ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജിയാവശ്യപ്പെട്ട് നിയമസഭയുടെ നടുത്തളത്തിൽ കുത്തിയിരുന്നും സ്പീക്കർക്ക് മുന്നിൽ ബാനറുയർത്തിയും പ്രതിപക്ഷ പ്രതിഷേധം

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജിയാവശ്യപ്പെട്ട് നിയമസഭയുടെ നടുത്തളത്തിൽ കുത്തിയിരുന്നും സ്പീക്കർക്ക് മുന്നിൽ ബാനറുയർത്തിയും പ്രതിപക്ഷ പ്രതിഷേധമുണ്ടായി. ചോദ്യോത്തരവേള തുടങ്ങിയപ്പോഴേ പ്രതിപക്ഷം പ്ലക്കാർഡുകളുമായി മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ അസാന്നിദ്ധ്യത്തിൽ കെ.ബാബുവായിരുന്നു സംസാരിച്ചത്.
സ്വർണക്കൊള്ളയിൽ പ്രതികൾക്കെല്ലാം കൂട്ടത്തോടെ ജാമ്യംകിട്ടി പുറത്തിറങ്ങുകയാണെന്നും ദേവസ്വംമന്ത്രി രാജിവയ്ക്കുന്നതു വരെ സഭാനടപടികളുമായി പ്രതിപക്ഷം സഹകരിക്കില്ലെന്നും ബാബു പറഞ്ഞു. പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയെങ്കിലും സ്പീക്കർ നടപടികൾ തുടർന്നു. മന്ത്രിമാരായ പി.രാജീവും എം.ബി.രാജേഷും പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷ വിമർശനം ഹൈക്കോടതിക്ക് എതിരെയാണെന്ന് മന്ത്രി രാജീവ് .
തെറ്റുചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണമെന്നാണ് സർക്കാരിന്റെ നിലപാട്. ഇത് പ്രതിപക്ഷത്തിന് മാത്രം മനസിലാവുന്നില്ല. രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണ് സമരമെന്നും അദ്ദേഹം പറഞ്ഞു. തന്ത്രിയെ അറസ്റ്റു ചെയ്തതു മുതൽ യു.ഡി.എഫും ബി.ജെ.പിയും അസ്വസ്ഥരാണെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
നിയമസഭയുടെ അവസാന സെഷനാണെന്നും സഹകരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.ബഹളം തുടർന്നതോടെ സബ്മിഷനുകൾക്കുള്ള മറുപടികൾ മേശപ്പുറത്ത് വയ്ക്കാൻ സ്പീക്കർ നിർദ്ദേശിച്ചു. കെ.ബാബു പ്രസംഗിക്കാൻ എഴുന്നേറ്റെങ്കിലും സ്പീക്കർ മൈക്ക് നൽകിയില്ല. അതോടെ പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. പിന്നാലെ 5ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കി സഭ വേഗത്തിൽ പിരിയുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























