ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ, ജീവനോപാധികൾ ഇല്ലാതായവർ, ശാരീരികമായ അവശതകൾ ഉണ്ടായവർ, അങ്ങനെ യാതന അനുഭവിക്കുന്ന സഹോദരങ്ങളെയാണ് ആ ദുരന്തം ബാക്കിവെച്ചത്; സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, പാരസ്പര്യത്തിന്റെ കേരള മാതൃക ഒരിക്കൽ കൂടി ലോകം കണ്ടറിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, പാരസ്പര്യത്തിന്റെ കേരള മാതൃക ഒരിക്കൽ കൂടി ലോകം കണ്ടറിഞ്ഞുവെന്നും അതായിരുന്നു ഈ അതിജീവനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ പണികഴിപ്പിച്ച ടൗൺഷിപ്പിന്റെ ഭാഗമായ 178 വീടുകൾ ഇന്ന് കൈമാറി സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തിൽ ഒറ്റപ്പെട്ടു പോയ 13 പട്ടികവർഗ്ഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മേപ്പാടി പുതിയ വില്ലേജുപരിസരത്ത് 5 ഏക്കർ ഭൂമി ഏറ്റെടുത്തിരുന്നു. ഇതിന്റെ പട്ടയവും ഇന്ന് കൈമാറുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
സാധാരണയായി വീടുകൾ ലഭിക്കുക, അതിൽ താമസം ആരംഭിക്കുക എന്നിവ അങ്ങേയറ്റം സന്തോഷം നൽകുന്ന കാര്യങ്ങളാണ്. എന്നാൽ ഈ ചടങ്ങ് സന്തോഷത്തോടൊപ്പം മൺമറഞ്ഞുപോയ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള സങ്കടകരങ്ങളായ ഓർമ്മകളെയും നമ്മിലേക്കു കൊണ്ടുവരുന്നുണ്ട്. 2024 ജൂലൈ 30 നുണ്ടായ ദുരന്തത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവരുടെ ഓർമ്മകൾ. അവർ എല്ലാവരുടെയും സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം നടക്കുന്നു. അതോടൊപ്പം ആദ്യഘട്ട ഗുണഭോക്താക്കളായ 178 പേർക്ക് അവരുടെ ഭൂമിയുടെ പട്ടയം നൽകുകയും ചെയ്യുന്നു. ബാക്കിയുള്ള ഗുണഭോക്താക്കൾക്കും, ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വീട് കൈമാറുന്നതായിരിക്കും. അവരുടെ വീടുകളുടെ പണിയും അന്തിമഘട്ടത്തിലാണ്. അടുത്ത മഴക്കാലത്തിനു മുമ്പ്, മുഴുവൻ ദുരന്തബാധിതർക്കും സ്വന്തം ഭൂമിയും വീടും നൽകി, പുനരധിവസിപ്പിക്കുന്നതിനുള്ള കർമ്മ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
ഇന്ന്, ഇങ്ങനെയൊരു ടൗൺഷിപ്പിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ നാം ഓർക്കേണ്ട ഒരു കാര്യമുണ്ട്. ഒട്ടും എളുപ്പമായിരുന്നില്ല നമ്മുടെ യത്‌നം എന്ന കാര്യം. അപ്രതീക്ഷിതമായി ഒരു രാത്രികൊണ്ട് ഒരു നാടാകെ ഇല്ലാതായ അവസ്ഥയാണ് ദുരന്തത്തിലൂടെ ഉണ്ടായത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ, ജീവനോപാധികൾ ഇല്ലാതായവർ, ശാരീരികമായ അവശതകൾ ഉണ്ടായവർ, അങ്ങനെ യാതന അനുഭവിക്കുന്ന സഹോദരങ്ങളെയാണ് ആ ദുരന്തം ബാക്കിവെച്ചത് എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























