളെ ഉറപ്പുവരുത്തുകയായിരുന്നു. കേരളത്തെ നടുക്കിയ താലിബാന്‍ മോഡല്‍ കൊലപാതകമായിരുന്നു തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ അബ്ദുള്‍ ഷുക്കൂറിന്റേത്.
2012 ഫെബ്രവരി 20 ന് സിപിഐ.(എം). കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും എംഎല്‍എയായ ടി. വി രാജേഷും സഞ്ചരിച്ച വാഹനം പട്ടുവത്തെ അരിയില്‍ എന്ന സ്ഥലത്തു വച്ച് ആക്രമിക്കപ്പെട്ടിരുന്നു. മുസ്ലിം ലീഗ് സിപിഐ.(എം) സംഘര്‍ഷം നടന്നിരുന്ന പ്രദേശത്ത് സന്ദര്‍ശനം നടത്തവേയാണ് അക്രമം ഉണ്ടായത്. തുടര്‍ന്ന് ഇരുവരും തളിപ്പറമ്പ് ആശുപത്രിയില്‍ ചികിത്സ തേടി. ഇതിനിടെയാണ് തങ്ങളുടെ വാഹനം തടഞ്ഞ് ആക്രമിച്ച പ്രതികളെ നേരിടാന്‍ പാര്‍ട്ടി ഒരുങ്ങിയത്. പി.ജയരാജന്റേയും ടി.വി.രാജേഷ് എംഎല്‍എയുടേയും അറിവോടെയാണ് ഈ തിരിച്ചടി ആസൂത്രണം ചെയ്തതെന്ന് പറയുന്നു.
സംഭവം നടന്ന് മിനുട്ടുകള്‍ക്കകം തന്നെ നൂറോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ അരിയില്‍ പ്രദേശം അരിച്ചു പെറുക്കി. മൊബൈല്‍ വഴി അക്രമിച്ചവരുടെ ചിത്രം പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്പരം കൈമാറി. അങ്ങനെയാണ് അബ്ദുള്‍ ഷുക്കൂറിനേയും മറ്റു നാലു പേരേയും കണ്ടെത്തിയത്. ഷുക്കൂറാണ് അക്രമിസംഘത്തിലെ നായകനെന്ന് സിപിഐ.(എം). തീരുമാനിക്കുകയും അയാളേയും കൂട്ടുകാരേയും പിന്‍തുടര്‍ന്ന് പാര്‍ട്ടി സംഘങ്ങള്‍ തിരഞ്ഞുകൊണ്ടിരിക്കെ അരിയില്‍ വച്ച് കണ്ടെത്തുകയുമായിരുന്നു. ആദ്യം തങ്ങളെ പിടികൂടാനാണ് ഈ സംഘം പുറപ്പെട്ടതെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ ഇവര്‍ക്ക് ഭയമുണ്ടായിരുന്നില്ല.
എന്നാല്‍ ഇവരെ കണ്ടതോടെ ആര്‍പ്പു വിളിച്ച് പിടികൂടാനൊരുങ്ങിയ സംഘത്തില്‍ നിന്നും കുതറി മാറി മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട്ടില്‍ ഓടിക്കയറി. അറുപതോളം ആളുകള്‍ വീട് വളഞ്ഞു. കയ്യില്‍ മാരകായുധങ്ങളും ഏന്തിയിരുന്നു. വീട്ടുടമയെ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് അയാള്‍ ഗ്രില്‍ വാതില്‍ തുറന്നു. അതോടെ സംഘവുമായെത്തിയ ഒരാള്‍ അകത്ത് കടന്ന് വാതിലടച്ചു. മൊബൈലില്‍ വന്ന ഫോട്ടോ ഒത്തു നോക്കി. പിന്നെ ആഹ്വാനം നല്‍കുന്ന ആരോടോ സംസാരിച്ചു. അതിനിടെ ഷുക്കൂര്‍ സഹോദരന്‍ മുഖേന പ്രാദേശിക സിപിഐ.(എം). നേതാക്കളോട് തങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിച്ചിരുന്നു.
തുടര്‍ന്ന് ബന്ദികളാക്കപ്പെട്ട മുസ്ലിം ലീഗുകാരായ മൂന്നുപേരില്‍ ഒരാളെ കൊണ്ടു പോയി. കൈകളും തലയും മൂന്നു പേര്‍ പിടിച്ചാണ് കൊണ്ടുപോയത്. വയലില്‍ വച്ച് ഇരുമ്പു വടി കൊണ്ട് കാല്‍മുട്ടുകള്‍ക്ക് അടിക്കുകയും കണ്ണിനു ചവിട്ടുകയും ചെയ്തു. നിരായുധരായ ചെറുപ്പക്കാരെ അക്രമിക്കാന്‍ നൂറുക്കണക്കിന് ആളുകളാണ് പിന്നീട് എത്തിയത്. ബന്ദിയാക്കപ്പെട്ടവരില്‍ രണ്ടു പേരാണ് വീട്ടിനുള്ളില്‍ അവശേഷിച്ചത്. അതില്‍ സക്കറിയെ ആദ്യം പിടികൂടി പിന്നെ ഷുക്കൂറിനേയും. സക്കറിയയെ ഒരാള്‍ പിടിച്ചുവച്ചു, മറ്റൊരാള്‍ വെട്ടി. വെട്ടേറ്റ സക്കറിയയോട് ഒരാള്‍ ഓടാന്‍ പറഞ്ഞു. സക്കറിയ വെപ്രാളപ്പെട്ട് ഓടാന്‍ തുടങ്ങി.
കുറെ ഓടിയ സക്കറിയ രക്തം വാര്‍ന്നു തളര്‍ന്ന് വയല്‍ വരമ്പില്‍ വീണു കിടന്നു. ഈ സമയം ഷുക്കൂര്‍ ഓടാന്‍ ശ്രമിച്ചെങ്കിലും അയാളെ ബലമായി പിടിച്ച് നീയല്ലെടാ സഖാവിന്റെ കാര്‍ തടഞ്ഞത് എന്ന് ആക്രോശിച്ചു. രക്ഷപ്പെടാനുള്ള ശ്രമം ഷുക്കൂര്‍ തുടര്‍ന്നെങ്കിലും രണ്ടു മൂന്നു പേര്‍ ഷൂക്കൂറിനെ വാള്‍ കൊണ്ട് വെട്ടി കൊലപ്പെടുത്തി. രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ഈ താലിബാന്‍ മോഡല്‍ അക്രമവും കൊലപാതകവും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു പൊലീസ് സംവിധാനം. മണിക്കൂറുകള്‍ക്കു മുമ്പ് മാത്രം. എം.എസ്. എഫ്. മണ്ഡലം ട്രഷറര്‍ സ്ഥാനമേറ്റ ഷുക്കൂര്‍ തന്നെയാണു തന്റെ വാഹനം തടഞ്ഞതെന്ന് കൊലക്ക് ശേഷം പി.ജയരാജന്‍ വെളിപ്പെടുത്തുകയായിരുന്നു.
എന്നാല്‍ പി.ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ഷുക്കൂറിന്റേതെന്നു പറഞ്ഞു കാട്ടിയ ഫോട്ടോ അയാളുടേതായിരുന്നില്ല. അതോടെ ഷുക്കൂര്‍ വധം വീണ്ടും വിവാദമായി. ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കൂട്ടുകാരനെ പരിക്കേറ്റ് ആശുപത്രിയില്‍ കൊണ്ടു പോകും വഴിയാണ് സിപിഐ.(എം) സംഘം ഷുക്കൂറിനേയും മറ്റും അക്രമിച്ചതെന്ന് പറയുന്നു. നേതാവ് കല്‍പ്പിച്ച കൊലപാതകം അണികള്‍ നടത്തിയപ്പോള്‍ ആളുമാറിയെന്ന വിവാദവും ജില്ലയില്‍ കത്തിനിന്നു. തങ്ങള്‍ അക്രമം നടത്തിയവരായിരുന്നെങ്കില്‍ സിപിഐ(എം) പാര്‍ട്ടിഗ്രാമത്തില്‍ ധൈര്യപൂര്‍വം നില്‍ക്കുമായിരുന്നോയെന്നാണ് അന്നത്തെ ഇരകള്‍ ഇന്നു ചോദിക്കുന്നത്. പൊലീസിനെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തി ബന്ദിയാക്കപ്പെട്ടവരെ രക്ഷിക്കാന്‍ പൊലീസ് യാതൊരു ശ്രമവും നടത്തിയില്ല എന്നതും ഈ കേസില്‍ പ്രസക്തമാണ്.
യുഡിഎഫ് നേതാക്കളുള്‍പ്പെടെയുള്ളവര്‍ വിവരം പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് അവിടെ പോയില്ല. അക്രമം തടയാന്‍ അവര്‍ക്കു വേണ്ടുവോളം സമയമുണ്ടായിട്ടും അവര്‍ മനപ്പൂര്‍വം അതു ചെയ്തില്ല. കൃത്യവലോപത്തിന്റെ പേരില്‍ കണ്ണപുരം പൊലീസ് സ്‌റ്റേഷനിലെ രണ്ടു പൊലീസുകാര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. കേസില്‍ ആകെ മുപ്പത്തിമൂന്ന് പ്രതികളാണുള്ളത്. ആസൂത്രിത കൊലപാതകം എന്ന് കുറ്റപത്രത്തില്‍ വിശദീകരിച്ചിട്ടുണ്ട്. 2013 ഒക്ടോബര്‍ 10 ന് പൊലീസ് കേസ് അട്ടിമറിച്ചെന്നും അതിനാല്‍ സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഷുക്കൂറിന്റെ അമ്മ ആത്തിക്ക ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. 2014 ജനുവരി 2 ന് ഷുക്കൂര്‍ വധക്കേസ് സിബിഐ.ക്ക് വിടാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























