ട്വിന്‍റി20 ലോകപ്പിലെ നിർണായക മത്സരം... ശ്രീലങ്കക്കെതിരെ ജയം പിടിച്ചെങ്കിലും പാകിസ്താൻ സെമി കാണാതെ ടൂർണമെന്‍റിൽ നിന്ന് പുറത്ത്

ട്വിന്‍റി20 ലോകപ്പിലെ നിർണായക മത്സരത്തിൽ ശ്രീലങ്കക്കെതിരെ ജയം പിടിച്ചെങ്കിലും പാകിസ്താൻ സെമി കാണാതെ ടൂർണമെന്‍റിൽനിന്ന് പുറത്തായി. ആവേശകരമായ മത്സരത്തിൽ അഞ്ച് റൺസിനാണ് പാകിസ്താൻ ജയിച്ചത്. സൂപ്പർ എയ്റ്റിലെ രണ്ടാം ഗ്രൂപ്പിൽ ന്യൂസിലൻഡിന്‍റെ റൺറേറ്റ് മറികടന്ന് സെമിയിൽ പ്രവേശിക്കാനായി ലങ്കക്കെതിരെ 65 റൺസിന് പാകിസ്താന് ജയിക്കേണ്ടിയിരുന്നു.
എന്നാൽ 213 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക 207 റൺസ് നേടിയതോടെ പാക് ടീമിന്‍റെ സെമി സ്വപ്നം പൊലിഞ്ഞു. ഷഹീൻ അഫ്രീദി എറിഞ്ഞ അവസാന ഓവറിൽ ജയിക്കാനായി 28 റൺസ് വേണമെന്നിരിക്കെ ലങ്കൻ ക്യാപ്റ്റൻ ദശുൻ ശനക 22 റൺസ് അടിച്ചെടുക്കുകയും ചെയ്തു. സ്കോർ: പാകിസ്താൻ -20 ഓവറിൽ എട്ടിന് 212, ശ്രീലങ്ക -20 ഓവറിൽ ആറിന് 207.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് രണ്ടാം ഓവറിൽ ഓപണർ പാതും നിസ്സങ്കയെ (മൂന്ന്) നഷ്ടമായി. കമിൽ മിഷരയും (26), പരിത് അസലങ്കയും (25) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പവൻ രത്നായകെ (58) അർധ സെഞ്ച്വറി നേടി പുറത്താകുകയായിരുന്നു. കമിന്തു മെൻഡിസ് (മൂന്ന്), ജനിത് ലിയനാഗെ (അഞ്ച്) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റൻ ശനക (31 പന്തിൽ 76*) അവസാന പന്തുവരെ പൊരുതി.
പാകിസ്താനു വേണ്ടി സ്പിന്നർ അബ്രാർ അഹ്മദ് മൂന്ന് വിക്കറ്റ് നേടി. പാകിസ്താൻ പുറത്തായതോടെ ഇംഗ്ലണ്ടിനൊപ്പം ന്യൂസിലൻഡും ഗ്രൂപ്പിൽ നിന്ന് സെമിഫൈനൽ ബർത്ത് ഉറപ്പിക്കുകയും ചെയ്തു. ഒന്നാം ഗ്രൂപ്പിൽ ദക്ഷിണാണാഫ്രിക്ക സെമിയിലെത്തിയിട്ടുണ്ട്. ഞായറാഴ്ച ഇന്ത്യ -വെസ്റ്റിൻഡീസ് മത്സരത്തിലെ വിജയിയും സെമിയിലെത്തും.
https://www.facebook.com/Malayalivartha
























