തൊലിപ്പുറം ചൊറിഞ്ഞ് പൊട്ടി..! കണ്ടെയ്നറിൽ കാളകൂടവിഷം തന്നെ കടലിൽ കലർന്നു,മുന്നറിയിപ്പ്

അറബിക്കടലിൽ ആലപ്പുഴ തീരത്തിനടുത്ത് മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിൽ അതീവ അപകടകരമായ രാസവസ്തുക്കളും. കണ്ടെയ്‌നറുകളിൽ ഒന്നിൽ ഫിനൈൽ-പി-ഫിനൈലിൻഡയമിൻ എന്ന രാസവസ്തുവുണ്ടെന്നാണ് വിവരം. 840 കടലാസ് പൊതികളിലായി 21,000 കിലോഗ്രാം രാസവസ്തുവാണുള്ളത്. ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കാവുന്നതാണ് ഇത്. കപ്പലുകളിൽ നിന്നുള്ള എണ്ണ, രാസവസ്തു ചോർച്ചകൾ തടയാൻ ലക്ഷ്യമിട്ടുള്ള, ഇംഗ്ലണ്ട് ആസ്ഥാനമായ ഐടിഒപിഎഫ് എന്ന സംഘടനയാണു മുന്നറിയിപ്പ് നൽകിയത്.
ഈ രാസവസ്തു വയറ്റിലെത്തിയാൽ അപകടമാണ്. തൊലിപ്പുറത്തു തട്ടിയാലും അസ്വസ്ഥതയുണ്ടാക്കും. പ്രത്യുൽപാദന പ്രശ്നങ്ങൾക്കും ഇതു കാരണമാകും. ഇതടങ്ങിയ കണ്ടെയ്നർ തീരത്തെത്തിയാൽ തൊട്ടടുത്ത് ആളുകൾ പോകുന്നത് വിലക്കണം, എളുപ്പം തീ പിടിക്കാൻ സാധ്യതയുള്ളതിനാൽ അഗ്നിശമന സംവിധാനങ്ങൾ കരുതണം തുടങ്ങിയ നിർദേശങ്ങളും ഐടിഒപിഎഫ് നൽകുന്നു.
സംസ്ഥാന പരിസ്ഥിതി വകുപ്പ് ഇന്നു വൈകിട്ട് 4 മുതൽ വിവിധ വകുപ്പു പ്രതിനിധികളെ ഉൾപ്പെടുത്തി തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ട്. കപ്പൽ അപകടത്തിന്റെ ആഘാതങ്ങൾ പരിഹരിക്കാനുള്ള വഴി ഇതിൽ ചർച്ചയാകും. മത്സ്യങ്ങളുടെ പ്രജനന കാലമായതിനാൽ രാസവസ്തുക്കൾ കടലിൽ കലരുന്നതു പ്രതിസന്ധി സൃഷ്ടിക്കും.
കപ്പൽ അപകടവുമായി ബന്ധപ്പെട്ട നിയമനടപടികൾ മുന്നോട്ടു കൊണ്ടുപോകാനും കമ്പനിയിൽ നിന്നു നഷ്ടപരിഹാരം ഈടാക്കാനും കേസ് റജിസ്റ്റർ ചെയ്യണം. എന്നാൽ സംസ്ഥാനം ഇതുവരെ കേസെടുക്കാത്തതു സംശയാസ്പദമാണെന്ന് കേരള മാരിടൈം ബോർഡ് മുൻ ചെയർമാനും മുതിർന്ന അഭിഭാഷകനുമായ വി.ജെ.മാത്യു പറഞ്ഞു. മുംബൈയിൽ 2010 ൽ എംഎസ്‌സി ചിത്ര എന്ന കപ്പലിൽ നിന്ന് എണ്ണ ചോർന്നപ്പോൾ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡും ദേശീയ ഹരിത ട്രൈബ്യൂണലും കോടികൾ പിഴ ഈടാക്കിയത് അദ്ദേഹം ഓർമപ്പെടുത്തി.
കപ്പലിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ എണ്ണ വ്യാപിച്ചതയാണ് റിപ്പോര്‍ട്ട്. എണ്ണപ്പാട നീക്കാന്‍ കുറഞ്ഞത് ഒരു മാസം നീണ്ടുനില്‍ക്കുന്ന ഓപ്പറേഷന്‍ വേണ്ടിവരുമെന്നാണ് നിഗമനം.
ഇതിനോടകം 50 ഓളം കണ്ടയ്‌നറുകളാണ് തീരത്തടിഞ്ഞത്. ഇവ റോഡ് മാര്‍ഗം തുറമുറത്തേക്ക് മാറ്റാനാണ് തീരുമാനം. കൊല്ലം, ശക്തികുളങ്ങര, ചെറിയഴീക്കല്‍, പരിമണം തീരങ്ങളിലടിഞ്ഞ കണ്ടയ്‌നറുകളാണ് ക്രെയിന്‍ ഉപയോഗിച്ച് പൊക്കിയെടുത്ത്, ചെറിയ കഷണങ്ങളാക്കി മുറിച്ച് തുറമുഖത്തേക്ക് മാറ്റാനാണ് ശ്രമം. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സിവില്‍ ഡിഫന്‍സ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ സംയുക്ത ഇടപെടലിലാണ് തീരം ശുദ്ധീകരിക്കുന്നത്.
അതേസമയം കപ്പല്‍ അപകടത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി മര്‍ക്കന്റൈല്‍ ഡിപ്പാര്‍ട്ട്‌മെന്റിനാണ് അന്വേഷണ ചുമതല. കൊച്ചിയിലുള്ള കപ്പലിലെ ക്യാപ്റ്റന്‍, ജോലിക്കാര്‍ എന്നിവരില്‍നിന്ന് മൊഴിയെടുക്കും. കൂടാതെ വിഴിഞ്ഞത്തുനിന്ന് കണ്ടെയ്‌നറുകള്‍ ലോഡ് ചെയ്തവരുടെയും മൊഴി എടുക്കും. വലിയ കപ്പലില്‍നിന്നു ട്രാന്‍സിസ്റ്റ് ചെയ്തപ്പോള്‍ വീഴ്ച ഉണ്ടായോ എന്നു പരിശോധിക്കും.
പ്രാഥമിക കണക്കെടുപ്പില്‍ 500600 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഫീഡര്‍ കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് നിലവില്‍ 150200 കോടി രൂപയാണ് നിര്‍മാണച്ചെലവ്. 30 വര്‍ഷം പഴക്കമുള്ള എല്‍സ 3 കപ്പലിന് 80 90 കോടി രൂപ വരെയാണ് കണക്കാക്കുക. കൂടാതെ 550 കണ്ടെയ്‌നറുകളിലെ ചരക്കുകള്‍ക്കായി 400 കോടിയാണ് പ്രാഥമികമായി വിലയിരുത്തിയിരിക്കുന്നത്. ഇന്‍ഷൂറന്‍സ് ലഭിക്കുമെന്നതിനാല്‍ കപ്പലിനുള്ള തുക നഷ്ടമാകില്ല. ചരക്കുകളില്‍ എല്ലാം ഇന്‍ഷൂര്‍ ചെയ്തിട്ടില്ലെന്നാണ് സൂചന.
വിഴിഞ്ഞത്ത് നിന്ന് കണ്ടയ്‌നറുകളുമായി പോയ എംഎസ് സി എല്‍സ 3 മെയ് 25നാണ് പുറങ്കടലില്‍ മുങ്ങിയത്. ചരിഞ്ഞ കപ്പലില്‍ നിന്ന് കണ്ടയ്‌നറുകള്‍ കടലിലേക്ക് വീണ് ഒഴുകിയാണ് കേരളത്തിലെ വിവിധ തീരങ്ങളിലടിഞ്ഞത്. കപ്പലിന്റെ ചരിവ് നിവര്‍ത്താനുള്ള നീക്കം ആരംഭിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. മാലിന്യങ്ങൾ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഹരിത ട്രൈബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് അധ്യക്ഷൻ പ്രകാശ് ശ്രീവാസ്തവ. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകളിൽ നിന്നുള്ള മാലിന്യങ്ങൾ ലക്ഷദ്വീപിലെ പവിഴപുറ്റടങ്ങിയ പ്രദേശങ്ങളിലേക്കും രാജ്യത്തെ വിവിധ തീരപ്രദേശങ്ങളിലേക്കും നീങ്ങാൻ ഇടയാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha