ഗള്‍ഫിലും ആഘോഷം... ചാണ്ടി ഉമ്മനെയും വിന്‍സന്‍റിനേയും തഴഞ്ഞതില്‍ അതൃപ്തി, ഇടഞ്ഞ് വിവിധ സഭകള്‍, മന്ത്രിസ്ഥാനത്ത് തുടക്കം മുതൽ തന്‍റെ പേരില്ലായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ

മന്ത്രിസ്ഥാനത്ത് ഇടം കിട്ടാത്തതില്‍ ഇടഞ്ഞ് വിവിധ സഭകള്‍. അതിനിടെ മന്ത്രിസ്ഥാനത്ത് തുടക്കം മുതൽ തന്‍റെ പേരില്ലായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ. മാധ്യമങ്ങൾ സൃഷ്ടിച്ച പേരാണത്. മാധ്യമങ്ങൾ പുറത്തുവിട്ട ഏഴു പേരുടെ ലിസ്റ്റിൽ ഒരു പേര് മാത്രമാണ് ഇല്ലാതായത്. അത് എങ്ങനെ സംഭവിച്ചെന്ന് നിങ്ങൾ പരിശോധിക്കൂ. മാധ്യമങ്ങൾ കുറച്ചു കൂടി ഉത്തരവാദിത്വം കാണിക്കണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. വേറെ എന്ത് സ്ഥാനത്തെക്കാളും വലിയ സ്ഥാനം ഇന്ന് തനിക്കുണ്ട്. അത് കേരളത്തിന്റെ മകൻ എന്ന സ്ഥാനമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി പുതുപ്പള്ളിയുടെ മന്ത്രി കൂടിയാണ്. പുതുപ്പള്ളിക്ക് വേറെ മന്ത്രിയെ ആവശ്യമില്ല. എ കെ ആന്‍റണിയെ സന്ദർശിച്ച ശേഷമായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം. അദ്ദേഹം തന്‍റെ കുടുംബമാണെന്നും സ്നേഹ സന്ദർശനമാണ് നടത്തിയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ പ്രവർത്തനം കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വ്യാപിപ്പിക്കും. ജനം വെറുത്തിട്ട് എത്ര സ്ഥാനമുണ്ടെങ്കിലും എന്താ കാര്യം? ജനങ്ങളോടൊപ്പം നിൽക്കാൻ തന്നെയാണ് തീരുമാനം. വിനയത്തോടെ കേരളത്തിലെ ജനങ്ങളോട് നന്ദി പറയുന്നു. അവരുടെ സ്നേഹം ഹൃദയത്തിൽ ഉൾക്കൊണ്ട് ജീവിതം കൊണ്ട് മറുപടി നൽകുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ലത്തീൻ സഭയുടെ പിണക്കം മാറ്റി മുഖ്യമന്ത്രിയുടെ ബിഷപ്പ് ഹൗസ് സന്ദർശനം. സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകൾക്ക് അകം മുഖ്യമന്ത്രി വി.ഡി.സതീശൻ, വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തി ആർച്ച് ബിഷപ്പ് അടക്കമുള്ളവരെ കണ്ടു. മന്ത്രിസഭയിൽ സഭാ പ്രാതിനിധ്യം ഇല്ലാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ലത്തീൻ രൂപത. സത്യപ്രതിജ്ഞ ചടങ്ങും സഭ ബഹിഷ്കരിച്ചു. ഇതിന് പിന്നാലെയാണ് സന്ദർശനം. തീരപ്രദേശത്തെ വിഷയങ്ങളിൽ ശ്രദ്ധയോടെയുള്ള ഇടപെടൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും സഭയുടെ അതൃപ്തി മാറിയെന്നും തിരുവനന്തപുരം രൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര പറഞ്ഞു. കോവളം എംഎൽഎ എം.വിൻസെന്റിനെ ഫിഷറീസ് മന്ത്രിയാക്കണമെന്നായിരുന്നു സഭ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വമ്പൻ വിജയം നൽകിയിട്ടും കോഴിക്കോട് ജില്ലക്ക് ക്യാബിനറ്റ് പ്രാതിനിധ്യം ഇല്ലാത്തതിൽ പ്രതിഷേധം തുടർന്ന് യുഡിഎഫ് പ്രവർത്തകർ. ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ നേതൃത്വത്തിനെതിരെ കരിങ്കൊടിയും പോസ്റ്ററുകളും പതിച്ചായിരുന്നു പ്രതിഷേധം. ബൽറാമും, ചാണ്ടി ഉമ്മനും, ഷാനിമോൾ ഉസ്മാനും അടക്കം മന്ത്രി സഭയ്ക്ക് പുറത്തായതിൽ സത്യപ്രതിജ്ഞ വേദിയിലും പ്രവർത്തകർ നിരാശ മറച്ചു വച്ചില്ല.
13 സീറ്റിൽ 12 നൽകിയാണ് കോഴിക്കോട് യുഡിഎഫിനൊപ്പം നിന്നത്. കോൺഗ്രസും മുസ്ലിം ലീഗും മത്സരിച്ച മുഴുവൻ സീറ്റിലും വിജയിച്ചു. രണ്ട് മന്ത്രിസ്ഥാനം കിട്ടുമെന്ന് ജില്ലയിലെ യുഡിഎഫ് നേതൃത്വം പ്രതീക്ഷിച്ചതായിരുന്നു. ഒന്നു പോലും പരിഗണിച്ചില്ല എന്നതിലാണ് പ്രവർത്തകരുടെ നിരാശ. വടകര പുറമേരിയിൽ പരസ്യ പ്രകടനം, കോഴിക്കോട് ലീഗാസ്ഥാനത്ത് കരിങ്കൊടിയും പോസ്റ്ററുകളും. ജൂനിയറായ വി ഇ അബ്ദുൾ ഗഫൂറിന് എന്താണ് അധിക യോഗ്യതയെന്നും പോസ്റ്ററിൽ ചോദ്യം. സത്യ പ്രതിജ്ഞക്കെത്തിയ പ്രവർത്തകരും നിരാശ മറച്ചുവച്ചില്ല.
മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന ബൽറാം ഫേസ് ബുക്കിലാണ് പ്രതിഷേധം പ്രകടമാക്കിയത്. തൃത്താലയുടെ എം.എൽ.എ’ എന്ന വാചകത്തോടെ തന്റെ ഫോട്ടോ പങ്ക് വച്ചാണ് നീരസ പ്രകടനം. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തൊതുങ്ങിയ ഷാനിമോൾ ഉസ്മാനും നിരാശ മറച്ചുവച്ചില്ല. ചാണ്ടി ഉമ്മനെ മന്ത്രിയാക്കാത്തതിൽ ഓർത്തഡോക്സ് സഭയും പ്രതിഷേധത്തിലാണ്. ഒരു കൂട്ടം പ്രവർത്തകർക്കൊപ്പം ജഗതിയിൽ നിന്നും സത്യപ്രതിജ്ഞാ വേദിയിലേക്ക് നടന്നാണ് ചാണ്ടി ഉമ്മനെത്തിയത്.
കേരളത്തിൽ വി ഡി സതീശൻ സർക്കാർ അധികാരമേറ്റതും യു ഡി എഫ് വിജയവും ആഘോഷമാക്കി യു ഡി എഫ് പ്രവാസി സംഘടനകൾ. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു ഗൾഫിലെ ആഘോഷം. ടീം യു ഡി എഫ് എന്ന പേരിലായിരുന്നു പലയിടത്തെയും ആഘോഷം. ടീം യു ഡി എഫ് ദുബായ് കൊടുങ്ങല്ലൂർ മണ്ഡലം ആഘോഷം യുവജന ക്ഷേമകാര്യ മന്ത്രി ഒ ജെ ജനീഷിന്റെ മന്ത്രിസ്ഥാനത്തിലും യു ഡി എഫിന്റെ 102 സീറ്റ് വിജയത്തിലും ആഹ്ലാദം പ്രകടിപ്പിച്ചായിരുന്നു. ഷാർജയിലും ആഘോഷം നടന്നു. ഇൻക്കാസ് ഷാർജ കേക്ക് മുറിച്ചാണ് സന്തോഷം പങ്കുവെച്ചത്. ഷാർജ അസോസിയേഷൻ മുൻ പ്രസിഡണ്ടും ഇൻക്കാസ് നേതാവുമായ കെ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ഇൻകാസ് പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലും ആഘോഷം നടന്നു. ദുബായ് അബു - ഹൈലിൽ പാട്ടുപാടിയും നൃത്തം വെച്ചും പായസം വിതരണം നടത്തിയുമായിരുന്നു ആഘോഷം. ശിങ്കാരിമേളവും പ്രവർത്തകർ അവതരിപ്പിച്ച കലാപരിപാടികളും ആഘോഷം കളറാക്കി.
അതേസമയം സതീശൻ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാരുടെ ഓഫീസുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായി. സെക്രട്ടേറിയറ്റിലെ വിവിധ ബ്ലോക്കുകളിലായാണ് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഭരണത്തിന്റെ പ്രധാന കേന്ദ്രമായ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരുമാണ് ഓഫീസുകൾ പങ്കിടുന്നത്. നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാകും മുഖ്യമന്ത്രിയുടെയും പി കെ. കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ പ്രവർത്തിക്കുക. നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിൽ കെ മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവർക്കും ഒന്നാം നിലയിൽ മോൻസ് ജോസഫ്, ഷിബു ബേബി ജോൺ എന്നിവർക്കും ഓഫീസുകൾ അനുവദിച്ചു. നോർത്ത് സാൻഡ്‌വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയിൽ സണ്ണി ജോസഫും രണ്ടാം നിലയിൽ അനൂപ് ജേക്കബും തങ്ങളുടെ ഭരണപരമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. മെയിൻ ബ്ലോക്കിന്റെ ഒന്നാം നിലയിലാണ് സി പി ജോണിന്റെയും എ പി അനിൽകുമാറിന്റെയും ഓഫീസുകൾ സജ്ജീകരിച്ചിരിക്കുന്നത്. സൗത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിൽ ടി സിദ്ദിഖും മൂന്നാം നിലയിൽ കെ എ തുളസിയും ചുമതലയേൽക്കും. സെക്രട്ടേറിയറ്റ് അനക്സ് മന്ദിരങ്ങളിലും മന്ത്രിമാർക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അനക്സ് ഒന്നിന്റെ നാലാം നിലയിൽ റോജി എം ജോണും അഞ്ചാം നിലയിൽ കെ എം ഷാജിയും ആറാം നിലയിൽ ഒ ജെ ജനീഷും ഓഫീസുകൾ തുറക്കും. അനക്സ് രണ്ടിൽ ഒന്നാം നില മുതൽ യഥാക്രമം എം ലിജു, വി ഇ അബ്ദുൽ ഗഫൂർ, ബിന്ദു കൃഷ്ണ എന്നിവർക്ക് ഓഫീസുകൾ ലഭിച്ചപ്പോൾ അഞ്ചാം നില പി കെ ബഷീറിനും ആറാം നില പി സി വിഷ്ണുനാഥിനും ഏഴാം നില എൻ ഷംസുദ്ദീനും അനുവദിച്ചു. പുതിയ ഓഫീസുകൾ യാഥാർത്ഥ്യമായതോടെ വരും ദിവസങ്ങളിൽ ഭരണനടപടികൾ കൂടുതൽ വേഗത്തിലാകും.
അതേസമയം വി ഡി സതീശൻ മന്ത്രിസഭയിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം സംബന്ധിച്ച വിജ്ഞാപനം നീളുന്നു. ചില വകുപ്പുകളിൽ ഇനിയും തർക്കം നിലനിൽക്കുകയാണ്. ഫിഷറീസ് ലീഗിന് നൽകുന്നതിൽ കോൺഗ്രസിൽ എതിർപ്പുണ്ടെന്നാണ് സൂചന. ഫിഷറീസ് വകുപ്പ് തന്നാലേ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടു നൽകൂ എന്ന നിലപാടിലാണ് ലീഗ്.
സത്യപ്രതിജ്ഞ പൂർത്തിയായി മണിക്കൂറുകൾ പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച പട്ടിക ലോക്ഭവന് കൈമാറിയിട്ടില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് റോജി എം ജോണിന് നൽകാനായിരുന്നു കോണ്‍ഗ്രസിൽ തീരുമാനം. അങ്ങനെയെങ്കിൽ കോണ്‍ഗ്രസിൽ നേരത്തെ കൈവശം വച്ചിരുന്ന ഫിഷറീസ് വകുപ്പ് വേണം എന്ന നിലപാടിലാണ് ലീഗ്. ലത്തീൻ സഭ പ്രതിഷേധം ഉന്നയിക്കുന്ന സാഹചര്യത്തിൽ കോണ്‍ഗ്രസ് തന്നെ ഈ വകുപ്പ് കൈവശം വയ്ക്കണം എന്ന അഭിപ്രായം കോണ്‍ഗ്രസിൽ ഉയർന്നു. ടി സിദ്ദിഖിന് കൃഷി വകുപ്പാണ് ഒടുവിൽ തീരുമാനിച്ചത്. എന്നാൽ സിദ്ദിഖിന് ഈ വകുപ്പിൽ താത്പര്യമില്ലെന്നാണ് റിപ്പോർട്ട്. അങ്ങനെ ചില തർക്കങ്ങൾ കാരണമാണ് ഇതുവരെ മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങാത്തത്.
മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ വാർഷിക അറ്റകുറ്റപ്പണിക്ക് 3.95 കോടിയുടെ ഭരണാനുമതി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണിക്ക് 1.35 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും വൻ തുക ചെലവഴിച്ചുള്ള നിർമാണം വേണ്ടെന്ന് മുഖ്യമന്ത്രി നിലപാടെടുത്തതോടെ പൊതുമരാമത്ത് കെട്ടിട വിഭാഗം പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കുകയാണ്.
ഏറ്റവും കൂടുതൽ തുക ചെലവഴിച്ച് മോടിയാക്കുന്നത് മൻമോഹൻ ബംഗ്ലാവ് ആണ്– 81.06 ലക്ഷം. മറ്റു വസതികളും ചെലവഴിക്കുന്ന തുകയും (ലക്ഷത്തിൽ) : നെസ്റ്റ്– 40.67, ഉഷസ്സ് – 40.03, പെരിയാർ– 31.26, പൗർണമി– 40.81, പമ്പ– 31.43, കവടിയാർ ഹൗസ്– 40.06, ഗംഗ– 31.53, അജന്ത– 58.74.
2023ല്‍ നവകേരള സദസിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയില്‍ എത്തിയപ്പോള്‍ റോഡരികില്‍ പ്രതിഷേധിച്ച രണ്ടു പേരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ കോടതി ഉത്തരവ് പ്രകാരം പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിട്ടും ഇതുവരെ നടത്തിയിരുന്നില്ലെന്നും സതീശന്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി ബസുകളില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര നടപ്പാക്കുമെന്നു മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പു രൂപീകരിക്കുമെന്ന വാഗ്ദാനം പാലിക്കുമെന്നും മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം ആദ്യഘട്ടമെന്ന നിലയില്‍ 3000 രൂപ വര്‍ധിപ്പിച്ചു. വിരമിക്കല്‍ ആനുകൂല്യം സംബന്ധിച്ചുള്ള തീരുമാനം ഒരു മാസത്തിനുള്ളില്‍ പ്രഖ്യാപിക്കും. അംഗന്‍വാടി ജീവനക്കാരുടെ വേതനം 1000 രൂപ വര്‍ധിപ്പിക്കും. പാചകത്തൊഴിലാളികളുടെയും പ്രീപൈമറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും 1000 രൂപ വേതനം വര്‍ധിപ്പിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ യഡിഎഫ് പ്രഖ്യാപിച്ച അഞ്ചു ഗ്യാരന്റികളില്‍ രണ്ടെണ്ണമാണു നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഡ്വ. ജനറല്‍ ആയി ജാജു ബാബുവിനെ നിയമിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയി ടി.അസഫലിയെ നിയോഗിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ സമ്മേളനം മേയ് 22 മുതല്‍ വിളിച്ചു ചേര്‍ക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടും. മേയ് 29ന് നയപ്രഖ്യാപന പ്രസംഗം നടക്കും. ജി.സുധാകരനെ പ്രോടെം സ്പീക്കറായി നിയോഗിച്ചു.
https://www.facebook.com/Malayalivartha























