ആദര്‍ശിനെ മാത്രം കുറ്റപ്പെടുത്തേണ്ട; ഇരുവരും തീവ്ര പ്രണയത്തിലായിരുന്നെന്ന് ബന്ധുക്കള്‍, ലക്ഷ്മി ഉപയോഗിച്ചിരുന്നത് ആദര്‍ശിന്റെ സിംകാര്‍ഡും പുസ്തകങ്ങളും

കോട്ടയം സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനില്‍ നടന്ന സംഭവത്തില്‍ ആദര്‍ശിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ബന്ധുക്കള്‍. കാരണം ആദര്‍ശും ലക്ഷ്മിയും തീവ്ര പ്രണയത്തിലായിരുന്നെന്നും ലക്ഷ്മിയുടെ മനംമാറ്റമാകാം പ്രകോപനമായതെന്നും അവര്‍ പറയുന്നു. ലക്ഷ്മി ഒരു തവണ നീണ്ടകര പുത്തന്‍തുറയില്‍ ആദര്‍ശിന്റെ വീട്ടിലെത്തിയിരുന്നു. വിവാഹം നടത്തിക്കൊടുക്കാമെന്നു പറഞ്ഞാണ് രക്ഷിതാക്കള്‍ ലക്ഷ്മിയെ തിരികെ കൊണ്ടുപോയത്.
എന്നാല്‍ അതിനു ശേഷം ഹരിപ്പാട് പോലീസില്‍ പരാതി നല്‍കുകയും ആദര്‍ശിനെയും പിതാവ് സുനീതനെയും വിളിപ്പിച്ച് ശല്യം ചെയ്യില്ലെന്ന് എഴുതിവാങ്ങുകയാണു ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ മാസം ആലപ്പാട് സ്വദേശിനിയുമായി ആദര്‍ശിന്റെ വിവാഹം തീരുമാനിച്ചിരുന്നു.
എന്നാല്‍ വിവാഹനിശ്ചയത്തിനു മൂന്നു ദിവസം മുന്‍പ് ലക്ഷ്മി ആ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും പറഞ്ഞു.
എസ്.എം.ഇയിലെ പൂര്‍വവിദ്യാര്‍ഥിയായ ആദര്‍ശിന്റെ സിം കാര്‍ഡും പുസ്തകങ്ങളുമാണ് ലക്ഷ്മി ഉപയോഗിച്ചിരുന്നത്. പിന്നീട് ലക്ഷ്മിയിലുണ്ടായ മാറ്റമായിരിക്കാം ആദര്‍ശിനെ തകര്‍ത്തതെന്നു ബന്ധുക്കള്‍ കരുതുന്നു.
നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും വളരെയേറെ പിയങ്കരനായിരുന്നു പൊതുവേ ശാന്തസ്വഭാവക്കാരനായിരുന്ന ആദര്‍ശ്. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകിട്ട് ആറിനു വീട്ടിലെത്തിച്ച മൃതദേഹം രാത്രി എട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
സുനീതന്‍കുമാരി ദമ്പതിമാരുടെ നാലു മക്കളിലെ ഇരട്ടകളില്‍ ഇളയയാളാണ് ആദര്‍ശ് എന്ന കണ്ണന്‍. കൂടെപ്പിറന്ന അഖില്‍ (ഉണ്ണി) നാഗര്‍കോവിലില്‍ റെയില്‍വേ ഉദ്യോഗസ്ഥനാണ്. മൂത്ത സഹോദരങ്ങളായ സുജിത്തും സുനിത്തും വിദേശത്താണു ജോലി ചെയ്യുന്നത്.
https://www.facebook.com/Malayalivartha























