ശബരിമലയ്ക്ക് മുകളിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ന്നുപറന്ന സംഭവം: ആകാശത്ത് നിന്ന് അയ്യപ്പനെ തൊഴാൻ ഉദ്യോഗസ്ഥൻ നൽകിയ നിർദേശമെന്ന് അന്വേഷണ റിപ്പോർട്ട്...

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ അതീവ താഴ്ന്ന് പറന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ വഴിതെറ്റിയെന്ന കോസ്റ്റ് ഗാർഡിന്റെ മുൻ വിശദീകരണം തള്ളുന്നതാണ് നിലവിലെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. ആകാശത്ത് നിന്ന് അയ്യപ്പനെ തൊഴുകയെന്ന ലക്ഷ്യത്തോടെ മനഃപൂർവ്വമാണ് ഹെലികോപ്റ്റർ താഴ്ത്തി പറത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് വീഴ്ച വരുത്തിയ ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. കഴിഞ്ഞ മാസം 23നാണ് അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ വട്ടമിട്ട് പറന്നത്. വലിയ സുരക്ഷാ ആശങ്കകൾക്കും വിവാദങ്ങൾക്കും വഴിവെച്ച ഈ സംഭവത്തിലാണ് ഇപ്പോൾ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തെ കോസ്റ്റ് ഗാർഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റിങ് യൂണിറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിലേക്ക് തിരിച്ചുവിട്ടത്. ആകാശത്ത് നിന്ന് അയ്യപ്പ ദർശനം നടത്തുക മാത്രമായിരുന്നു ഈ പറക്കലിന്റെ ലക്ഷ്യം. സംഭവം നടക്കുന്ന സമയത്ത് ഹെലികോപ്റ്ററിൽ പൈലറ്റായ ഈ ഉദ്യോഗസ്ഥനൊപ്പം സഹപൈലറ്റും ക്യാമറ ക്രൂവും ഉൾപ്പെടെ മൂന്ന് പേരുണ്ടായിരുന്നു. ഇതേ ഉദ്യോഗസ്ഥൻ മുൻപും സമാനമായ രീതിയിൽ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് ശബരിമലയിലേക്കും ഗുരുവായൂരിലേക്കും കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ യാത്ര നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ആകാശ ദർശനം വിവാദമായതോടെ, മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റർ വഴിമാറിപ്പോയതാണെന്നായിരുന്നു കോസ്റ്റ് ഗാർഡ് ആദ്യം നൽകിയ വിശദീകരണം. എന്നാൽ ആഭ്യന്തര അന്വേഷണത്തിൽ ഈ വാദം പൂർണ്ണമായും പൊളിഞ്ഞു. ഗുരുതരമായ സുരക്ഷാ വീഴ്ചയും ചട്ടലംഘനവും ബോധ്യപ്പെട്ടതിനെ തുടർന്ന് കുറ്റക്കാരനായ ഉദ്യോഗസ്ഥനെ നെടുമ്പാശ്ശേരിയിലെ ചുമതലകളിൽ നിന്ന് അടിയന്തരമായി മാറ്റി. ഇയാളെ കൊച്ചിയിലെ കോസ്റ്റ് ഗാർഡ് മേഖലാ ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. അതീവ സുരക്ഷാ പ്രാധാന്യമുള്ള ശബരിമലയിൽ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha

























