സീറ്റ് ലഭിക്കാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാശരാകരുതെന്ന് എ.കെ ആന്റണി

ഇത്തവണ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തവര്‍ ആരും വിഷമിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി. ഇത്തവണ മല്‍സരിക്കാന്‍ ടിക്കറ്റ് ഇല്ലെങ്കില്‍, നമ്മുടെ ഗവണ്‍മെന്റ് വരുമ്പോള്‍ എല്ലാവര്‍ക്കും എന്തെങ്കിലും അവസരം ഉണ്ടാകും. അതുകൊണ്ട് സീറ്റ് കിട്ടിയില്ലെന്ന് കരുതി ആരും പണിയെടുക്കാതിരിക്കരുത്. നമുക്ക് കേരളത്തില്‍ വേണ്ടത് ആരും എംഎല്‍എയോ മന്ത്രിയോ ആകുക എന്നതല്ല, മറിച്ച് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ്. പിണറായി ഭരണം അവസാനിപ്പിച്ച് യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ അന്തസായി, ധൈര്യമായി നിങ്ങള്‍ക്ക് അര്‍ഹമായത് ചോദിക്കാന്‍ കഴിയുമെന്നും എ.കെ ആന്റണി കൂട്ടിച്ചേര്‍ത്തു. വീക്ഷണം സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ടൊക്കെ പാര്‍ട്ടി യോഗങ്ങളില്‍ രണ്ട് സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമ്പോള്‍ തന്നെ വലിയ തര്‍ക്കമായിരുന്നു. ഇന്ന് ഒബ്‌സര്‍വര്‍മാരും മറ്റും വന്ന് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന രീതിയിലേക്ക് മാറി. സ്ഥാനാര്‍ഥികള്‍ ആരെന്നത് നോക്കാതെ പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ഈ അവസരത്തില്‍ ഒരു കാര്യം ഓര്‍മിപ്പിക്കാം. 1977ലെ തെരഞ്ഞെടുപ്പിലാണ് കേരളത്തില്‍ കോണ്‍ഗ്രസും യുഡിഎഫും ഐതിഹാസിക വിജയം നേടിയത്. 133ല്‍ 115 സീറ്റും അന്ന് നമ്മള്‍ നേടി. അതില്‍ ഏറ്റവും വലിയ വിജയം നേടിയത് ആലപ്പുഴ ജില്ലയിലാണ്. ആലപ്പുഴയിലെ മുഴുവന്‍ നിയമസഭാ സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ചു.
എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ പ്രഗത്ഭനായ തച്ചടി പ്രഭാകരന് സീറ്റ് ഉണ്ടായിരുന്നില്ല. 1970കളില്‍ പാര്‍ട്ടിക്ക് വേണ്ടി വലിയ ത്യാഗം സഹിച്ച, കമ്മ്യൂണിസ്റ്റ് കോട്ടകളില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കാന്‍ പാടുപെട്ട നേതാവായിരുന്നു തച്ചടി. ആലപ്പുഴയിലെ ഏറ്റവും ജനകീയനായ നേതാവായിരുന്നിട്ടും 77ല്‍ അദ്ദേഹത്തിന് സീറ്റ് ലഭിച്ചില്ല. പകരം തൃശൂര്‍ക്കാരനായ വി.എം സുധീരനെയാണ് ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയാക്കിയത്. സീറ്റ് നിഷേധിക്കപ്പെട്ടത് ആലപ്പുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഞെട്ടിച്ച തീരുമാനമായിരുന്നു. എല്ലാവരിലും നിരാശയും വേദനയും പ്രതിഷേധവും ഉണ്ടായി. പക്ഷെ, തച്ചടി പ്രഭാകരന്‍ അന്ന് എടുത്ത നിലപാട് ചരിത്രമാണ്. തനിക്ക് സീറ്റ് കിട്ടിയില്ലെങ്കിലും പാര്‍ട്ടി ജയിക്കണമെന്ന വാശിയോടെ അദ്ദേഹം രാവും പകലും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. തനിക്ക് പകരമെത്തിയ വി.എം സുധീരനെയും മറ്റ് സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി. പാര്‍ട്ടിക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്ത തച്ചടി പ്രഭാകരനെ കാലം കൈവിട്ടില്ല. 1980ല്‍ കായംകുളത്ത് നിന്ന് അദ്ദേഹം സ്ഥാനാര്‍ഥിയായി. മൂന്നു വര്‍ഷം കഴിഞ്ഞ് അദ്ദേഹം കേരളത്തിന്റെ ധനകാര്യ മന്ത്രിയായി. കോളജില്‍ പോകാത്ത തച്ചടി പ്രഭാകരന്‍ കേരളം കണ്ട ഏറ്റവും മികച്ച ധനകാര്യ മന്ത്രിമാരില്‍ ഒരാളായി മാറി. ഇന്ന് കാണുന്ന ആലപ്പുഴ ചങ്ങനാശേരി റോഡിലെ പാലങ്ങളെല്ലാം അദ്ദേഹം മന്ത്രിയായിരുന്നപ്പോള്‍ പണിതതാണ് ആന്റണി പറഞ്ഞു.
അതുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വരുമ്പോള്‍ ടിക്കറ്റ് ലഭിക്കാത്ത സുഹൃത്തുക്കള്‍ തച്ചടി പ്രഭാകരനെ മാതൃകയാക്കണം. ഇത്തവണ ടിക്കറ്റ് ഇല്ലെങ്കില്‍ അടുത്ത തവണ കിട്ടും. ടിക്കറ്റ് ഇല്ലെങ്കിലും നമ്മുടെ ഗവണ്‍മെന്റ് വരുമ്പോള്‍ എന്തെങ്കിലും അവസരം ഉണ്ടാകും. ആരും മാറിനില്‍ക്കരുത്. നമുക്ക് കേരളത്തില്‍ വേണ്ടത് ആരും മന്ത്രിയാകുക എന്നതല്ല, പിണറായി വിജയന്‍ സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ്. ഈ രാജ്യത്ത് വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്ന ബിജെപിയെ ദുര്‍ബലമാക്കണം. അതാണ് പ്രധാനം. ആര് എംഎല്‍എ, ആര് മന്ത്രി, ആര് മുഖ്യമന്ത്രി എന്നതല്ല പ്രശ്‌നം. അവസരം കിട്ടാത്തവരെ യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ കെപിസിസിയും പുതിയ മന്ത്രിസഭയും പരിഗണിക്കുമെന്ന് താന്‍ ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















