സുവർണ്ണ ജൂബിലി നിറവിൽ വീക്ഷണം ദിനപ്പത്രം ; തന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്; ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

വീക്ഷണം ദിനപ്പത്രം ആരംഭിച്ചിട്ട് അമ്പതു വർഷം. ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റ പൂർണ്ണ രൂപം ഇങ്ങനെ;
വീക്ഷണവും ഞാനും. വീക്ഷണം ദിനപ്പത്രം ആരംഭിച്ചിട്ട് അമ്പതു വർഷം പിന്നിട്ടിരിക്കുകയാണ്. 1973-ൽ എ.കെ. ആൻ്റണി കെ. പി. സി.സി പ്രസിഡണ്ടായപ്പോഴാണ് വീക്ഷണം വാരിക തുടങ്ങുന്നത്. അന്ന് ഡി.വിവേകാനന്ദനായിരുന്നു വീക്ഷണം വാരിക പത്രാധിപർ.1974-ൽ ഞാൻ കെ.എസ്.യു മുഖപത്രമായ 'കലാശാല, യുടെ പത്രാധിപരായപ്പോൾ എൻ്റെ ലേഖനങ്ങൾ ശ്രദ്ധിച്ചിരുന്ന വിവേകാനന്ദൻ സാർ വീക്ഷണത്തിലും എഴുതാൻ പ്രേരിപ്പിച്ചു. അങ്ങനെയാണ് ഞാൻ രാഷ്ട്രീയ ലേഖനങ്ങൾ എഴുതി തുടങ്ങിയത്.
അക്കാലത്തു തന്നെ വീക്ഷണം ദിനപ്പത്രം തുടങ്ങുന്നതിനുള്ള പ്രാരംഭ ആലോചനകൾ എ.കെ.ആൻ്റണിയുടെ നേതൃത്വത്തിൽ നടക്കുമ്പോൾ ഞാനും സാക്ഷിയായിരുന്നു. 1975 ലാണ് വീക്ഷണം ദിനപ്പത്രത്തിന് സ്ഥലവും കെട്ടിടവും പ്രസും വാങ്ങുന്നതിന് മണ്ഡലാടിസ്ഥാനത്തിൽ ഫണ്ടു പിരിവ് തുടങ്ങിയത്.
900 മണ്ഡലകേന്ദ്രങ്ങളിൽ ആൻ്റണി നേരിട്ടെത്തി. അന്ന് കെ.എസ്.യു ജനറൽ സെക്രട്ടറിയായിരുന്ന ഞാൻ വിവിധ ജില്ലകളിൽ മുന്നോടിയായുളള പ്രസംഗത്തിന് പോയത് സംസ്ഥാനതലത്തിൽ കോൺഗ്രസിലേക്കുള്ള എൻ്റെ അരങ്ങേറ്റവും ജീവിതത്തിലെ മികച്ച രാഷ്ട്രീയ അനുഭവവുമായിരുന്നു.
1976 ഫെബ്രുവരി 11 ന് വീക്ഷണം ദിനപ്പത്രം പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഉദ്ഘാടനം ചെയ്തപ്പോൾ മുൻനിരയിൽ ഞാൻ ഉണ്ടായിരുന്നു. മനോരമയിൽ നിന്നും രാജിവെച്ച സി.പി. ശ്രീധരൻ വീക്ഷണം പത്രാധിപത്യം ഏറ്റെടുത്തപ്പോൾ തന്നെ വീക്ഷണത്തിൽ രാഷ്ട്രീയ ലേഖനങ്ങൾ എഴുതാൻ നിർബന്ധപൂർവ്വം എന്നോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് ഞാൻ വീക്ഷണത്തിൻ്റെ രാഷ്ട്രീയ ലേഖകനായത്. വിദ്യാർത്ഥിയായ അന്നെനിക്ക് വയസ് 21 മാത്രം. പിന്നീടാണ് കെ.എസ്.യു പ്രസിഡണ്ടായത്.
ഗോഹട്ടി ഉൾപ്പെടെ പലയിടത്തും എ.ഐ.സി.സി സമ്മേളനങ്ങൾ നടന്നപ്പോൾ റിപ്പോർട്ട് ചെയ്യാൻ സി.പി. ശ്രീധരൻ എന്നെ നിയോഗിച്ചു. 1976-ൽ അടിയന്തിരാവസ്ഥ പിൻവലിക്കണമെന്ന എ.കെ.ആൻ്റണിയുടെ ഗോഹട്ടി പ്രസംഗം സെൻസർ നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ ഞാൻ റിപ്പോർട്ട് ചെയ്തത്.
മറ്റു പത്രങ്ങൾ പ്രസിദ്ധികരിക്കാൻ തയ്യാറാവാതിരുന്ന ആൻറണിയുടെ പ്രസംഗം വീക്ഷണം മാത്രം പൂർണ്ണമായും കൊടുത്തു.അന്ന് മനോരമ, മാതൃഭൂമി, കേരളകൗമുദി എന്നിവ കഴിഞ്ഞാൽ ഏറ്റവുമധികം സർക്കുലേഷൻ ഉണ്ടായിരുന്ന മലയാള പത്രം വീക്ഷണമായിരുന്നു. വീക്ഷണത്തിന് ഒന്നേകാൽ ലക്ഷം സർക്കുലേഷൻ ഉണ്ടായിരുന്നപ്പോൾ ദേശാഭിമാനിക്ക് 30000 മാത്രമായിരുന്നു.
എന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്. പിന്നീട് മനോരമ, മാതൃഭൂമി,കൗമുദി, ദീപിക എന്നീ പത്രങ്ങളിലും കേരള ശബ്ദം, കലാകൗമുദി, മാതൃഭൂമി എന്നീ വാരികകളിലും ഭാഷാപോഷിണിയിലും ലേഖനങ്ങളെഴുതാൻ കഴിഞ്ഞു.
20 വയസു മുതൽ 30 വയസു വരെയുള്ള ജീവിത കാലഘട്ടത്തിലാണ് വിദ്യാഭ്യാസ വിപ്ലവം, കാൽ നൂറ്റാണ്ട്,സ്വാതന്ത്ര്യത്തിനു ശേഷം, ഗൾഫിലെ കേരളം, അഴിമതിയുടെ കറ, നേതൃ നിര, രാഷ്ട്രീയ വിജ്ഞാനം എന്നീ ഗ്രന്ഥങ്ങൾ ഞാൻ രചിക്കുന്നത്. ഇതിനെല്ലാം എനിക്ക് പ്രചോദനമായത് വീക്ഷണത്തിലെ പ്രവർത്തന അനുഭവമായിരുന്നു. വീക്ഷണം സുവർണ്ണ ജൂബിലി ആഘോഷിക്കുമ്പോൾ എ.കെ. ആൻ്റണിയ്ക്കൊപ്പം ചെറിയ തോതിലെങ്കിലും അഭിമാനിക്കാൻ എനിക്കും അവകാശമുണ്ട്.
https://www.facebook.com/Malayalivartha

























